ഉദ്യോഗസ്ഥർക്ക് കൊവിഡ് പരിശീലനവും വാക്സിനേഷനും എന്തിന്? വിശദീകരിച്ച് കളക്ടർ
കോട്ടയം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉദ്യോഗസ്ഥർക്ക് വാക്സിൻ നൽകുന്നത് സംബന്ധിച്ച് വിശദീകരണവുമായി ജില്ലാ കളക്ടർ. തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ മുന്‍കൂട്ടി നടത്തുന്നതിന്‍റെ ഭാഗമായാണ് നിയമസഭാ തിരഞ്ഞെടുപ്പ് ജോലിക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുളള ജില്ലയിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും പരിശീലനവും കോവിഡ് വാക്‌സിനും നല്‍കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശപ്രകാരം ഓഫീസുകളില്‍നിന്ന് ശേഖരിച്ച പട്ടികയുടെ അടിസ്ഥാനത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരിശീലനത്തിന് തുടക്കം കുറിച്ചിരിക്കുന്നതെന്നും കളക്ടർ ചൂണ്ടിക്കാണിച്ചു.
അതേ സമയം നിലവിൽ പരിശീലനം നേടുന്ന ഉദ്യോഗസ്ഥരില്‍ നിശ്ചിത ശതമാനം പേരെ മാത്രമാണ് റാന്‍ഡമൈസേഷനിലൂടെ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കുക. തിരഞ്ഞെടുപ്പിന് മുന്‍പ് ഉദ്യോഗസ്ഥര്‍ പരിശീലനം പൂര്‍ത്തിയാക്കി രണ്ടു ഡോസ് പ്രതിരോധ കുത്തിവയ്പ്പ് എടുത്ത് സജ്ജരാകേണ്ടതുണ്ടെന്നും ഇതിനുള്ള നടപടിക്രമങ്ങളാണ് ആരംഭിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. പരിശീലനത്തിനും വാക്‌സിന്‍ സ്വീകരിക്കുന്നതിനും അറിയിപ്പു ലഭിച്ച ജീവനക്കാര്‍ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടതായി ധരിച്ച് ഈ ചുമതലയില്‍നിന്ന് ഒഴിവാക്കുന്നതിനുള്ള അപേക്ഷയുമായി കളക്ടറേറ്റില്‍ എത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കളക്ടർ നേരിട്ട് വിശദീകരണവുമായി രംഗത്തെത്തിയിട്ടുള്ളത്.

എന്നാൽ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ജോലി ലഭിക്കാതെ തന്നെ അനാവശ്യ സന്ദര്‍ശനം നടത്തുന്നതും തിരക്കുണ്ടാക്കുന്നതും ഒഴിവാക്കണമെന്നും കളക്ടർ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍ക്കായി ഫെബ്രുവരി 28 വരെ ജില്ലയില്‍ 70ലധികം കേന്ദ്രങ്ങളില്‍ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കുന്നുണ്ട്. സന്ദേശം ലഭിക്കുന്നതനുസരിച്ച് കുത്തിവയ്പ്പ് എടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്ന് ഓര്‍മിപ്പിക്കുന്നതായും കളക്ടർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications