കേരള കോൺഗ്രസിലേക്ക് തിരിച്ചെത്തി ജോണി നെല്ലൂർ, ജോസഫ് പക്ഷത്ത് നിന്ന് ഇനിയും നേതാക്കളെത്തും?
കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോണ്‍ഗ്രസ് എമ്മിലേക്ക് തിരിച്ചെത്തി മുന്‍ എംഎല്‍എ ജോണി നെല്ലൂര്‍. മുന്‍ കേരള കോണ്‍ഗ്രസ് നേതാവ് കൂടിയായ ജോണി നെല്ലൂര്‍ പാര്‍ട്ടി അധ്യക്ഷന്‍ ജോസ് കെ മാണിയില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. ജോണി നെല്ലൂരിന്റെ തിരിച്ച് വരവ് പാര്‍ട്ടിക്ക് കരുത്താകുമെന്ന് ജോസ് കെ മാണി പ്രതികരിച്ചു.
''ജോണി നെല്ലൂര്‍ യുഡിഎഫിന്റെ സെക്രട്ടറി ആയിരുന്നു, എംഎല്‍എ ആയിരുന്നു. അദ്ദേഹം കേരള കോണ്‍ഗ്രസ് തറവാട്ടിലേക്ക് തിരിച്ച് വരുന്നു. അദ്ദേഹത്തെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. യുഡിഎഫിന്റെ വലിയ പദവി വഹിച്ച വ്യക്തി കേരള കോണ്‍ഗ്രസിലേക്ക് തിരിച്ച് വരുമ്പോള്‍ അത് പാര്‍ട്ടിക്ക് വലിയൊരു കരുത്ത് നല്‍കും എന്ന കാര്യത്തില്‍ സംശയമില്ല. അദ്ദേഹം ഇടതുപക്ഷത്തിന്റെ ഭാഗമാകും എന്നത് വലിയ സന്ദേശമാണ് ജോസഫ് ഗ്രൂപ്പിനും ജനത്തിനും കൊടുക്കുന്നത്'', ജോസ് കെ മാണി പറഞ്ഞു. ജോണി നെല്ലൂരിന് ഉചിതമായ പദവി നല്‍കുമെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പമായിരുന്ന ജോണി നെല്ലൂര്‍ 2023ലാണ് പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചത്. യുഡിഎഫില്‍ നിന്ന് പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു 30 വര്‍ഷത്തോളം യുഡിഎഫ് ഉന്നതാധികാര സമിതി അംഗമായിരുന്ന ജോണി നെല്ലൂരിന്റെ രാജി. തുടര്‍ന്ന് ക്രൈസ്തവ വിഭാഗത്തെ ലക്ഷ്യമിട്ടുകൊണ്ട് നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടിയെന്ന പേരില്‍ ജോണി നെല്ലൂര്‍ പുതിയ രാഷ്ട്രീയ കക്ഷിക്ക് രൂപം നല്‍കി. ഒരു പാര്‍ട്ടിക്ക് കീഴിലും പ്രവര്‍ത്തിക്കില്ലെന്നും കര്‍ഷകര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും എന്നായിരുന്നു എന്‍പിപിയുടെ പ്രഖ്യാപനം. ബിജെപിയുടെ ഭാഗമാകാനുളള ശ്രമങ്ങള്‍ എന്‍പിപി നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതോടെ ജോണി നെല്ലൂര്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു.
കഴിഞ്ഞ ദിവസമാണ് സജീവ രാഷ്ട്രീയത്തിലേക്ക് താന്‍ തിരിച്ച് വരികയാണെന്ന് ജോണി നെല്ലൂര്‍ വ്യക്തമാക്കിയത്. യുഡിഎഫില്‍ നിന്ന് കടുത്ത അവഗണനയും അപമാനവും താന്‍ നേരിട്ടുവെന്നാണ് ജോണി നെല്ലൂരിന്റെ ആരോപണം. സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചല്ല സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നത്. ക്രൈസ്തവ-ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി താന്‍ പ്രവര്‍ത്തിക്കുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ഇനിയും അതൃപ്തരായ നേതാക്കള്‍ ഉണ്ടെന്നും അവരെയും തിരികെ എത്തിക്കാന്‍ ശ്രമിക്കുമെന്നും ജോണി നെല്ലൂര്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications