പൂഞ്ഞാറില്‍ പിസി ജോര്‍ജിനെ ആര് വീഴ്ത്തും; പ്രതീക്ഷയോടെ ഇടത്, 60 വര്‍ഷത്തിന് മത്സരിക്കാന്‍ കോണ്‍ഗ്രസ്
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിസി ജോര്‍ജിനെ യുഡിഎഫിലേക്ക് എത്തിക്കാനുള്ള ശ്രമം കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് സജീവമാക്കിയിരുന്നു. ജോസഫ് വാഴക്കന്‍ ഉള്‍പ്പടേയുള്ള നേതാക്കള്‍ വഴിയായിരുന്നു പിസി ജോര്‍ജിനെ മുന്നണിയില്‍ എത്തിക്കാനുള്ള ശ്രമം. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരുമായി മുന്നണി പ്രവേശനം സംബന്ധിച്ച് ചര്‍ച്ച നടത്തിയതായി പിസി ജോര്‍ജ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ തന്‍റെ മുന്നണി പ്രവേശനത്തിന് ഉമ്മന്‍ചാണ്ടി തടസ്സം നിന്നതായും യുഡിഎഫ് പ്രവേശന സാധ്യതകള്‍ അടഞ്ഞെന്നുമാണ് പിസി ജോര്‍ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇതോടെ പൂഞ്ഞാറില്‍ ഇത്തവണയും ശക്തമായ ത്രികോണ മത്സരിത്തിനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുകയാണ്.
സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ

പിസി ജോര്‍ജിന്‍റെ പൂഞ്ഞാര്‍
യുഡിഎഫ് പ്രവേശന സാധ്യതകള്‍ അടഞ്ഞതോടെ കഴിഞ്ഞ തവണത്തെ പോലെ തന്നെ പൂഞ്ഞാറില്‍ ഒരു മുന്നണിയുടേയും ഭാഗമാവാതെ മത്സരിക്കാനുള്ള നീക്കത്തിലാണ് പിസി ജോര്‍ജ്. കഴിഞ്ഞ തവണത്തെ പോലെ പ്രധാന മുന്നണികളെയെല്ലാം പിന്നിലാക്കി കൊണ്ട് വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പിസി ജോര്‍ജിന്‍റെ പ്രതീക്ഷ. എന്നാല്‍ ത്രികോണ മത്സരം നടക്കുന്ന സാഹചര്യത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും തികഞ്ഞ വിജയ പ്രതീക്ഷയാണ് ഉള്ളത്.

കെഎം ജോര്‍ജിലൂടെ
കേരള കോണ്‍ഗ്രസിന്‍റെ സ്ഥാപകനായ കെഎം ജോര്‍ജ് 1967 ലും 1970 ലും മത്സരിച്ച് വിജയിച്ച മണ്ഡലമാണ് പുഞ്ഞാര്‍. 1957 ലും 1960 ലും ടിഎ തൊമ്മനിലൂടെ കോണ്‍ഗ്രസ് പൂഞ്ഞാറില്‍ വിജയിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം ഇന്നേവരെ കോണ്‍ഗ്രസിന് മത്സരിക്കാന്‍ പോലും ഇടം കിട്ടിയിട്ടില്ലാത്ത മണ്ഡലമാണ് പൂഞ്ഞാര്‍.

കേരള കോണ്‍ഗ്രസിന് സാധ്യത
എന്നാല്‍ വിജയ സാധ്യത മുന്‍നിര്‍ത്തി കേരള കോണ്‍ഗ്രസിന് തന്നെയാണ് ഏറ്റവും സാധ്യത. ശക്തമായ ത്രികോണ മത്സരം നടക്കുമ്പോള്‍ പിസി ജോര്‍ജിനെതിരെ മുന്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായ സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ രംഗത്ത് ഇറക്കാനാണ് കേരള കോണ്‍ഗ്രസ് നീക്കം. യുഡിഎഫിലും സീറ്റ് ആര്‍ക്കെന്നതില്‍ തര്‍ക്കം രൂക്ഷമാണ്.

പൂഞ്ഞാര്‍ വിട്ട് തരണം
കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റെന്ന നിലയില്‍ പൂഞ്ഞാര്‍ തങ്ങള്‍ക്ക് വിട്ട് നല്‍കണമെന്നാണ് പിജെ ജോസഫിന്‍റെ ആവശ്യം. എന്നാല്‍ ഒരു കാരണവശാലും പൂഞ്ഞാര്‍ സീറ്റ് നല്‍കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്‍റെ നിലപാട്. 50 വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ട്ടിക്ക് മത്സരിക്കാന്‍ ലഭിക്കുന്ന അവസരം മുതലെടുക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം

പിസി ജോര്‍ജിന്‍റെ യുഡിഎഫ് പ്രവേശനം
പിസി ജോര്‍ജിന്‍റെ യുഡിഎഫ് പ്രവേശനം പൂര്‍ണ്ണമായും അടഞ്ഞിട്ടില്ലെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. മുന്നണി പ്രവേശനം സാധ്യമായിലെങ്കിലും യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യത കൂടുതലാണ്. കൂടുതലും യുഡിഎഫിനോടൊപ്പം നിന്ന ചരിത്രമാണ് പൂഞ്ഞാറിന് ഉള്ളതെങ്കിലും ഇടക്ക് ഇടത് മുന്നണിക്ക് അവസരം നല്‍കിയിട്ടുണ്ട് മണ്ഡലം.

പിസി ജോര്‍ജ് ആദ്യം വിജയിക്കുന്നത്
കേരള കോണ്‍ഗ്രസ് ജോസഫിന്‍റെ ഭാഗമായി നിന്നുകൊണ്ട് 1980 ലാണ് പൂഞ്ഞാറില്‍ നിന്നും ആദ്യമായി പിസി ജോര്‍ജ് നിയസമഭയില്‍ എത്തുന്നത്. 1982 ലും വിജയം തുടരാന്‍ പിസി ജോര്‍ജിന് സാധിച്ചെങ്കിലും 1987ല്‍ ജനതാദളിലെ പ്രഫ. എന്‍എം ജോസഫിനോട് പിസി പരാജയപ്പെട്ടു. 1991 ലെ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ ജോയി എബ്രഹാമായിരുന്നു വിജയി.

കേരള കോണ്‍ഗ്രസ് സെക്കുലര്‍ പാര്‍ട്ടി
1996 ല്‍ മണ്ഡലം പിസി ജോര്‍ജ് പിടിച്ചെടുത്തു. പിന്നീട് പാര്‍ട്ടി പലത് മാറിയെങ്കിലും പിസി ജോര്‍ജ് അല്ലാത്ത ഒരു എംഎല്‍എ പൂഞ്ഞാറിന് ഉണ്ടായിട്ടില്ല. കഴിഞ്ഞ 5 തവണ തുടര്‍ച്ചയായി അദ്ദേഹം പൂഞ്ഞാറില്‍ നിന്നും വിജയിക്കുന്നു. 2006ല്‍ കേരള കോണ്‍ഗ്രസ് സെക്കുലര്‍ പാര്‍ട്ടിയും 2016ല്‍ കേരള ജനപക്ഷം പാര്‍ട്ടിയും രൂപീകരിച്ചായിരുന്നു പിസി ജോര്‍ജിന്‍റെ മത്സരം.

മുണ്ടക്കയവും എരുമേലിയും
മണ്ഡലത്തിന്‍റെ 64 വര്‍ഷത്തെ ചരിത്രത്തില്‍ 32 വര്‍ഷവും ജനപ്രതിനിധിയായത് പിസി ജോര്‍ജ് ആണ്. കാഞ്ഞിരപ്പള്ളി മണ്ഡലത്തിൻെറ ഭാഗമായിരുന്ന മുണ്ടക്കയം, എരുമേലി, പാറത്തോട് പഞ്ചായത്തുകള്‍ കൂടി പൂഞ്ഞാര്‍ മണ്ഡലത്തിന്‍റെ ഭാഗമാവുന്നത് 2011 ലെ മണ്ഡല പുനഃര്‍നിര്‍ണ്ണയത്തിലാണ്. ഈരാറ്റുപേട്ട നഗരസഭയും പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, തിടനാട്, കൂട്ടിക്കല്‍, കോരുത്തോട് പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് പൂഞ്ഞാര്‍ മണ്ഡലം.

എല്‍ഡിഎഫിന്‍റെ കൈകളില്‍
ഇതില്‍ ഇരാറ്റുപേട്ട നഗരസഭ, കോരുത്തോട്, തീക്കോയി പഞ്ചായത്തുകള്‍ ഒഴിച്ചുള്ള എല്ലാ പഞ്ചായത്തുകളും ഇടതുമുന്നണിയുടെ കൈകളിലാണ്. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ കടന്നുവരവാണ് മേഖലയില്‍ എല്‍ഡിഎഫിന് മുന്നേറ്റം നല്‍കിയത്. അതിനാല്‍ തന്നെ ഇക്കുറി മണ്ഡലത്തില്‍ അട്ടിമറി വിജയം ഉറപ്പാണെന്നാണ് ഇടത് മുന്നണിയുടെ പ്രതീക്ഷ.












Click it and Unblock the Notifications