വൃദ്ധ മാതാപിതാക്കളെ മുറിയില്‍ പൂട്ടിയിട്ട് മകൻ: മരുന്നും ഭക്ഷണവും നല്‍കിയില്ല, പിതാവ് മരിച്ചു
കോട്ടയം: നാടിനെ ഞെട്ടിച്ച് മുണ്ടക്കയത്ത് വൃദ്ധദമ്പതികളോട് മകന്റെ ക്രൂരത. ഇരുവർക്കും മരുന്നും ഭക്ഷണവും നൽകാതെ ദിവസങ്ങളോളം വീട്ടിനുളളിൽ കെട്ടിയിടുകയായിരുന്നു. ഇതിനിടെ അവശനിലയിലായ അച്ഛൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. 80 വയസ്സ് പ്രായമുള്ള പൊടിയനാണ് മരിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ മാനസികാസ്വാസ്ഥ്യമുള്ള അമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോലീസിന്റെയും ജനപ്രതിനിധികളുടേയും സഹായത്തോടെയാണ് അവരെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ ഇവരുടെ ഇളയ മകനായ റെജിയ്ക്ക് വേണ്ടി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിനും കേസെടുത്തിട്ടുണ്ട്.
അമ്മയും അച്ഛനും കിടക്കുന്ന കട്ടിലിന്റെ കാലിൽ മകൻ പട്ടിയെ കെട്ടിയിട്ടതായും വീട് സന്ദർശിച്ച പഞ്ചായത്ത് അംഗം പറയുന്നു. കഴിഞ്ഞ ദിവസം നാല് മണിയോടെയാണ് വൃദ്ധദമ്പതികളെ വീട്ടിൽ പൂട്ടിയിട്ടതായുള്ള വിവരമറിഞ്ഞതെന്നും ഇതോടെ വീട്ടിലെത്തിയെന്നും പഞ്ചായത്ത് അംഗം വ്യക്തമാക്കി. വീടിനുള്ളിൽ ദയനീയമായ കാഴ്ചയായിരുന്നുവെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ചൊവ്വാഴ്ച ആശാ വർക്കർമാർ സ്ഥലത്തെത്തിയതോടെയാണ് മകന്റെ ക്രൂരത പുറംലോകമറിഞ്ഞത്.

രോഗാവസ്ഥയിലുള്ള അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ മകൻ തയ്യാറായില്ലെന്നും തുടർന്ന് ബലം പ്രയോഗിച്ചാണ് ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുള്ളതെന്നും പഞ്ചായത്ത് അംഗം കൂട്ടിച്ചേർത്തു. മദ്യപാനി കൂടിയായ റെജി സമീപ വാസികളോ ബന്ധുക്കളോ വീട്ടിലെത്തുന്നത് തടയുന്നതിന് വേണ്ടി പട്ടിയെ കെട്ടിയിട്ടത്. വൃദ്ധ ദമ്പതികളിൽ അമ്മിണി കൂലിപ്പണി ചെയ്താണ് വീട്ടിലെ കാര്യങ്ങൾ നോക്കിനടത്തിവരുന്നത്. എന്നാൽ പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങൾ വർധിച്ചതോടെയാണ് റെജിയും ഭാര്യയും അച്ഛനെയും അമ്മയെയും പരിചരിക്കാതെ വീട്ടിൽ പൂട്ടിയിട്ട് ജോലി പോകുന്നത്.












Click it and Unblock the Notifications