ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി; 5 വർഷം നരകജീവിതം; കോഴിക്കോട് മെഡിക്കൽ കോളജിന്റെ പിഴവ്
കോഴിക്കോട്:കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിര ഗുരുതരമായ ഒരു ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. 2017 ല്‍ നടന്ന ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതായാണ് പരാതി.ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ കത്രികയുമായി മുപ്പതുവയസുകാരി കഴിഞ്ഞത് അഞ്ച് വർഷം.
പന്തീരങ്കാവ് സ്വദേശിയായ ഹർഷിനയ്ക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്. യുവതിയുടെ ആരോഗ്യം വഷളായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതിയുടെ ശരീരത്തില്‍ കത്രിക ഉള്ള കാര്യം മനസ്സിലായത്. അതുവരെ എന്തുകൊണ്ടാണ് ഇത്തരത്തില്‍ ആരോഗ്യം ക്ഷയിക്കുന്നതെന്ന് മനസ്സിലായിരുന്നില്ല.
വയറ്റിൽ കത്രിക കുടുങ്ങിക്കിടന്നതിന് പിന്നാലെ കടുത്ത ആരോഗ്യപ്രശ്‌നങ്ങൾ ആണ് ഈ യുവതി നേരിട്ടത്.. 2017 ലാണ് സംഭവം നടക്കുന്നത്. സംഭവം പുറത്തി വന്നതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ച കൂടിയാണ് പുറത്തുവന്നിരിക്കുന്നത്.

2017 നവംബർ മാസത്തിൽ ആണ് ഹർഷിന കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വച്ച് പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. അതിന് ശേഷം ആയിരുന്നു യുവതിക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയത്. ആരോഗ്യപ്രശ്നം കൂടിവന്നതോടെ നിരവധി ആശുപത്രികളിൽ യുവതി പോയി.
30 വയസായപ്പോഴേക്കും ശരീരം വല്ലാതെ ദുർബലമായതോടെ വൃക്കരോഗമോ ക്യാൻസറോ ബാധിച്ചതായിരിക്കും എന്നു വരെ ഹർഷിനയും വീട്ടുകാരും കരുതി. അടുത്തിടെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് നടത്തിയ സിടി സ്‌കാനിംഗിൽ ആണ് ശരീരത്തിൽ കത്രികയുണ്ടെന്ന് കണ്ടെത്തിയത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് തന്നെ നടത്തിയ ശസ്ത്രക്രിയയിലൂടെ ഹർഷിനയുടെ ശരീരത്തിൽ നിന്നും പുറത്തെടുത്തത് 11 സെന്റീമിറ്റർ നീളമുള്ള കത്രികയാണ്. മൂത്രസഞ്ചിയിലേക്ക് കത്രിക കുത്തി നിന്നതുമൂലം ആ ഭാഗത്ത് പഴുപ്പും നീരും വന്നിരുന്നു. ഇതായിരുന്നു യുവതിയുടെ ശാരീരിക ബുദ്ധിമുട്ടുകൾക്ക് കാരണം.
സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി വേണം എന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ സുൽഫി നൂഹു ആവശ്യപ്പെട്ടു. ശസ്ത്രക്രിയ ഉപകരണങ്ങൾ എടുക്കുമ്പോഴും തിരികെ വയ്ക്കുമ്പോഴും കണക്കെടുക്കൽ നിർബന്ധമാണ്. സംഭവം നിർഭാഗ്യകരം ആണ് എന്നും കണക്കെടുപ്പിലെ പിഴവാണ് വീഴ്ചയ്ക്ക് കാരണമെന്നും ഐഎംഎ ചൂണ്ടിക്കാട്ടി.
സംഭവത്തിന് പിന്നാലെ രൂക്ഷമായ വിമർശനങ്ങൾ ആണ് ഉയർന്നുവന്നിട്ടുള്ളത്. ഇത്തരത്തിൽ ഒരു വീഴ്ച, ഉണ്ടാവാൻ പാടില്ലാത്തതാണെന്നും കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ഭാഗത്തു നിന്ന് ഉണ്ടായത് ഗുരുതരമായ വീഴചയാണ് എന്നാണ് വിമർശനം.












Click it and Unblock the Notifications