അഞ്ജു ഷാജിയുടെ മരണം: കോളേജിന്റെ വാദം പൊളിഞ്ഞോ? കോളേജ് അധികൃതർക്ക് ജാഗ്രതക്കുറവെന്ന് സിൻഡിക്കേറ്റ്
കോട്ടയം: കോപ്പിയടി ആരോപണത്തെത്തുടർന്ന് ബിരുദ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കോളേജിന് ജാഗ്രക്കുറവ് സംഭവിച്ചെന്ന് റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് കാണാതായ അഞ്ജുവിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെയാണ് മീനച്ചിലാറിൽ നിന്ന് കണ്ടെത്തിയത്. ബികോം അവസാന വർഷ ബിരുദ പരീക്ഷയ്ക്കെത്തിയ പെൺകുട്ടി ഹാൾ ടിക്കറ്റിൽ പാഠഭാഗങ്ങൾ എഴുതിയെന്ന് ആരോപിച്ചാണ് പരീക്ഷയെഴുതാൻ അനുവദിക്കാതെ ഹാളിൽ നിന്ന് ഇറക്കിവിട്ടത്. തുടർന്ന് കാണാതായ അഞ്ജുവിന്റെ മൃതദേഹമാണ് പിന്നീട് കണ്ടെടുത്തത്.

ജാഗ്രതക്കുറവ് സംഭവിച്ചു
ബികോം വിദ്യാർത്ഥിനിയായ അഞ്ജു ഷാജിയുടെ മരണത്തിൽ കോളേജിന്റെ വാദം പൊളിയുന്നു. ഹോളി ക്രോസ് കോളേജിന് ജാഗ്രതക്കുറവായുണ്ടായെന്നാണ് റിപ്പോർട്ട്. പെൺകുട്ടി കോപ്പിയടിച്ചതായി ശ്രദ്ധയിൽപ്പെട്ടെങ്കിലും ഉടൻ തന്നെ വിശദീകരണം എഴുതി വാങ്ങിയില്ലെന്നും ഒരു മണിക്കൂർ ക്ലാസ് മുറിയിൽ ഇരുത്തി തളർത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. അഞ്ജുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി എംജി സർവ്വകലാശാല മൂന്നംഗ സിൻഡിക്കറ്റ് സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.

സ്ഥിരീകരിച്ചില്ല
കോപ്പിയടി ആരോപിക്കപ്പെട്ടെങ്കിലും അഞ്ജു കോപ്പിയടിച്ചെന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. പാഠഭാഗങ്ങൾ എഴുതിയെന്ന് പറയപ്പെടുന്ന ഹാൾടിക്കറ്റ് നിലവിൽ പോലീസിന്റെ പക്കലാണുള്ളത്. ഹാൾടിക്കറ്റ് സമിതിയ്ക്ക് ലഭിച്ചിട്ടില്ല. വ്യാഴാഴ്ച തന്നെ പ്രസ്തുത റിപ്പോർട്ട് വൈസ് ചാൻസലർക്ക് സമർപ്പിക്കും. ഡോ. എംഎസ് മുരളി, അജി സി പണിക്കർ, പ്രഫ. വിഎസ് പ്രവീൺകുമാർ എന്നിവർ ഉൾപ്പെട്ട സമിതിയാണ് പെൺകുട്ടി പരീക്ഷയ്ക്കിരുന്ന ചേർപ്പുങ്കർ ബിവിഎം ഹോളിക്രോസ് കോളേജിലെത്തി തെളിവെടുപ്പ് നടത്തി മടങ്ങിയത്.

വിവരങ്ങൾ ശേഖരിച്ചു
ബികോം. അവസാന സെമസ്റ്റർ പരീക്ഷ നടന്ന ഹാളിൽ ഡ്യൂട്ടിയ്ക്കുണ്ടായിരുന്ന അധ്യാപകരിൽ നിന്നും കോളേജ് പ്രിൻസിപ്പലിൽ നിന്നും സിൻഡിക്കറ്റ് കമ്മറ്റി വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിന് പുറമേ പെൺകുട്ടി പരീക്ഷാ ഹാളിൽ എത്തുന്നത് വരെയുള്ള സിസിടിവി ദൃശ്യങ്ങളും സമിതി പരിശോധിച്ചിരുന്നു. ഇതിന് പുറമേ അഞ്ജുവിന് അടുത്ത് പരീക്ഷയ്ക്കിരുന്ന വിദ്യാർത്ഥികളോടും എംജി സർവ്വകലാശാലയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

പോലീസ് തെളിവെടുപ്പ്
അഞ്ജു മരിച്ച സംഭവത്തിൽ കേസ് അന്വേഷിക്കുന്ന പോലീസ് സംഘം കോളേജിൽ എത്തി നേരത്തെ എത്തി പ്രിൻസിപ്പൽ പരീക്ഷാ ഹാളിലുണ്ടായിരുന്നവർ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അഞ്ജുവിന്റെ കയ്യക്ഷരം പരിശോധിക്കുന്നതിനായി മറ്റ് പുസ്തകങ്ങളും പരിശോധിക്കും. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെട്ട ഹാർഡ് ഡിസ്ക് നേരത്തെ തന്നെ പോലീസ് ശേഖരിച്ചിരുന്നു.

വീട്ടിലേക്ക് മടങ്ങിയില്ല
പാരലൽ കോളേജിൽ ബിരുദ വിദ്യാർത്ഥിയായ അഞ്ജു പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിൽ മനംനൊന്താണ് മകൾ മീനച്ചിലാറ്റിലേയ്ക്ക് ചാടിയതെന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. ചെർപ്പുങ്കൽ ഹോളി ക്രോസ് കോളേജിൽ പരീക്ഷയെഴുതാൻ എത്തിയപ്പോഴായിരുന്നു സംഭവം. ബികോം അവസാന സെമസ്റ്റർ പരീക്ഷയ്ക്കിടെയാണ് കോപ്പിയടിച്ചെന്ന് ആരോപിച്ച് ശാസിച്ച ശേഷം പെൺകുട്ടിയെ പരീക്ഷാ ഹാളിൽ നിന്ന് ഇറക്കിവിട്ടത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. അഗ്നിരക്ഷാ സേനയും മുങ്ങൽ വിദഗ്ധരുമെത്തി മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

തിരച്ചിൽ ബാഗ് കണ്ടെത്തിയതോടെ
പെൺകുട്ടിയുടെ ബാഗ് ചേർപ്പുങ്കൽ പാലത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് തിരച്ചിൽ തുടങ്ങുന്നത്. ഞായറാഴ്ച രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കാഞ്ഞിരപ്പശ്ശി സെന്റ് ആന്റണീസ് കോളേജിലെ കൊമേഴ്സ് വിഭാഗം അവസാന വർഷ വിദ്യാർത്ഥിയാണ് മരിച്ച അഞ്ജു. മകൾ കോപ്പിയടിക്കില്ലെന്നാണ് പിതാവ് സാക്ഷ്യപ്പെടുത്തുന്നത്.

കോപ്പിയടി ആരോപിച്ച് പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കിയ ശേഷം ഹാളിൽ നിന്ന് പുറത്താക്കിയെന്നും ഞാൻ പോകുന്നുവെന്നും ഒരു സുഹൃത്തിന് മെസേജ് അയച്ച ശേഷമാണ് പെൺകുട്ടിയെ കാണാതാവുന്നത്. അഞ്ജു സുഹൃത്തിന് അയച്ച ഈ മെസേജും പോലീസ് പരിശോധിച്ചിരുന്നു. മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹോളി ക്രോസ് കോളേജ് പ്രിൻസിപ്പലിന്റെ പങ്ക് അന്വേഷിക്കണമെന്നും പിതാവ് പറയുന്നു.












Click it and Unblock the Notifications