കോട്ടയത്ത് മലയോര മേഖലയിൽ കനത്ത മഴ, മണ്ണിടിച്ചിൽ; മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു
മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ തലനാട് പഞ്ചായത്ത് ചാമപ്പാറയിൽ ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്
കോട്ടയം: തെക്ക് പടിഞ്ഞാറൻ കാലവർഷത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലം ലഭിച്ചത്. ജില്ലയിലെ മലയോര മേഖലകളിൽ മഴ തുടരുകയാണ്. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു. തീക്കോയിയിലും തലനാട് പഞ്ചായത്തിലും മണ്ണിടിച്ചില്‍ ഉണ്ടായതിനു പിന്നാലെയാണ് ജലനിരപ്പ് ഉയർന്നത്.

മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ തലനാട് പഞ്ചായത്ത് ചാമപ്പാറയിൽ ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. തലനാട് അടുക്കം മേഖലയിൽ രാത്രി എട്ടരയോടെയും തീക്കോയി കാരികാട് മേഖലയില്‍ 9.30നുമാണ് മണ്ണിടിഞ്ഞത്. നിലവിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. തീക്കോയി മേഖലയിൽ ഇന്നലെ വൈകുന്നേരം ആറു മുതൽ ഒൻപത് വരെ ശക്തമായ മഴയാണ് പെയ്തത്. അടുക്കം, പൂഞ്ഞാർ കൈവഴികൾ രണ്ടിലും ജലനിരപ്പ് ഉയർന്നു. ചോരിപ്പാട് ജലനിരപ്പ് 45 മുതൽ 50 സെന്റി മീറ്റർ വരെയാണ് ഉയർന്നത്. എന്നാൽ ഇപ്പോൾ ജലനിരപ്പ് താഴുകയാണ്.
സംസ്ഥാനത്ത് വരും ദിവസങ്ങളിലും സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസവും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴ ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും ഇന്നും നാളെയും മാത്രമാണ് മഴ ശക്തമാകാൻ സാധ്യത. കോട്ടയം അടക്കം അഞ്ച് ജില്ലകളിൽ ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
Recommended Video
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നു. ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.












Click it and Unblock the Notifications