ഉമ്മന്‍ചാണ്ടിക്കെതിരെ കോൺഗ്രസ് യുവനേതാവിനെ രംഗത്തിറക്കാന്‍ ഇടത്; മലപ്പുറം തന്ത്രം കോട്ടയത്തേക്കും
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രമുഖര്‍ സ്ഥിരമായി മത്സരിക്കുന്ന മണ്ഡലങ്ങള്‍ തിരിച്ച് പിടിക്കാന്‍ തന്ത്ര മെനഞ്ഞ് എല്‍ഡിഎഫ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ പല പ്രമുഖരുടേയും മണ്ഡലങ്ങളില്‍ ഭൂരിപക്ഷം പിടിക്കാന‍് സാധിച്ചതാണ് ഇടത് മുന്നണിയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി, രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്, പ്രതിപക്ഷ ഉപനേതാവ് എംകെ മുനീറിന്‍റെ കോഴിക്കോട് സൗത്ത്, വിഡി സതീശന്‍റെ പറവൂര്‍, പിജെ ജോസഫിന്‍റെ തൊടുപുഴ എന്നിവിടങ്ങളിലാണ് ഇടതുമുന്നണി പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്.
ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

മലപ്പുറം തന്ത്രം
യുവാക്കളെയോ പൊതുസ്വതന്ത്രരോ യുഡിഎഫിന്‍റെ പ്രമുഖ നേതാക്കള്‍ക്കെതിരെ രംഗത്ത് ഇറക്കാനാണ് എല്‍ഡിഎഫ് ആലോചന. മലപ്പുറത്തെ ചില മണ്ഡലങ്ങളില്‍ മുസ്ലിം ലീഗിനെതിരെ പരീക്ഷിച്ച് വിജയിച്ച ഈ തന്ത്രം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചാല്‍ ഇത്തവണയും ആവര്‍ത്തിക്കാമെന്നാണ് പ്രതീക്ഷ. . പൊതുസ്വതന്ത്രരുടെ കാര്യത്തിൽ ജനപിന്തുണക്ക് പുറമെ ജാതിമത പരിഗണനകൾക്കും മുന്‍തൂക്കം ലഭിക്കും.

പുതുപ്പള്ളിയില്‍ ആര്
സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞത് 15 മണ്ഡലങ്ങളിലെങ്കിലും ഇത്തവണ ഇത്തരത്തിലുള്ള പരീക്ഷണത്തിന് സാധ്യതയുണ്ട്. മധ്യകേരളത്തിലാണ് ഇത്തവണ എല്‍ഡിഎഫ് ഏറ്റവും കൂടുതല്‍ പൊതു സ്വതന്ത്രരെ തേടുന്നത്. ഉമ്മന്‍ചാണ്ടിക്കെതിരെ പുതുപ്പള്ളിയില്‍ ആരെ മത്സരിപ്പിക്കും എന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇതിനോടകം തന്നെ ഇടത് പാളയത്തില്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.

പുതുപ്പള്ളിയും നഷ്ടമായി
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 27092 വോട്ടിന് ഉമ്മന്‍ചാണ്ടി വിജയിച്ച മണ്ഡലമാണെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നടത്താന്‍ കഴിഞ്ഞ മുന്നേറ്റത്തിലാണ് എല്‍ഡിഎഫിന്‍റെ ആത്മവിശ്വാസം. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എണ്ണൂറിലേറെ വോട്ടിന്‍റെ മേല്‍ക്കൈ ആണ് എല്‍ഡിഎഫിന് ഉള്ളത്. ഉമ്മന്‍ചാണ്ടിയുടെ പഞ്ചായത്തായ പുതുപ്പള്ളി പോലും പിടിച്ചെടുക്കാന്‍ എല്‍ഡിഎഫിന് സാധിച്ചിരുന്നു.

മണർകാട്, പാമ്പാടി
52433 വോട്ടുകള്‍ ഇടതുമുന്നണി സ്വന്തമാക്കിയപ്പോള്‍ 51570 വോട്ടുകളാണ് ഉമ്മന്‍ചാണ്ടിയുടെ തട്ടകത്തില്‍ യുഡിഎഫിന് നേടാന്‍ സാധിച്ചത്. മണ്ഡലത്തിലെ എട്ടില്‍ ആറ് പഞ്ചായത്തുകളിലും വിജയം നേടാന്‍ ഇടതുമുന്നണിക്ക് സാധിച്ചു. അകലകുന്നം, കുരോപ്പട, മണർകാട്, പാമ്പാടി, വാകത്താനം, പുതുപ്പള്ളി പഞ്ചായത്തുകളാണ് എല്‍ഡിഎഫിനൊപ്പം നിന്നത്. കേരള കോണ്‍ഗ്രസിന്‍റെ വരവും യാക്കോബായ സമൂഹത്തിന്‍റെ പിന്തുണയും എല്‍ഡിഎഫിന് ഗുണകരമാവുകയായിരുന്നു.

ജെയ്ക്ക് സി തോമസ്
എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്‍റായിരുന്ന ജെയ്ക്ക് സി തോമസിന്‍റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും മണ്ഡലത്തില്‍ നിര്‍ണ്ണായകമായിരുന്നു. അതിനാല്‍ തന്നെ ഉമ്മന്‍ചാണ്ടിക്കെതിരെ പരിഗണിക്കപ്പെടുന്നവരില്‍ ഏറ്റവും ആദ്യത്തെ പേര് ജയ്ക്ക് സി തോമസിന്‍റേതാണ്. ജയ്ക്ക് ഇല്ലെങ്കില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പൊതു സ്വതന്ത്രനെ രംഗത്ത് ഇറക്കാനാവും ഇടത് ശ്രമം.

കോണ്‍ഗ്രസിലെ യുവ നേതാവ്
ഉമ്മൻ ചാണ്ടിക്കെതിരെ കോൺഗ്രസിൽ നിന്നുള്ള യുവനേതാവിനെ തന്നെ മണ്ഡലത്തില്‍ സിപിഎം പൊതുസ്വതന്ത്രനായി പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. സഭ തർക്കത്തിൽ സർക്കാറിനൊപ്പം നിൽക്കുന്ന യാക്കോബായ വിഭാഗത്തിനു പുതുപള്ളിയിലുള്ള വോട്ട് ബാങ്ക് നിര്‍ണ്ണായകമാണ്. കാല്‍ലക്ഷത്തിലധികം വോട്ടുകള്‍ ഇവര്‍ക്കുണ്ടെന്നാണ് കണക്ക്. ഉമ്മന്‍ചാണ്ടി ഓര്‍ത്തഡോക്സ് വിഭാഗക്കാരനായതും പുതിയ സാഹചര്യത്തില്‍ പരിഗണനാ വിഷയമാണ്.

ഓർത്തഡോക്സ് സഭ
ഇതും കൂടി മുന്നില്‍ കണ്ടുള്ള പൊതുസ്വതന്ത്രനേയും പരീക്ഷിച്ചേക്കാം. സഭയിലെ വൈദികരോട് മത്സരത്തിനിറങ്ങരുതെന്ന് ഒാർത്തഡോക്സ് സഭ മുന്നറിയിപ്പ് നല്‍കിയിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി ഉമ്മൻ ചാണ്ടി വീണ്ടും പുതുപ്പള്ളിയിൽ മത്സരിക്കുന്നതിനെതിരെ ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ തന്നെ രംഗത്ത് വന്നിരുന്നു. എന്നാല്‍ പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

ഹരിപ്പാട് മണ്ഡലം
പ്രതിപക്ഷ നേതാവ് ചെന്നിത്തലയെ ഹരിപ്പാട് പൂട്ടാനുള്ള സര്‍വ്വ തന്ത്രങ്ങളും പയറ്റുകയാണ് സിപിഎം. 2016 ല്‍ പതിനെട്ടായിരത്തിലേറെ വോട്ടിന് ചെന്നിത്തല വിജയിച്ച മണ്ഡലത്തില്‍ തദ്ദശ തിരഞ്ഞെടുപ്പില്‍ ലീഡ് പിടിക്കാന്‍ കഴിഞ്ഞതാണ് ഇടതിന്‍റെ പ്രതീക്ഷ. സിപിഐ മത്സരിക്കുന്ന മണ്ഡലം തിരിച്ചെടുത്ത് പൊതു സ്വതന്ത്രനെ രംഗത്ത് ഇറക്കാനാണ് സിപിഎം ആലോചിക്കുന്നത്.

ഹരിപ്പാടിന് പകരം അരൂര്‍
ഹരിപ്പാട് നല്‍കിയാല്‍ പകരം അരൂര്‍ നല്‍കാമെന്നാണ് സിപിഎം മുന്നോട്ട് വെച്ച നിര്‍ദേശം. നാട്ടിക നൽകിയാൽ പകരം മണ്ഡലം നൽകാമെന്ന തരത്തിലും ചർച്ചകൾ നടക്കുന്നു. ഹരിപ്പാട്ടെ മാറിയ രാഷ്ട്രീയ സമവാക്യങ്ങളും ഇടത് പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. 2001 ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ടികെ ദേവകുമാര്‍ വിജയിച്ച സീറ്റ് കൂടിയാണ് ഹരിപ്പാട്.

കോട്ടയം മണ്ഡലം
കഴിഞ്ഞ തവണ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുപ്പത്തിനായിരത്തിലേറെ വോട്ടിന് വിജയിച്ച കോട്ടയത്ത് മികച്ച സ്ഥാനാര്‍ത്ഥിയെ രംഗത്ത് ഇറക്കിയാല്‍ വിജയിച്ച് കയറാമെന്നാണ് കണക്ക് കൂട്ടല്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 1500 ലേറെ വോട്ടിന്‍റെ മേല്‍ക്കൈ ഇടതുമുന്നണിക്ക് ഉണ്ട്. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള ഏതെങ്കിലും പൊതുസമ്മതരെയാണ് സിപിഎം കോട്ടയം മണ്ഡലത്തിലേക്ക് തേടുന്നത്.
Recommended Video

പിസി ജോര്‍ജിനും പിജെ ജോസഫിനും
പിജെ ജോസഫിന്‍റെ തൊടുപുഴയില്‍ സിപിഎം പൊതു സ്വതന്ത്രനെ രംഗത്ത് ഇറക്കിയേക്കും. കഴിഞ്ഞ തവണ 45587 വോട്ടിന് പിജെ ജോസഫ് വിജയിച്ച മണ്ഡലത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുള്ള ഭൂരിപക്ഷം ആറായിരത്തിന് അടുത്ത് മാത്രമാണ്. തൊടുപുഴ നഗരസഭാ ഭരണം അടക്കം എല്‍ഡിഎഫ് പിടിച്ചെടുത്തു. സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് കൈമാറി അവര്‍ കൂടി നിര്‍ദേശിക്കുന്ന ഏതെങ്കിലും പൊതുസമ്മതനെ നിര്‍ത്തിയാല്‍ മണ്ഡലം പിടിക്കാമെന്നാണ് പ്രതീക്ഷ. പൂഞ്ഞാറില്‍ പിസി ജോര്‍ജിനും പറവൂരില്‍ വിഡി സതീശനെതിരേയും പൊതു സ്വതന്ത്രരെ പരീക്ഷിച്ചേക്കും.












Click it and Unblock the Notifications