കൊടി സുനി ഭീഷണിപ്പെടുത്തി; പരാതിയുമായി ഖത്തറിൽ ജ്വല്ലറി ബിസിനസ് നടത്തുന്ന കൊടുവള്ളി നഗരസഭാ കൗൺസിലർ
കോഴിക്കോട്: സ്വര്‍ണക്കച്ചവടവുമായി ബന്ധപ്പെട്ട ക്വട്ടേഷനെടുത്ത് ടി.പി. വധക്കേസിലെ പ്രതി കൊടി സുനി ഭീഷണിപ്പെടുത്തിയെന്നു പരാതി. ജയിലില്‍ കഴിയുന്ന സുനി ഫോണില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയാണ് കൊടുവള്ളി നഗരസഭാ കൗണ്‍സിലറും ഖത്തറിലെ ജ്വല്ലറി വ്യാപാരിയുമായ കോഴിശേരി മജീദ് ഉന്നയിച്ചത്. ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് ഇദ്ദേഹം പരാതി നല്‍കി. പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ കൊടിസുനി വിയ്യൂര്‍ ജയിലിലായിരുന്നു.
സുനിയുടെ സുഹൃത്തിന്റെ കൈവശം സ്വര്‍ണമുണ്ടെന്നും ഇത് രേഖകളില്ലാതെ വാങ്ങണമെന്നും ആവശ്യപ്പെട്ടാണ് ആദ്യം കോള്‍ വന്നതെന്ന് മജീദ് പറയുന്നു. ഇതിനു തയ്യാറല്ലെന്നു അറിയിച്ചതോടെ ഭീഷണികോള്‍ വന്നു. മേയ് 20നാണ് ആദ്യത്തെ ഫോണ്‍വിളി വന്നതെന്നു പരാതിയില്‍ പറയുന്നു. കണ്ണൂര്‍ സ്വദേശിയായ സുഹൃത്തിനു വേണ്ടിയാണ് വിളിച്ചത്. ഒന്നരക്കിലോ സ്വര്‍ണം രേഖകളില്ലാതെ വാങ്ങണമെന്നു ആവശ്യപ്പെട്ടു. നിര്‍ബന്ധമായും വാങ്ങണമെന്നു പറഞ്ഞതോടെ മജീദ് ഖത്തര്‍ പോലീസില്‍ വിവരം നല്‍കി. ഇതിനു പിന്നാലെയാണ് ഭീഷണി വന്നത്. വിദേശത്തെ കച്ചവടം പൂട്ടിക്കുമെന്നും കുടുംബാംഗങ്ങളെ നാട്ടില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞായിരുന്നു വിളി. നാട്ടിലെ പോലീസില്‍ അറിയിക്കുമെന്ന് പറഞ്ഞതോടെ വിളി അവസാനിച്ചെന്നും മജീദ് പറയുന്നു.

അതേസമയം നഗരസഭാ കൗണ്‍സിലറെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നഗരസഭാ ഭരണസമിതി മുഖ്യമന്ത്രിക്കു പരാതി നല്‍കി. സുരക്ഷ ആവശ്യപ്പെട്ട് താമരശേരി പോലീസില്‍ പരാതി നല്‍കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ഖത്തറില്‍ നിന്നുള്ള കള്ളക്കടത്തു സ്വര്‍ണം തട്ടിയെടുക്കുന്ന സംഘങ്ങള്‍ക്കുവേണ്ടി കൊടി സുനി ഇടപെടല്‍ നടത്തിയതായി നേരത്തെ ആരോപണമുണ്ട്. ഇന്ത്യയിലേക്കു സ്വര്‍ണം കടത്തുന്നവരില്‍ നിന്നു അത് തട്ടിയെടുക്കുന്ന മലയാളികളുടെ സംഘം ഖത്തര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.












Click it and Unblock the Notifications