കൊവിഡ് ബാധിതന്റെ മരണം: ആശുപത്രിക്കെതിരെ ബന്ധുക്കൾ, മരുന്നിന് ചെലവായത് 85,000 രൂപയെന്ന്!!
കോട്ടയം: കോട്ടയം തിരുവല്ലയിൽ കൊവിഡ് ബാധിതൻ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ കുടുംബം. കഴിഞ്ഞ ദിവസം മരിച്ച പിടി ജോഷിയെ ചികിത്സിച്ചതിൽ വീഴ്ച വന്നെന്നാണ് പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെ ബന്ധുക്കൾ ഉന്നയിച്ച ആരോപണം. അതേസമയം കോട്ടയം മെഡിക്കൽ കോളേജിൽ ജോഷി ചികിത്സയിലിരിക്കെ മരുന്നിനായി 85000 രൂപ ചെലവായെന്നും കുടുംബം പറയുന്നു.
എന്നാൽ ജോഷിയുടെ കുടുംബത്തിന്റെ ആരോപണം തള്ളി കോട്ടയം മെഡിക്കൽ കോളേജ് രംഗത്തെത്തിയിട്ടുണ്ട്. കുടുംബം ആവശ്യപ്പെട്ടത് അനുസരിച്ചാണ് വിദേശത്ത് നിന്ന് മരുന്നെത്തിച്ചതെന്നാണ് കോട്ടയം മെഡിക്കൽ കോളേജ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. അതോടൊപ്പം മരുന്നിന് എട്ട് ശതമാനം മാത്രമേ വിജയ സാധ്യതയുള്ളൂ എന്ന കാര്യം കുടുംബത്തെ നേരത്തെ തന്നെ അറിയിച്ചിരുന്നതായും അധികൃതർ വ്യക്തമാക്കി. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് ഇടിഞ്ഞിലം പ്രക്കാട്ട് ജോഷിയെന്ന 68 കാരൻ മരിക്കുന്നത്.

ളായിക്കാട് സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയിൽ വെച്ച് മുന്നൊരുക്കങ്ങളോടെയാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്. മെയ് 11ന് ഷാർജയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ തിരിച്ചെത്തിയ ഇദ്ദേഹത്തെ പത്തനംതിട്ടയിലെ കൊവിഡ് കെയർ സെന്ററിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ജില്ലയിലെ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ആരോഗ്യനില മോശമായതിനെ തുടർന്നാണ് മൂന്ന് ദിവസം മുമ്പ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിക്കുന്നത്.
ദുബായിൽ നിന്നെത്തിയ ചങ്ങനാശേരി പെരുമ്പനച്ചി സ്വദേശിനിയായ 26കാരിക്കാണ് ശനിയാഴ്ച കോട്ടയം ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. മെയ് 11ന് എത്തിയ ഗര്‍ഭിണിയായ യുവതി ഹോം ക്വാറന്‍റയിനില്‍ കഴിയുകയായിരുന്നു. ഇതേ വിമാനത്തില്‍ സഹയാത്രികരായിരുന്ന അഞ്ചുപേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മെയ് 28ന് ഇവരുടെ സാമ്പിള്‍ പരിശോധയ്ക്കയച്ചത്. ഇതോടെ രോഗം സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ ഇവർക്ക് രോഗലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല.












Click it and Unblock the Notifications