കോട്ടയത്തും യുഡിഎഫിന് ഭരണ നഷ്ടം? അവിശ്വാസ പ്രമേയം ഇന്ന്, ബിജെപി നിലപാട് നിര്‍ണ്ണായകം
കോട്ടയം: 2020 ഡിസംബറില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായപ്പോള്‍ നറുക്കെടുപ്പിലൂടെ യുഡിഎഫിന് അധികാരം ലഭിച്ച നഗരസഭകളില്‍ ഒന്നായിരുന്നു കോട്ടയം. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 52 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 22 സീറ്റുകളിലായിരുന്നു വിജയിക്കാന്‍ സാധിച്ചത്. എട്ട് സീറ്റില്‍ ബിജെപിയും വിജയിച്ചു. അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപി വിട്ടുനിന്നപ്പോള്‍ നറുക്കെടുപ്പിലൂടെ യുഡിഎഫ് അധികാലത്തില്‍ എത്തുകയായിരുന്നു.
എന്നാല്‍ ഭരണത്തിലേറി ആറ് മാസങ്ങള്‍ക്ക് ശേഷം നഗരസഭയിലെ യുഡിഎഫ് ഭരണം വീഴുമോ എന്നാണ് ഇപ്പോള്‍ ഏവരും ഉറ്റു നോക്കുന്നത്. നഗരസഭ ഭരണ സമിതിക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം ഇന്ന് ചര്‍ച്ചയ്ക്ക് എടുക്കും.
മഹിള കോണ്‍ഗ്രസിന് പുതിയ അധ്യക്ഷ ഉടന്‍: സാധ്യത 3 പേര്‍ക്ക്, അഭിമുഖം പൂര്‍ത്തിയായി
ഭരണ സ്തംഭനം ആരോപിച്ചാണ് എല്‍ഡിഎഫ് അവിശ്വാസം പ്രമേയം കൊണ്ടു വരുന്നത്. എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ അംഗങ്ങളായതിനാല്‍ ബിജെപിയുടെ നിലപാടാവും അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിര്‍ണ്ണായകമാവുക. അവിശ്വാസ പ്രമേയം പാസാകാൻ വേണ്ടത് 27 പേരുടെ പിന്തുണയാണ്. അതായത് ബിജെപി പിന്തുണയില്ലാതെ അവിശ്വാസം പാസാകാന്‍ സാധ്യതിയില്ല.
ബിജെപി പിന്തുണയില്ലെങ്കില്‍ യുഡിഎഫിൽ നിന്ന് അഞ്ച് പേർ മറുകണ്ടം ചാടി അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യണം. കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ തങ്ങൾക്ക് അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. യുഡിഎഫ് ഭരണസമിതിക്കെതിരെയുള്ള സമരത്തില്‍ ബിജെപിയും സജീവമായി രംഗത്തുണ്ടായിരുന്നതില്‍ തന്നെ അവിശ്വാസ പ്രമേയത്തെ അവരും പിന്തുണയ്ക്കാനാണ് സാധ്യത.
എന്നാല്‍ അവിശ്വാസ പ്രമേയത്തില്‍ ഇടതുമായി സഹകരിക്കുന്നതില്‍ ബിജെപി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം ബിജെപി നഗരസഭ കൗണ്‍സിലര്‍മാരുടെ യോഗം ചേര്‍ന്നപ്പോള്‍ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കണമെന്നായിരുന്നു ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടത്. എന്നാല്‍ വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് കൂടി അറിയാനുള്ള കാത്തിരിപ്പിലാണ് ജില്ലാ നേതൃത്വം.
വെള്ളിയാഴ്ച രാവിലേയും ബിജെപി ജില്ലാ അധ്യക്ഷന്‍ നോബിള്‍ മാത്യു കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തിലാവും അവിശ്വാസ പ്രമേയത്തില്‍ സ്വീകരിക്കേണ്ട അന്തിമ നിലപാട് ബിജെപി സ്വീകരിക്കു. നേരത്തെ ഈരാറ്റുപേട്ട നഗരസഭയിലും യുഡിഎഫ് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ട് വന്നിരിന്നു.
അന്ന് എസ്ഡിപിഐ പിന്തുണ സ്വീകരിച്ച എല്‍ഡിഎഫിനെതിരെ വലിയ വിമര്‍ശനമായിരുന്നു ബിജെപി നടത്തിയത്. ഈ സാഹചര്യത്തില്‍ അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്നും ബിജെപി വിട്ടുനില്‍ക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ വീണ്ടും നറുക്കെടുപ്പിന്‍റെ ഭാഗ്യപരീക്ഷണത്തിന് വേദിയാകും കോട്ടയം നഗരസഭ. യുഡിഎഫ് വിമതയായി ജയിച്ച് പിന്നീട് കോണ്‍ഗ്രസ് ക്യാമ്പിലെത്തിയ ബിന്‍സി സെബാസ്റ്റ്യനാണ് നിലവിലെ കോട്ടയം നഗരസഭ അധ്യക്ഷ.
ഈരാറ്റുപേട്ടയില്‍ നഗരസഭ ചെയർ പേഴ്സണായിരുന്ന മുസ്ലിം ലീഗിലെ സുഹ്റാ അബ്ദുൾ ഖാദറിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തില്‍ അഞ്ച് അംഗങ്ങളുള്ള എസ്‍ഡിപിഐ പിന്തുണയായിരുന്നു നിര്‍ണ്ണായകമായത്. എസ്ഡിപിഐ പിന്തുണ സ്വീകരിച്ചതില്‍ സംസ്ഥാനതലത്തിൽ തന്നെ സിപിഎം മറുപടി പറയേണ്ടി വരികയും ചെയ്തിരുന്നു.
കോണ്‍ഗ്രസിന്റെ വിമത അംഗം അന്‍സല്‍ന പരീക്കുട്ടിയും എല്‍ഡിഎഫിനെ പിന്തുണച്ചു. ആകെ 28 അംഗങ്ങളുള്ള ഈരാറ്റുപേട്ട നഗരസഭയില്‍ അവിശ്വാസ പ്രമേയം പാസാക്കാനായി 15 പേരുടെ പിന്തുണയായിരുന്നു പ്രതിപക്ഷത്തിന് വേണ്ടിയിരുന്നത്. ഒമ്പത് എല്‍ഡിഎഫ് അംഗങ്ങള്‍ക്കൊപ്പം അഞ്ച് എസ് ഡി പി ഐ അംഗങ്ങളും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുകയായിരുന്നു
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രണ്ട് അംഗങ്ങളുടെ പിന്തുണയുള്‍പ്പെടെ 14 അംഗങ്ങളുടെ പിന്തുണയായിരുന്നു യുഡിഎഫിന് ഉണ്ടായിരുന്നത്. എസ്ഡിപിഐ പിന്തുണ വലിയ വിവാദമായപ്പോള്‍ ഭരണത്തിലെത്താന്‍ ഒരിക്കലും അവരുടെ പിന്തുണ തേടില്ലെന്നായിരുന്നു സിപിഎം വിശദീകരണം. അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാന‍് അവരോട് ആവശ്യപ്പെട്ടിരുന്നില്ലെന്നും സിപിഎം അവകാശപ്പെട്ടിരുന്നു.
Recommended Video