തദ്ദേശ തിരഞ്ഞെടുപ്പ്: കോട്ടയത്ത് വോട്ട് കച്ചവടമെന്ന് ആരോപണം, ബിജെപി- കോൺഗ്രസ് ബാന്ധവമെന്ന് സിപിഎം
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതതോടെ കോട്ടയത്ത് കോൺഗ്രസിനും ബിജെപിയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി സിപിഎം. കോട്ടയത്ത് ഇരു പാർട്ടികളും പരസ്പരം വോട്ട് കച്ചവടം നടത്തുകയാണെന്നും ജില്ലയിൽ പലയിടത്തും ബിജെപിയ്ക്ക് സ്ഥാനാർത്ഥികളില്ലാ എന്നത് വോട്ട് മറിക്കാൻ ശ്രമം നടക്കുന്നതിന്റെ സൂചനയാണെന്നും സിപിഎം ആരോപിക്കുന്നു. സിപിഎം കേന്ദ്ര കമ്മറ്റിയംഗം വൈക്കം വിശ്വനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോഴാണ് കോട്ടയത്ത് നിന്ന് പുതിയ നീക്കങ്ങൾ പുറത്തുവരുന്നത്. പാലാ നഗരസഭയിലെ അഞ്ച് വാർഡുകൾക്ക് പുറമേ ഈരാറ്റുപേട്ടയിലെ 24 വാർഡുകളിലും ബിജെപി സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ല. ഇത്തരത്തിൽ പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്ത ഇടങ്ങളിലെല്ലാം കോൺഗ്രസിന് വോട്ട് നൽകാൻ ബിജെപി തങ്ങളുടെ അണികൾക്ക് രഹസ്യ നിർദേശം നൽകിയെന്നാണ് ആരോപണം. ഈ ആരോപണത്തോട് പ്രതികരിച്ച ബിജെപി വ്യക്തമാക്കിയത് കഴിഞ്ഞ തിരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ ബിജെപിയ്ക്ക് ഇത്തവണ കൂടുതൽ സ്ഥാനാർത്ഥികളുണ്ടെന്നാണ്.
Recommended Video
കോട്ടയത്തിന് പുറമേ മലപ്പുറത്തും ബിജെപി കുറച്ച് സ്ഥാനാർത്ഥികളെ മാത്രമാണ് മത്സരത്തിനിറക്കിയിട്ടുള്ളത്. ബിജെപിയ്ക്ക് ശക്തമായ അടിവേരുകളില്ലാത്ത കോട്ടയത്താവട്ടെ നിഷ്പക്ഷ വോട്ടുകൾ കോൺഗ്രിനാണ് നേട്ടമുണ്ടാക്കിയിരുന്നത്. ഇത് കോൺഗ്രസിന് പ്രതീക്ഷ നൽകുമ്പോൾ എൽഡിഎഫിന് തിരിച്ചടിയായേക്കുമെന്നാണ് കരുതുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ രാഷ്ട്രീയത്തിലുണ്ടായ നിർണ്ണായക നീക്കങ്ങളും തിരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിന് നിർണ്ണായകമായിത്തീരും.