ഇതൊരു വ്യക്തിപരമായ വിഷയം അല്ല: തെറ്റായ രാഷ്ട്രീയ മാതൃകയ്‌ക്കെതിരായ പ്രതിഷേധമാണ്: മാണി സി കാപ്പന്‍
പാലാ: പാലായില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തോല്‍വിക്ക് പിന്നാലെ കേരള കോൺഗ്രസ് പ്രതികാര രാഷ്ട്രീയവും അധികാര ദുർവിനിയോഗവും നടത്തുകയാണെന്ന് ആരോപിച്ച് തിരുവോണ നാളില്‍ നിരാഹാര സത്യാഗ്രഹം നടത്തുകയാണ് എം എല്‍ എ മാണി സി കാപ്പന്‍. തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ യുഡിഎഫ് പ്രവർത്തകരെയും അനുഭാവികളെയും കള്ളക്കേസിൽ കുടുക്കി വേട്ടയാടുകയാണെന്നും അദ്ദേഹം പറയുന്നു.
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരിടുന്നതിനൊപ്പം നമ്മൾ നേരിടുന്ന മഹാമാരിയെ അതിജീവിച്ച് ഐശ്വര്യപൂർണ്ണമായ ഒരു സാധാരണ ജീവിതം നയിക്കാൻ നമുക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, പതിവിനു വിപരീതമായി ഇത്തവണ ഓണസദ്യ ഒഴിവാക്കുകയാണെന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. ഇതിനെ കേവലം ഒരു വ്യക്തിയെ സംബന്ധിക്കുന്ന വിഷയമായി ചിത്രീകരിക്കുവാനുള്ള വ്യാപകമായ ശ്രമം നടക്കുന്നതായി കാണുന്നുവെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കുന്നു.

എന്നാൽ അതല്ല. ഇതൊരു വ്യക്തിയുടെയോ ഒരു കേസിന്റെയോ മാത്രം പ്രശ്നമല്ല. പാലായിൽ ഇപ്പോൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഒരു തെറ്റായ രാഷ്ട്രീയ മാതൃകയ്‌ക്കെതിരായ പ്രതിഷേധമാണ്. രാഷ്ട്രീയവും ആശയപരവുമായി എതിർക്കുന്നവരെ അധികാരം ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുന്നതിനെതിരായ പ്രതിഷേധമാണ്. ഞാൻ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടപ്പോഴൊക്കെ, തിരഞ്ഞെടുപ്പിനുശേഷം പ്രതിഷേധാർഹമായ നിലപാടുകളെ എതിർക്കുമ്പോൾ പോലും, നാടിന്റെ വികസനത്തിനായി ജയിച്ച സ്ഥാനാർത്ഥിയോട് സഹകരിക്കുന്ന നിലപാടാണ് എടുത്തിരുന്നത്. അങ്ങനെയുള്ള രാഷ്ട്രീയമാണ് മാതൃകാപരം എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. മറിച്ചൊരു നിലപാട് നാടിനു ഭൂഷണമാവില്ലെന്നും ഓണദിന സന്ദേശത്തിനോടൊപ്പം അദ്ദേഹം പറഞ്ഞു.
പ്രൊഫസർ കെ എം ചാണ്ടിയുടെ കൊച്ചു മകൻ സഞ്ജയ് സക്കറിയാസിനെതിരെ കേരള കോണ്‍ഗ്രസ് എം നേതാവ് സ്റ്റീഫൻ ജോർജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുകയും തുടർച്ചയായി കോടതി അവധികൾ വരുന്ന ദിവസങ്ങൾ നോക്കി അറസ്റ്റിന് നീക്കം നടത്തുകയും ചെയ്ത നടപടിയുടെ പശ്ചാത്തലത്തിലാണ് തിരുവോണനാളിൽ സത്യഗ്രഹം നടത്തുവാൻ തീരുമാനിച്ചതെന്നും മാണി സി കാപ്പാന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അധികാരത്തിൻറെ ധാർഷ്ട്യത്തിൽ രാഷ്ട്രീയ എതിർ ശബ്ദമുയർത്തുന്ന യുഡിഎഫ് പ്രവർത്തകരെയും അനുഭാവികളെയും, പൊതുജനങ്ങളെയും വേട്ടയാടാനുള്ള ശ്രമങ്ങളെ കൈയും കെട്ടി നോക്കി നിൽക്കില്ല. ഇത്തരം ജനാധിപത്യവിരുദ്ധ പ്രവണതകൾക്കെതിരെ നിയമപരമായും രാഷ്ട്രീയപരമായും പോരാടും. പോലീസിനെ സമ്മർദ്ദത്തിൽ പെടുത്തിയാണ് അടിസ്ഥാനരഹിതങ്ങളായ ജാമ്യമില്ലാ വകുപ്പുകൾ കേസുകളിൽ കുത്തി തിരുകുന്നത്. ഇത് പാലായിലെ ജനാധിപത്യ ജനവിധിയോടുള്ള വെല്ലുവിളിയായി മാത്രമേ കാണാൻ കഴിയുവെന്നും അദ്ദേഹം ആരോപിച്ചു.
പാലായുടെ സംസ്കാരത്തിനും പൈതൃകത്തിനും ചേരാത്ത നിലയിലുള്ള ജനാധിപത്യ വിരുദ്ധതയും രാഷ്ട്രീയ സമീപനവുമാണ് കേരള കോൺഗ്രസിൽ നിന്ന് ഉണ്ടാകുന്നത്. ഇതിനെതിരെ ജനവികാരം ഉയർന്നു വരുവാനും യാഥാർത്ഥ്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താനും വേണ്ടിയാണ് തിരുവോണനാളിൽ ഉപവസിക്കുവാൻ നിർബന്ധിതനാകുന്നത്. സ്വതന്ത്രമായ രാഷ്ട്രീയ ചിന്തകളെയും, നിലപാടുകളെയും അടിച്ചമർത്തുന്ന ഫാസിസ്റ്റ് ശൈലി പാലായുട പൈതൃകത്തിന് ചേർന്നതല്ലെന്നും മാണി സി കാപ്പന്‍ ആരോപിച്ചു.
ഗോള്‍ഡന്‍ വിസ സ്വീകരിക്കാനായി താരരാജാക്കന്‍മാര്‍ ദുബൈയില്‍: ചിത്രങ്ങള്‍ വൈറല്‍
ഓണത്തലേന്ന്: പുത്തന്‍ ലുക്കില്‍ അനാര്‍ക്കലി മരയ്ക്കാര്‍, ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications