'മാണി സി കാപ്പന്‍ ഇടത് മുന്നണിയിൽ വെടി പൊട്ടിക്കുന്നത് വെറുതെ അല്ല', വെളിപ്പെടുത്തലുമായി പിസി ജോർജ്
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ തുടങ്ങിയ തര്‍ക്കത്തിന് വോട്ടെടുപ്പ് കഴിഞ്ഞ ശേഷം ഇടത് മുന്നണിയില്‍ വീണ്ടും തിരി കൊളുത്തിയിരിക്കുകയാണ് മാണി സി കാപ്പന്‍. സീറ്റ് വിഭജനത്തില്‍ എന്‍സിപിക്ക് അര്‍ഹമായ പരിഗണന ഇടത് മുന്നണി നല്‍കിയില്ലെന്നാണ് കാപ്പന്‍ ആരോപിച്ചത്.
പിന്നാലെ പ്രതികരണവുമായി ജോസ് കെ മാണിയും രംഗത്ത് എത്തിയതോടെ വിവാദം കൊഴുത്തു. ഇതോടെ മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് പോയേക്കും എന്നുളള അഭ്യൂഹം ശക്തമായിരിക്കുകയാണ്. വിവാദത്തില്‍ ജനപക്ഷം എംഎല്‍എ പിസി ജോര്‍ജ് പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.
വെടി പൊട്ടിക്കുന്നത് വെറുതെ അല്ല
യുഡിഎഫ് ആണ് മാണി സി കാപ്പന്‍ ലക്ഷ്യമിടുന്നത് എന്ന് റിപ്പോര്‍ട്ടര്‍ ടിവിയിലെ എഡിറ്റേഴ്‌സ് അവറില്‍ സംസാരിക്കവേ പിസി ജോര്‍ജ് പറഞ്ഞു. കാപ്പന്റെ നേതാവ് ഇവിടെ ഉളളവര്‍ ആരുമല്ല. എന്‍സിപി അധ്യക്ഷനായ ശരദ് പവാറിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് കാപ്പന്‍. അതുകൊണ്ട് തന്നെ കാപ്പന്‍ വെടി പൊട്ടിക്കുന്നത് വെറുതെ അല്ല എന്ന് പിസി ജോര്‍ജ് പറഞ്ഞു.
ശരദ് പവാറുമായി ചർച്ചകൾ
കാപ്പന്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ശരദ് പവാറുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് എന്നും പിസി ജോര്‍ജ് വെളിപ്പെടുത്തി. എല്‍ഡിഎഫില്‍ നിന്നും യുഡിഎഫിലേക്ക് എന്‍സിപിയും കാപ്പനും പോകും എന്നുളള കാര്യത്തില്‍ സംശയമില്ല. യുഡിഎഫിലേക്ക് എന്‍സിപി പോകുന്നതില്‍ എതിര്‍പ്പുണ്ടാവുക എകെ ശശീന്ദ്രന് മാത്രമായിരിക്കുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
എന്‍സിപി യുഡിഎഫിലെത്തും
കേരളത്തില്‍ എന്‍സിപിക്ക് ജയിക്കുന്ന ഒരു സീറ്റാണ് ഉളളത്. മൂന്ന് ഫൈറ്റിംഗ് സീറ്റുകളും എന്‍സിപിക്കുണ്ട്. എന്നാല്‍ അത് പറഞ്ഞിട്ട് കാര്യമില്ല. ദേശീയ തലത്തില്‍ ഒരു രാഷ്ട്രീയ നിലപാട് വരുമ്പോള്‍ അതില്‍ നിന്ന് കേരളത്തിലെ എന്‍സിപിക്ക് മാത്രമായി വിട്ട് നില്‍ക്കാന്‍ സാധിക്കില്ല. അതുകൊണ്ട് എന്‍സിപി യുഡിഎഫിലെത്തും എന്നതില്‍ സംശയം വേണ്ടെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.
എല്‍ഡിഎഫിന് മേല്‍ക്കോയ്മ ലഭിക്കും
തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇക്കുറി എല്‍ഡിഎഫിനാകും മുന്‍തൂക്കമുണ്ടാവുകയെന്നും പിസി ജോര്‍ജ് പറഞ്ഞു. എല്‍ഡിഎഫിന് മേല്‍ക്കോയ്മ ലഭിക്കും എന്നുളള കാര്യത്തില്‍ സംശയമില്ല. കോണ്‍ഗ്രസിന് 2010ലേതിന് സമാനമായി കോട്ടയത്ത് അല്‍പം മുന്‍തൂക്കമുണ്ടാകുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
ജനപക്ഷം പാര്‍ട്ടി തീരുമാനിക്കും
തന്റെ പാര്‍ട്ടിയായ ജനപക്ഷം തദ്ദേശ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറിലും എരുമേലിയിലും ജയിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു. മുണ്ടക്കയത്തിന്റെ കാര്യം അറിയാന്‍ വോട്ടെണ്ണല്‍ തീരണം. ഇക്കുറി കോട്ടയം ജില്ലാ പഞ്ചായത്ത് ആര് ഭരിക്കണം എന്നത് ജനപക്ഷം പാര്‍ട്ടി തീരുമാനിക്കും എന്നും പിസി ജോര്‍ജ് എംഎല്‍എ റിപ്പോര്‍ട്ടര്‍ ടിവി പരിപാടിയില്‍ സംസാരിക്കവേ പറഞ്ഞു.
മുന്നണിയില്‍ പാര്‍ട്ടിക്ക് അവഗണന
കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ എത്തിയതാണ് എന്‍സിപി ഇടയാനുളള കാരണം. ജോസ് കെ മാണി എത്തിയതിന് ശേഷം മുന്നണിയില്‍ പാര്‍ട്ടി അവഗണന നേരിടുന്നു എന്നാണ് എന്‍സിപി ആരോപിക്കുന്നത്. ഇത്തവണ കോട്ടയത്ത് 7 സീറ്റ് മാത്രമാണ് എന്‍സിപിക്ക് എല്‍ഡിഎഫ് മത്സരിക്കാന്‍ നല്‍കിയത്.
എന്‍സിപിയില്‍ അതൃപ്തി
2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍സിപി 26 സീറ്റുകളില്‍ മത്സരിച്ചിരുന്നു. എല്‍ഡിഎഫിന്റെ സമീപനത്തില്‍ എന്‍സിപിയില്‍ അതൃപ്തി പുകയുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലായില്‍ ഏഴിടത്താണ് എന്‍സിപി പ്രാദേശിക നേതാക്കളെ മത്സരിപ്പിച്ചത്. സ്വതന്ത്ര ചിഹ്നങ്ങളിലാണ് ഇവര്‍ മത്സരിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം
എന്‍സിപി സ്ഥാനാര്‍ത്ഥികളാണ് എന്ന് പറയാതെ ആയിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണം നടന്നത്. എലിക്കുളത്ത് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിക്ക് എതിരെ എന്‍സിപി നേതാവിനെ ഇറക്കിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെന്നത് ശ്രദ്ധേയമാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം എന്‍സിപി ഇടത് മുന്നണി ബന്ധം ഉപേക്ഷിച്ചേക്കും എന്നാണ് സൂചനകള്‍.