കോട്ടയത്ത് നിന്ന് നാട്ടിലേക്ക് മടങ്ങി 1464 അതിഥി തൊഴിലാളികള്‍, പരിക്കേറ്റ ആളെയും തിരിച്ചയച്ചു
കോട്ടയം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അതിഥി തൊഴിലാളികളെ അവരുടെ നാടുകളിലേക്ക് തിരികെ അയച്ച് കൊണ്ടിരിക്കുകയാണ്. കോട്ടയം ഇല്ലയിൽ നിന്ന് 1464 അതിഥി തൊഴിലാളികള്‍ ഇന്ന് പശ്ചിമ ബംഗാളിലേക്ക് മടങ്ങി. കോട്ടയത്ത് നിന്ന് പശ്ചിമ ബംഗാളിലെ മാള്‍ഡയിലേക്കുള്ള ട്രെയിന്‍ വൈകുന്നേരം 6.45നാണ് പുറപ്പെട്ടത്. മുന്‍കൂട്ടി തയ്യാറാക്കിയ പട്ടികയനുസരിച്ച് തൊഴിലാളികളെ വിവിധ താലൂക്കുകളില്‍നിന്ന് കെഎസ്ആര്‍ടിസി ബസുകളിലാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്.
കോട്ടയം ആര്‍ഡിഒ ജോളി ജോസഫ്, ഡെപ്യൂട്ടി കളക്ടര്‍മാരായ മോന്‍സി പി. അലക്സാണ്ടര്‍, ജിയോ ടി മനോജ്, തഹസില്‍ദാര്‍മാരായ പി ജി രാജേന്ദ്രബാബു, ഫിലിപ്പ് ചെറിയന്‍, ഷൈജു പി ജേക്കബ്, റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ ബാബു തോമസ് തുടങ്ങിയവരാണ് തൊഴിലാളികളെ മടക്കി അയക്കാനുളള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
അതിനിടെ കെട്ടിടത്തില്‍നിന്നു വീണു പരിക്കേറ്റ അങ്കുല്‍ ബര്‍മന്‍ എന്ന തൊഴിലാളിയെ ഈരാറ്റുപേട്ടയില്‍ നിന്നും ആംബുലന്‍സില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ശേഷം ട്രെയിനില്‍ കിടത്തിയാണ് ഇയാളെ യാത്രയാക്കിയത്. പശ്ചിമ ബംഗാളിലെ കുച്ച് ബിഹാര്‍ ജില്ലയില്‍ നിന്നുള്ള തൊഴിലാളിയാണ് 21കാരനായ അങ്കുൽ ബർമൻ.
ബുധനാഴ്ചയും അതിഥി തൊഴിലാളികൾ കോട്ടയത്ത് നിന്ന് പോകുന്നുണ്ട്. രാത്രി 9.15ന് എറണാകുളത്തുനിന്നും അഗര്‍ത്തലയിലേക്ക് പോകുന്ന ട്രെയിനില്‍ ജില്ലയില്‍നിന്ന് 52 തൊഴിലാളികള്‍ മടങ്ങും. തൃപുര സ്വദേശികളായ 26 പേരും അരുണാചല്‍ പ്രദേശില്‍നിന്നുള്ള 24 പേരും മേഘാലയക്കാരായ രണ്ടു പേരും ഇതില്‍ ഉള്‍പ്പെടുന്നു. രണ്ടു കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഇവരെ എറണാകുളത്തെത്തിക്കും. മെയ് 28ന് ്ഝാര്‍ഖണ്ഡിലേക്കും 29ന് പശ്ചിമ ബംഗാളിലേക്കും കോട്ടയത്തുനിന്ന് അതിഥി തൊഴിലാളികള്‍ക്കായി ട്രെയിനുകളുണ്ട്.
അതിനിടെ കോട്ടയം ജില്ലയില്‍ ഇന്ന് ആറു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ നാലു പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും ഒരാള്‍ ചെന്നൈയില്‍ നിന്നും വന്നതാണ്. നേരത്തെ രോഗം ബാധിച്ച യുവതിയുടെ ബന്ധുവാണ് ഒരാള്‍. നിലവില്‍ കോട്ടയം ജില്ലക്കാരായ 16 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.