ജുമുഅത്ത് പള്ളിയുടെ ഓടുകള്‍ പാറി ശക്തമായ ചുഴലിക്കാറ്റും മഴയും, വടകര മേഖലയില്‍ കനത്ത നാശം
വടകര : ശക്തമായ ചുഴലിക്കാറ്റില്‍ വടകര മേഖലയില്‍ കനത്ത നാശം. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ശക്തമായ മഴയും ചുഴലിക്കാറ്റും ഉണ്ടായത്. കാറ്റില്‍ താഴെഅങ്ങാടിയിലെ പുരാതനമായ വലിയ ജുമുഅത്ത് പള്ളിയുടെ ഒരു ഭാഗത്തെ ഓടുകള്‍ മുഴുവനായി പാറിപ്പോയി. ഓടുകള്‍ പാറിപ്പോയതിനെ തുടര്‍ന്ന്
പള്ളിക്കുള്ളില്‍ മഴവെള്ളം കയറി. ഇവിടെ 3 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഓടുകള്‍ പറിയതറിഞ്ഞെത്തിയ പ്രദേശവാസികളും വിദഗ്ദ തൊഴിലാളികളും ഓടുകള്‍ റിപ്പയര്‍ ചെയ്ത് വരികയാണ്. വടകര തണലിന് പിന്‍വശമുള്ള പിപി മൊയ്തുഹാജിയുടെ വീടിന്റെ ഓട് മേഞ്ഞ ഭാഗം മുഴവന്‍ പാറി. കാറ്റ് ശക്തമായതിനെ തുടര്‍ന്ന് റൂമില്‍ സ്ഥാപിച്ച എ.സിയും തകര്‍ന്നു.
ഈ വീടിന് സമീപത്ത് തന്നെയുള്ള ഗുജറാത്തികളുടെ കൈവശമുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂരയും തകര്‍ന്നിട്ടുണ്ട്. തൊട്ടടുത്തുള്ള സപ്ലൈക്കോയുടെ ഗോഡൗണിന്റെയും തണലിന്റെ സമീപത്തുള്ള ഡോഗൗണിന്റെയും മേല്‍ക്കൂരയും കാറ്റില്‍ തകര്‍ന്നു. ബീച്ചില്‍ രണ്ട് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നത് വീണത് മൂലം വൈദ്യുതി ബന്ധം തകരാറിലായി. എംയുഎം സ്‌കൂളിന് സമീപം തെങ്ങു കടപുഴകി വീണു. ഇവിടങ്ങളിലായി ഉണ്ടായ നാശനഷ്ടങ്ങളിലായി മൊത്തം 6 ലക്ഷം രൂപ.ുടെ നഷ്ടമുണ്ടായി. ദുരന്തം വിതച്ച ഭാഗങ്ങളില്‍ വടകര എംഎല്‍എ സികെ നാണു, വടകര നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍, റവന്യു ഉദ്യോഗസ്ഥര്‍, പോലീസ്, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
നാശം വിതച്ച പ്രദേശങ്ങള്‍ വടകര എംഎല്‍എ സികെ നാണുവും സംഘവും സന്ദര്‍ശിക്കുന്നു
കാറ്റ് നാശം വിതച്ച പ്രദേശങ്ങളിലെല്ലാം തന്നെ പോലീസ്, കെഎസ്ഇബി, പ്രമുഖ കായിക ക്ലബ് അംഗങ്ങള്‍ എ്ന്നിവരുടെ സജീവമായ ഇടപെടലിനെ എല്ലാവരും അഭിനന്ദിച്ചു. കടലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം സര്‍ക്കാര്‍ തലത്തില്‍ അടിയന്തിരമായി ആരംഭിക്കണമെന്നും നഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് മതിയായ സഹായങ്ങള്‍ നല്‍കണമെന്നും തീരദേശത്തുള്ള മാറ്റി താമസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും വടകര ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.