കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അക്രമം: ഡിവൈഎഫ്ഐ പ്രവർത്തകരുടെ ജാമ്യം തള്ളി കോടതി
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരെ അക്രമിച്ച കേസില്‍ ഡി വൈ എ ഫ് ഐ പ്രവർത്തകരായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഡി വൈ എ ഫ് ഐ സമിതി അംഗം കെ അരുണ്‍, മേഖല കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പടേയുള്ളവരാണ് പ്രതികള്‍. ഓഗസ്റ്റ് 31നാണ് മെഡിക്കൽ കോളജ് സുരക്ഷാ ജീവനക്കാർക്ക് മർദനമേറ്റത്.
തലയുടെ പിൻ ഭാഗത്ത് മുഴ, ബോണ്‍ ട്യൂമർ: റോബിന്റെ വെളിപ്പെടുത്തല്‍, ഞെട്ടലില്‍ ആരാധകർ
സി സി ടിവി ദൃശ്യങ്ങള്‍ മാഞ്ഞുപോയതായി അറിയിച്ച പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളേജിലെ ഹാര്‍ഡ് ഡിസ്ക്കുകളുടെ ഫൊറന്‍സിക് പരിശോധ ഏത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് സുരക്ഷ ജീവനക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷക ബബില ഉമ്മര്‍ഖാന്‍ അറിയിച്ചു. രാഷ്ട്രീയ സ്വാധീനമുള്ള പ്രതികളായതിനാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അവർ പറഞ്ഞു. സുരക്ഷാ ജീവനക്കാരെ ചവിട്ടിയ ചെരുപ്പ് ആയുധമായി കണക്കാക്കണമെന്നാവശ്യപ്പെട്ടും അഭിഭാഷക ഹർജി നല്‍കിയിരുന്നു. ഇത് നാളെ കോടതി പരിഗണിക്കും.
സൂപ്രണ്ടിനെ കാണണമെന്ന് പറഞ്ഞ ദമ്പതികളെ തടഞ്ഞതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിനിടയാക്കിയത്. തർക്കത്തിന് ശേഷം സംഘടിച്ചെത്തിയ സംഘം ജീവനക്കാരെ അക്രമിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാർക്ക് പുറമെ അക്രമത്തിന്റ ദൃശ്യങ്ങള്‍ പകർത്താന്‍ ശ്രമിച്ച മാധ്യമം ലേഖകനും മർദ്ദനമേറ്റിരുന്നു.
അതേസമയം, മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് ഉണ്ടായ ഒരു നിര്‍ഭാഗ്യകരമായ സംഭവത്തെത്തുടര്‍ന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പൊതു പ്രവര്‍ത്തകരെയും അവരുടെ കുടുംബങ്ങളെയും, പോലീസ് വേട്ടയാടുന്നത് തുടരുകയാണെന്നാണ് സി പി എം ജില്ലാക്കമ്മിറ്റി ആരോപിക്കുന്നത്. കോഴിക്കോട് നഗരത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥന്മാരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. മെഡിക്കല്‍ കോളേജ് സംഭവത്തില്‍, പോലീസ് അന്വേഷണത്തിലും നടപടിക്രമങ്ങളിലും സി പി ഐ എം ഒരു നിലയിലും ഇടപെട്ടിട്ടില്ല.
ഇത്തരമൊരു സംഭവത്തില്‍ പോലീസ് സ്വതന്ത്രമായ അന്വേഷണ നടപടികള്‍ സ്വീകരിക്കുക എന്ന എല്‍ ഡി എഫ് സര്‍ക്കാരിന്‍റേ നിലപാടാണ് എല്ലാവരും സ്വീകരിച്ചത്. പ്രതിചേര്‍ക്കപ്പെട്ട രണ്ടു പേര്‍ ഒഴികെ എല്ലാവരും സംഭവം നടന്ന അടുത്ത ദിവസം തന്നെ പോലീസില്‍ ഹാജരായി, അവര്‍ റിമാന്‍ഡില്‍ കഴിയുകയുമാണ്. കേസുമായി ബന്ധപ്പെട്ട അസാധാരണമായ നടപടികളാണ് പോലീസിന്‍റ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും സി പി എം ജില്ലാ കമ്മിറ്റി ആരോപിച്ചു.