പാലായില്‍ ജോസിന് ആപ്പ് വച്ചതാര്; സിപിഎമ്മിന് സ്വാധീനമുള്ള പഞ്ചായത്തില്‍ കാപ്പന് ലീഡ്; പുകയുന്നു
കോട്ടയം: വളരെ പ്രതീക്ഷയോടെയാണ് ജോസ് കെ മാണി പാലാ മണ്ഡലത്തില്‍ മല്‍സരിക്കാനിറങ്ങിയത്. കേരള കോണ്‍ഗ്രസ് എമ്മിന് പാലാ വിട്ടു നല്‍കുന്നതിനെ ചൊല്ലി ഇടതുക്യാമ്പില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. എന്നാല്‍ പാലായും കേരള കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം സൂചിപ്പിച്ചാണ് ജോസ് കെ മാണിക്ക് സിപിഎം മുന്‍കൈയ്യെടുത്ത് സീറ്റ് നല്‍കിയത്.
പക്ഷേ, മാണി സി കാപ്പന്‍ ഇന്നുവരെ കിട്ടിയതില്‍ വച്ച് ഏറ്റവും കൂടുതല്‍ വോട്ട് നേടി വിജയിച്ചു. സിപിഎമ്മിനും സിപിഐയ്ക്കും സ്വാധീനമുള്ള പഞ്ചായത്തുകളിലും ബൂത്തുകളിലുമെല്ലാം നേട്ടം കൊയ്തത് കാപ്പനാണ്. ഇതോടെയാണ് ജോസിന് ആപ്പ് വച്ചതാര് എന്ന ചോദ്യം ഉയര്‍ന്നത്....
കണക്കു കൂട്ടിയത് തെറ്റി
സിപിഎം കണക്കുകൂട്ടിയത് പാലായില്‍ ജോസ് കെ മാണി ജയിക്കുമെന്നാണ്. കാരണം കേരള കോണ്‍ഗ്രസിനും സിപിഎമ്മിനമായി ഉറച്ച വോട്ടുകള്‍ 70000ത്തിലധികം വരും. ഈ വോട്ടുകള്‍ മാത്രം ലഭിച്ചാല്‍ ജോസ് കെ മാണിക്ക് സുന്ദരമായി ജയിക്കാം. പക്ഷേ, ഇതില്‍ വലിയൊരു ഭാഗം വോട്ടുകള്‍ മാണി സി കാപ്പന്‍ പിടിച്ചോ എന്നാണ് ഉയരുന്ന ചോദ്യം.
ഇവിടെയാണ് പാളിച്ച
ജോസ് കെ മാണി ഇതുവരെ യുഡിഎഫിനൊപ്പമായിരുന്നു. ഇടതുക്യാമ്പില്‍ ജോസിന്റെ വരവ് ഇഷ്ടപ്പെടാത്ത പ്രാദേശിക നേതാക്കളുണ്ടത്രെ. മാത്രമല്ല, സിപിഎം-കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ല എന്നതും തിരിച്ചടിയാണ്. നേരത്തെ ചില പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും അപ്പോള്‍ തന്നെ പരിഹരിച്ചു എന്നാണ് സിപിഎം നേതാക്കളുടെ പ്രതികരണം.
ഇത്രയും വോട്ട് ആദ്യം
മാണി സി കാപ്പന് 69804 വോട്ടുകളാണ് കിട്ടിയത്. സമീപ കാല തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇത്രയും വോട്ട് പാലായില്‍ മറ്റൊരു സ്ഥാനാര്‍ഥിക്കും കിട്ടിയിട്ടില്ല. 2019ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കാപ്പന് കിട്ടിയത് 54137 വോട്ടാണ്. ഇതിനേക്കാള്‍ 15000ത്തിലധികം വോട്ടുകള്‍ അദ്ദേഹം ഇത്തവണ പിടിച്ചു.
കാപ്പന്റെ ആത്മവിശ്വാസം
എല്‍ഡിഎഫിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി കാപ്പന്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് പ്രാദേശിക നേതാക്കളുമായി അടുത്ത ബന്ധമാണ്. ഇതുവഴി വോട്ടുകള്‍ ചോര്‍ന്നോ എന്ന സംശയവും ഇടതുക്യാമ്പിലുണ്ട്. വോട്ടെണ്ണുന്നതിന് മുമ്പ് തന്നെ 15000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്ന് മാണി സി കാപ്പന്‍ പറഞ്ഞിരുന്നു.
ബിജെപിയുടെ വോട്ട് എവിടെ പോയി
2019ലെ ഉപതിരഞ്ഞെടുപ്പില്‍ ജോസ് ടോമിന് ലഭിച്ചതിനേക്കാള്‍ 3200 വോട്ടുകള്‍ മാത്രമാണ് ജോസ് കെ മാണിക്ക് ഇത്തവണ കിട്ടിയത്. അതേസമയം, ബിജെപിക്ക് 2019 മായി താരതമ്യം ചെയ്യുമ്പോള്‍ 14000 വോട്ടുകള്‍ കുറഞ്ഞിട്ടുണ്ട്. ഇതെങ്ങോട്ട് പോയി എന്ന ചര്‍ച്ചയും സജീവമാണ്. പരിശോധിക്കുമെന്ന സാധാരണ മറുപടിയാണ് ബിജെപി നേതാക്കള്‍ നല്‍കുന്നത്.
എല്‍ഡിഎഫ് ജയിച്ച പഞ്ചായത്തുകളിലും
അതേസമയം, എല്‍ഡിഎഫ് മികച്ച വിജയം നേടിയ തദ്ദേശ സ്ഥാപനങ്ങളിലെല്ലാം കാപ്പനാണ് മേല്‍ക്കൈ നേടിയത്. സിപിഎമ്മിനും സിപിഐക്കും സ്വാധീനമുള്ള പഞ്ചായത്തുകളിലും കൂടുതല്‍ വോട്ട് കാപ്പന് തന്നെ. കേരള കോണ്‍ഗ്രസിന് ശക്തിയുള്ള ഇടങ്ങളിലും നേട്ടം കൊയ്തത് കാപ്പനാണ്.
ചുരുക്കിപ്പറഞ്ഞാല്‍
ചുരുക്കിപ്പറഞ്ഞാല്‍ മാണി സി കാപ്പന് എല്ലാ വിഭാഗത്തിന്റെയും വോട്ടുകള്‍ കിട്ടിയിട്ടുണ്ട്. മണ്ഡലത്തില്‍ വര്‍ഷങ്ങളായുള്ള വ്യക്തി ബന്ധവും രാഷ്ട്രീയ ബന്ധവും അദ്ദേഹം പരമവധി ഉപയോഗിച്ചു. ആ ഒരു ആത്മവിശ്വാസം പ്രചാരണ ഘട്ടത്തിലും വോട്ടെണ്ണല്‍ ദിനത്തിലുമെല്ലാം മാണി സി കാപ്പനില്‍ പ്രകടമായിരുന്നു. എല്‍ഡിഎഫിലെ പ്രാദേശിക അസ്വാരസ്യങ്ങളും അദ്ദേഹം മുതലെടുത്തുവെന്ന് വേണം കരുതാന്‍.
ബിജെപി 10 വര്‍ഷം പിന്നോട്ടടിച്ചു; എ ക്ലാസ് മണ്ഡലങ്ങളും രക്ഷിച്ചില്ല, വെട്ടിലായി സുരേന്ദ്രനും സംഘവും