ആദ്യം സീറ്റ് നിരസിച്ചു: വിജയിച്ചപ്പോൾ അധ്യക്ഷയാക്കാമെന്ന് മുന്നണികൾ, നിലപാടിലുറച്ച് ബിൻസി
ആദ്യം സീറ്റ് നിരസിച്ചു: വിജയിച്ചപ്പോൾ അധ്യക്ഷയാക്കാമെന്ന് മുന്നണികൾ, നിലപാടിലുറച്ച് ബിൻസി
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കോട്ടയം നഗരസഭയിൽ എൽഡിഎഫിനോ യുഡിഎഫിനോ കേവല ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ല. ഇതോടെയാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായ ബിൻസിയുടെ നിലപാട് നിർണ്ണായകമായിത്തീർന്നിട്ടുള്ളത്. കോട്ടയം നഗരസഭയുടടെ അധ്യക്ഷസ്ഥാനം നൽകാമെന്നാണ് എൽഡിഎഫും യുഡിഎഫും മുന്നോട്ടുവെച്ച വാഗ്ധാനം. ഇരു മുന്നണികൾക്കും ഭുരിപക്ഷം ഇല്ലെന്ന് ഉറപ്പായതോടെ ബിൻസിയ്ക്ക് അധ്യക്ഷ സ്ഥാനം നൽകി ഭരണം പിടിക്കാൻ എൽഡിഎഫും യുഡിഎഫും നീക്കം ആരംഭിച്ചിട്ടുണ്ട്.

അധ്യക്ഷസ്ഥാനം
കോട്ടയം നഗരസഭയിലെ 52ാം വാർഡിൽ ഗാന്ധിനഗർ സൌത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ബിൻസി തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഒന്നര മാസം മുമ്പ് സീറ്റ് ചോദിച്ചെങ്കിലും അന്ന് സീറ്റ് നൽകാതിരുന്ന മുന്നണികളാണ് അധികാരമുറപ്പിക്കാൻ ബിൻസിയുടെ പിന്തുണ ഉറപ്പിക്കാൻ നെട്ടോട്ടമോടുന്നത്. എന്നാൽ അധ്യക്ഷ സ്ഥാനം തനിക്ക് തന്നെ വേണമെന്ന് ബിൻസി ഇരു മുന്നണികളോടും തുറന്നുപറയുകയും ചെയ്തിട്ടുണ്ട്.

വിട്ടുവീഴ്ചക്കില്ലെന്ന്
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒപ്പം നിന്ന പ്രവർത്തകരോട് കൂടിയാലോചിച്ച് അടുത്ത ദിവസങ്ങളിൽ തീരുമാനമെടുക്കുമെന്നും കോൺഗ്രസുകാർ ഉൾപ്പെടെയുള്ളവർ തനിക്ക് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നുവെന്നും ബിൻസി പറയുന്നു. അധ്യക്ഷ സ്ഥാനം തന്നെ വേണമെന്നാണ് വാർഡിലുള്ളവരും ആവശ്യപ്പെടുന്നത്. അതുകൊണ്ട് അതിൽകുറഞ്ഞൊന്നും ആലോചിക്കുന്നില്ലെന്നും അവർ പറയുന്നു. ആദ്യം കൌൺസിലറായി സത്യപ്രതിജ്ഞ ചെയ്യട്ടെയെന്നും അതിന് ശേഷം തീരുമാനം ഉണ്ടാകുമെന്നും ബിൻസി വ്യക്തമാക്കി.

ബിൻസി ആർക്കൊപ്പം
ബിൻസി ഏത് മുന്നണിക്കൊപ്പം നിൽക്കമെന്നത സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. കോട്ടയം നഗരസഭ എൽഡിഎഫ് ഭരിക്കുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവൻ വ്യക്തമാക്കിയിട്ടുള്ളത്. ഇവരെ മുൻനിർത്തി കോട്ടയം നഗരസഭയിൽ അധികാരം പിടിക്കാൻ സിപിഎം നീക്കങ്ങൾ നടത്തുന്നതായാണ് വിവരം. എന്നാൽ അഞ്ച് വർഷത്തേക്ക് ബിൻസിക്ക് അധ്യക്ഷ സ്ഥാനം വിട്ടുനൽകാൻ എൽഡിഎഫിനും താൽപ്പര്യമില്ല.

അന്തിമ തീരുമാനത്തിന്
തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രവർത്തകരുടെ പിന്തുണയോടയാണ്പ്രവർത്തിച്ചിരുന്നത് എന്നതുകൊണ്ട് തന്നെ കോൺഗ്രസിലെ ഗ്രൂപ്പ് തർക്കത്തിനിടെ ചിലല കോൺഗ്രസ് നേതാക്കളും ബിൻസിയെ പിന്തുണച്ചിരുന്നു. ഈ അനുകൂല ഘടകങ്ങൾ എല്ലാം പരിഗണിക്കുമ്പോൾ ബിൻസി യുഡിഎഫിനൊപ്പം നിൽക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ബിൻസി യുഡിഎഫിനെ പിന്തുണച്ചാലും യുഡിഎഫിന് ഭരണം ഉറപ്പില്ല. ബിൻസി എത്തുന്നതോടെ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സീറ്റ് നില 22 വീതമാകും. ഈ സാഹചര്യത്തിൽ നറുക്കിട്ട് അധ്യക്ഷനെ തീരുമാനിക്കേണ്ടതായും വരും. ഇത്തരമൊരു ഭാഗ്യപരീക്ഷണത്തിന് ബിൻസി ഒരുങ്ങില്ലെന്നാണ് വിവരം.

തീരുമാനം നിർണ്ണായകം
കോട്ടയം നഗരസഭയിലെ 52 വാർഡുകളിൽ ഒരു സ്വതന്ത്രനുൾപ്പെടെ 22 സീറ്റുകളാണ് എൽഡിഎഫിന് ലഭിച്ചിട്ടുള്ളത്. യുഡിഎഫിനാവട്ടെ 21 സീറ്റുകളും ലഭിച്ചിട്ടുണ്ട്. എൻഡിഎയ്ക്ക് എട്ട് സീറ്റുകളിലും വിജയിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ആരെയും പിന്തുണക്കില്ലെന്ന് എൻഡിഎ ചെയർപേഴ്സൺ വ്യക്തമാക്കിയിട്ടുണ്ട്. ഒറ്റയ്ക്ക് മത്സരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലുള്ള ഭരണത്തിലെത്താൻ ഇരു മുന്നണികൾക്കും ബിൻസിയുടെ നിലപാട് നിർണ്ണായകമായിത്തീരുന്നത്.

എന്തുകൊണ്ട് മത്സരം
ബിൻസിയുടെ ഭർത്താവ് ഷോബി ലൂക്കോസ് നേരത്തെ കോൺഗ്രസിന്റെ വാർഡ് പ്രസിഡന്റായിരുന്നു. എന്നാൽ വാർഡ് സംവരണമായതോടെയാണ് ബിൻസിയെ സ്ഥാനാർത്ഥിയാക്കുന്നത് സംബന്ധിച്ച ചർച്ചകൾ ഊർജ്ജിതമാകുന്നത്. വാർഡ് തല യോഗത്തിലാണ് ഇക്കാര്യം നിർദേശിച്ചത്. സ്ഥാനാർത്ഥിയാക്കുന്നതിനായി മറ്റ് നാല് പേരുടെ പേരുകളും നിർദേശിക്കപ്പെട്ടെങ്കിലും ഉപരികമ്മറ്റിക്ക് സമർപ്പിക്കപ്പെട്ടത് ബിൻസിയുടെ പേര് മാത്രമായിരുന്നു. ആദ്യം യുഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തിയില്ലെങ്കിലും നാമനിർദേശ പത്രിക സമർപ്പിക്കാൻ നാല് ദിവസം ബാക്കി നിൽക്കെ പാർട്ടി ഔദ്യോഗിക സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുകയായിരുന്നു. ഇതിനിടെ ഭർത്താവിന്റെ പദവി കൂടി നഷ്ടമായതോടെയാണ് വീറും വാശിയും വർധിച്ചത്. ഇതോടെ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ എട്ട് വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിൻസി വിജയിച്ചത്.

വിദേശത്ത് നിന്ന് മടങ്ങി
വിമുക്തഭടനായ കറുകച്ചാൽ നെടുംകുന്നം പുതുപ്പുറമ്പിൽ ജോയിച്ചൻ- ജ്യോത്സ്യനാമ്മ ദമ്പതികളുടെ മകളായ ബിൻസി നഴ്സായി വിദേശത്തും നാട്ടിലും സേവനമനുഷ്ഠിച്ചിരുന്നു. ഭർത്താവായ ചാമത്തറ ഷോബിനൊപ്പം ഏറെക്കാലം ഷാർജയിലായിരുന്നു കഴിഞ്ഞത്. എന്നാൽ കഴിഞ്ഞ പത്ത് വർഷക്കാലമായി നാട്ടിലാണ് താമസിച്ച് വരുന്നത്. ആൽബിൻ, എയ്ഞ്ചലീൻ ക്ലെയർ ഷോബി എന്നിവർ മക്കളാണ്.












Click it and Unblock the Notifications