റബ്ബറിന്‍റെ താങ്ങ് വില 170 രൂപയാക്കിയതില്‍ അവകാശവാദങ്ങളുമായി ജോസ് കെ മാണിയും മാണി സി കാപ്പനും
കോട്ടയം: റബ്ബറിന്‍റെ താങ്ങ് വില വര്‍ധിപ്പിക്കുകയെന്ന കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള ആവശ്യം ബജറ്റിലൂടെ സാക്ഷാല്‍ക്കരിച്ചിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്. 150 രൂപയായിരുന്ന താങ്ങ് വില 170 രൂപയായിട്ടാണ് വര്‍ധിപ്പിച്ചത്. ഏപ്രില്‍ മുതല്‍ വില വര്‍ധനവ് പ്രാബല്യത്തില്‍ വരും. പ്രഖ്യാപനം വന്നതിന് പിന്നാലെ കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള ആവശ്യം സാധിച്ചെടുത്തതിലെ അവകാശവാദവുമായി കേരള കോണ്‍ഗ്രസ് എമ്മും എന്‍സിപിയും രംഗത്ത് എത്തി.
റബ്ബറിന് 200 രൂപ താങ്ങില പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഡിസംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി തോമസ് ഐസക്ക് എന്നിവർക്കു നിവേദനം നൽകിയിരുന്നുവെന്നാണ് മാണി സി കാപ്പന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ' ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ റബ്ബറിന് 170 രൂപ താങ്ങുവില പ്രഖ്യാപിച്ചു. ദുരിതത്തിലായ റബ്ബർ കർഷകർക്ക് ഇത് ഏറെ ആശ്വാസകരമാണ്. റബ്ബറിന് 200 രൂപ താങ്ങില പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഡിസംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി തോമസ് ഐസക്ക് എന്നിവർക്കു നിവേദനം നൽകിയിരുന്നു. ഈ ആവശ്യം അനുഭാവപൂർവ്വം പരിഗണിച്ച ഇരുവരോടും ഈ അവസരത്തിൽ നന്ദി രേഖപെടുത്തുന്നു.'- മാണി സി കാപ്പന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തിലെ റബ്ബർ കർഷകർക്ക് ആശ്വാസമേകാൻ മാണി സാർ ആവിഷ്‌ക്കരിച്ച റബ്ബർ വിലസ്ഥിരതാ പദ്ധതി 150 രൂപയിൽ നിന്നും വർധിപ്പിക്കണമെന്ന കേരള കോൺഗ്രസ് എം ന്റെ ആവശ്യം അംഗീകരിച്ചുകൊണ്ട് 170 രൂപയായി ഉയർത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് അഭിവാദ്യങ്ങളെന്നായിരുന്നു കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിയുടെ പ്രതികരണം. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തെ കർഷകർക്ക് ഒരു കൈത്താങ്ങായി നിലനിൽക്കാൻ ഈ സർക്കാരിന് സാധിക്കുന്നു. പാർട്ടി മുന്നോട്ട് വെച്ച നെല്ലിന്റെയും തേങ്ങയുടേയും സംഭരണവില വർധിപ്പിക്കുക എന്ന ആവശ്യവും അനുഭാവപൂർണ്ണം പരിഗണിച്ച സർക്കാരിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും ജോസ് കെ മാണി ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications