പള്ളി വികാരിയുടെ വീട്ടിൽ നിന്ന് 50 പവൻ മോഷ്ടിച്ച സംഭവത്തിൽ ട്വിസ്റ്റ്; മകൻ അറസ്റ്റിൽ
കോട്ടയം: കൂരോപ്പടയിൽ പള്ളി വികാരിയുടെ വീട്ടിൽ നിന്ന് 50 പവൻ മോഷ്ടിച്ച സംഭവത്തിൽ വഴിത്തിരിവ്. സംഭവത്തിൽ വൈദികന്റെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. വൈദികൻ ജേക്കബ് നൈനാൻറെ മകൻ ഷൈനോ നൈനാൻ ആണ് അറസ്റ്റിലായത്. സാമ്പത്തിക ബാധ്യത തീർക്കാനായിരുന്നു മോഷണം എന്ന് ഇയാൾ പോലീസിന് മൊഴി നൽകി. മോഷണം നടന്ന സമയത്ത് ഷൈനോയുടെ ഫോൺ ഫ്ലൈറ്റ് മോഡിലായിരുന്നുവെന്ന കണ്ടെത്തലായിരുന്നു കേസിൽ നിർണായകമായത്.

കഴിഞ്ഞ ദിവസമായിരുന്നു പാമ്പാടി കൂരോപ്പട ചെന്നാമ്മറ്റം പുളിമൂട് ഇലപ്പനാൽ ഫാ ജേക്കബ് നൈനാന്റെ വീട്ടിൽ കവർച്ച നടന്നത്. പ്രാർത്ഥനയ്ക്കായി വീട്ടുകാർ പള്ളിയിൽ പോയ സമയത്തായിരുന്നു കവർച്ച. വീട്ടുകാർ തിരികെ വന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വീട്ടിലെ മുറികളിൽ മുഴുവൻ മുളകുപൊടി വിതറിയ നിലയിലായിരുന്നു.

പുരോഹിതന്റെ മുറിയിലെ അലമാര തകർത്താണ് സ്വർണം കവർന്നത്. വീടാകെ അലങ്കോലമാക്കിയ നിലയിലായിരുന്നു. മറ്റ് മുറികളിലെ അലമാര കുത്തി തുറക്കാൻ ശ്രമം നടത്തിയതായി കണ്ടെത്തി. ഉടൻ തന്നെ വീട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തി നടത്തിയ പരിശോധനയിൽ മോഷ്ടിച്ച സ്വർണത്തിൽ കുറച്ച് സ്വർണം വീടിന്റെ പരിസരങ്ങളിൽ നിന്നും കണ്ടെത്തിയിരുന്നു.

താക്കോലിരിക്കുന്ന സ്ഥാനവും വീട്ടുകാർ പുറത്ത് പോകുന്ന സമയവും കൃത്യമായി അറിയുന്ന ആളാണ് മോഷണം നടത്തിയതെന്ന നിഗമനത്തിലായിരുന്നു തുടക്കം മുതൽ പോലീസ്. അടുക്കള വാതിൽ പൊളിച്ചാണ് കള്ളൻ അകത്ത് കയറിയതെന്ന് വരുത്തി തീർക്കാൻ മോഷ്ടാവ് ശ്രമിച്ചിരുന്നു. എന്നാൽ പരിശോധനയിൽ സ്പെയർ കീ കൊണ്ടാണ് വാതിൽ തുറന്നതെന്ന് പോലീസ് കണ്ടെത്തി.

മാത്രമല്ല അലമാരയുടെ ഡോർ യഥാർത്ഥ താക്കോൽ ഉപയോഗിച്ച് തന്നെയാണ് തുറന്നതെന്നും പോലീസ് സ്ഥിരീകരിച്ചിരുന്നു. കള്ളൻ രക്ഷപ്പെടുമ്പോൾ സ്വർണം കൈയ്യിൽ നിന്ന് നഷ്ടപ്പെട്ടതാണെന്ന് വരുത്തി തീർക്കാനാണ് വീടിന്റെ പരിസരങ്ങളിൽ സ്വർണം മനപ്പൂർവ്വം ഉപേക്ഷിച്ചതെന്നായിരന്നു പോലീസിന്റെ നിഗമനം. 50 പവനിൽ കൂടുതൽ സ്വർണം വീട്ടിൽ ഉണ്ടായിരുന്നിട്ടും കുറച്ച് സ്വർണം ബാക്കി വെച്ചാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയതും വീട്ടുകാരിലേക്ക് അന്വേഷണം നീളാൻ കാരണമായി.

ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ മൊഴിയിലെ വൈരുധ്യമാണ് ഷൈനോവിനെ സംശയത്തിന്റെ നിഴലിലാക്കിയത്. മാത്രമല്ല മോഷണം നടക്കുന്ന സമയത്ത് പ്രതി ഒരു മണിക്കൂറോളം സമയം മൊബൈൽ ഫ്ളൈറ്റ് മോഡിൽ ഇട്ടതും സംശയം ബലപ്പെടുത്തി. ഫോൺ ഫ്ലൈറ്റ് മോഡിലിട്ടതിന്റെ കാരണം ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം നൽകാൻ ഷൈനോവിന് കഴിഞ്ഞില്ല. തുടർന്ന് ദീർഘ നേരത്തെ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. വലിയ സാമ്പത്തിക ബാധ്യതയാണ് തനിക്ക് ഉള്ളതെന്ന് ഇയാൾ പോലീസിന് മൊഴി നൽകി.വീട്ടുകാർ അറിയാതെ കടം തീർക്കുന്നതിനായിരുന്നു മോഷണം നടത്തിയതെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചു.












Click it and Unblock the Notifications