നിർമ്മാണ മേഖല സ്തംഭനത്തിലേക്ക്; അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധിക്കുന്നു, നെൽവയൽ സംരക്ഷണവും....
വടകര: സംസ്ഥാനത്തെ നിർമ്മാണ മേഖല മുൻപെങ്ങുമില്ലാത്ത വിധം കടുത്ത പ്രതിസന്ധിയിലേക്ക്. കെട്ടിട നിർമ്മാണങ്ങൾക്ക് ആവശ്യമായ സിമന്റ്,കമ്പി,മെറ്റൽ,എം.സാൻഡ്,ചെങ്കല്ല്.ജി.ഐ.പൈപ്പുകൾ,വയറിംഗ് സാധനങ്ങൾ തുടങ്ങിയ വസ്തുക്കളുടെ വില ഒരു ഭാഗത്ത് കുതിച്ചുയരുമ്പോൾ സർക്കാർ നെൽവയൽ സംരക്ഷണ നിയമം കർശനമാക്കിയത് മൂലം വീട് ഉൾപ്പടെയുള്ള നിർമ്മാണങ്ങൾക്ക് അനുമതി ലഭിക്കാത്തത് നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്.
ഇതിനു പുറമെ സംസ്ഥാനത്തെ ക്വറികളിൽ എഴുപത് ശതമാനവും അടച്ചു പൂട്ടേണ്ടി വന്നതും നിർമ്മാണ മേഖലയ്ക്ക് വിനയായിരിക്കയാണ്.1934 ൽ ബ്രിട്ടീഷ് സർക്കാരിന്റെ മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന് കീഴിൽ കുറുമ്പ്രനാട് താലൂക്കായിരുന്ന കാലത്തെ റീ സർവ്വേ പ്രകാരമുള്ള ഭൂമിയുടെ തരമാണ് ഇപ്പോഴും പ്രാബല്യത്തിലുള്ളത്.അന്ന് കേരളത്തിലെ മിക്ക സ്ഥലങ്ങളിലും കൃഷിയായതിനാൽ ഭൂരേഖകളിൽ നഞ്ച,നെൽവയൽ,തണ്ണീർത്തടം എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ സ്ഥലങ്ങളെല്ലാം ഇന്ന് മിക്കവയും കരഭൂമിയാണ്.ഈ സ്ഥലങ്ങളിൽ നിർമ്മാണം നടത്തുവാൻ പാടില്ലെന്നാണ് നിയമം.എന്നാൽ നെൽവയൽ നികത്താതെ നിലവിലെ കരഭൂമിയിൽ നിർമ്മാണം നടത്താനുള്ള തടസ്സം ഒഴിവാക്കണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം.സർക്കാർ പദ്ധതിയുടെ ഭവന രഹിതർക്കുള്ള ഭാഗമായുള്ള ലൈഫ് പദ്ധതിയിലെ വീട് നിർമ്മാണങ്ങൾ പോലും പുതിയ നിയമം മൂലം നിർമ്മാണ അനുമതി ലഭിക്കാത്ത അവസ്ഥയാണുള്ളത്.
ജി.എസ്.ടി.നിലവിൽ വന്ന ശേഷം നിർമ്മാണ സാമഗ്രികൾക്ക് 18 ശതമാനമാണ് നികുതിയെങ്കിലും വ്യാപാരികൾ 28 ശതമാനമാണ് നികുതി ഈടാക്കുന്നത്. ഇതിനു പുറമെ സിമന്റ് കമ്പനികൾ കൃത്രിമ ക്ഷാമമുണ്ടാക്കി സിമന്റിനു വില വർദ്ധിപ്പിക്കുകയും ചെയുന്ന അവസ്ഥയാണുള്ളത്.കഴിഞ്ഞ ഒരു മാസത്തിനിടയിൽ സിമന്റിനു 50 രൂപയും,കമ്പിക്ക് കിലോവിന് 10 രൂപയു,മെറ്റൽ,എം സാൻഡ് എന്നിവക്ക് ക്യൂബിക്ക് അടിക്ക് 15 രൂപയും വർദ്ധിച്ചു.
ക്വറികൾ മിക്കവയും അടച്ചു പൂട്ടിയത് മൂലം മെറ്റൽ ലഭ്യതയും കുറഞ്ഞിരിക്കുകയാണ്.കിലോവിന് 60 രൂപയായിരുന്ന ജി.ഐ.പൈപ്പിന് 85 രൂപയുമായി വർദ്ധിച്ചിരിക്കയാണ്.ഈ സ്ഥിതി വിശേഷം തുടർന്നാൽ നിർമ്മാണ മേഖല പൂർണ്ണ സ്തംഭനത്തിലാകുന്നതോടൊപ്പം തൊഴിലാളികളും ദുരിതത്തിലാകും.കെട്ടിട നിർമ്മാണ നിയന്ത്രണ നിയമങ്ങൾ ലഘൂകരിച്ച് നിർമ്മാണ സാമഗ്രികളുടെ വില പിടിച്ചു നിർത്താൻ സർക്കാർ ഇടപെടണമെന്ന് ലെൻസ് ഫെഡ് വടകര താലൂക്ക് കമ്മറ്റി ആവശ്യപ്പെട്ടു.