സ്വര്‍ണ്ണാഭരണം കവര്‍ച്ച ചെയ്യുന്നതിനായി വീട്ടമ്മയെ കൊലപ്പെടുത്തിയ വേലക്കാരി കുറ്റക്കാരിയെന്ന് കോടതി, സംഭവം മലപ്പുറത്ത്
മലപ്പുറം: സ്വര്‍ണ്ണാഭരണം കവര്‍ച്ച ചെയ്യുന്നതിനായി വയോധികയായ വീട്ടമ്മയെ അടിച്ചും വെട്ടിയും കൊലപ്പെടുത്തിയെന്ന കേസില്‍ വീട്ടു വേലക്കാരിയെ കുറ്റക്കാരിയെന്ന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) കണ്ടെത്തി. വളാഞ്ചേരി വെണ്ടല്ലൂര്‍ അച്ചുതന് എഴുത്തച്ഛന്റെ ഭാര്യ കൊല്ലയില്‍ കുഞ്ഞുലക്ഷ്മിയമ്മ (88)കൊല്ലപ്പെട്ട കേസില്‍ പാലക്കാട് ചെമ്പ്ര പഴനെല്ലിപ്പുറം അരങ്ങന്‍ പള്ളിയാളിയില്‍ വാസുവിന്റെ ഭാര്യ ശാന്തകുമാരി എന്ന ശാന്ത (61) യെയാണ് ജഡ്ജി എ വി നാരായണന് കുറ്റക്കാരിയെന്ന് വിധിച്ചത്. ശിക്ഷ മെയ് മൂന്നിന് പ്രസ്താവിക്കും.
കാസർഗോഡ് വീണ്ടും കള്ളവോട്ട് ആരോപണം; ദൃശ്യങ്ങൾ പുറത്ത് വിട്ട് കോൺഗ്രസ്, പരിശോധന
2013 മാര്‍ച്ച് നാലിനാണ് കേസിന്നാസ്പദമായ സംഭവം. കൊല്ലപ്പെട്ട കുഞ്ഞുലക്ഷ്മിയമ്മയുടെ മകള്‍ നെന്മിനി സ്കൂളിലെ അദ്ധ്യാപികയായിരുന്നു. മാതാവിനെ ശുശ്രൂഷിക്കുന്നതിനും വീട്ടു ജോലിക്കുമായി നിയമിച്ചതായിരുന്നു ശാന്തകുമാരിയെ. കുഞ്ഞുലക്ഷ്മിയമ്മയുടെ വള, മാല തുടങ്ങി 34 ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ കവരുന്നതിനാണ് കൊലപാതകം നടത്തിയതെന്ന് കോടതി കണ്ടെത്തുകയായിരുന്നു. മോഷ്ടിക്കപ്പെട്ട സ്വര്‍ണ്ണാഭരണങ്ങള്‍ പ്രതി അന്നുതന്നെ വില്‍പ്പന നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമം 302 (കൊലപാതകം), 449 (കൊലപാതകത്തിനായി അതിക്രമിച്ചു കയറല്‍), 201 (തെളിവു നശിപ്പിക്കല്‍), 394 (കവര്‍ച്ച) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. 33 സാക്ഷികളെ പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി രാജേഷും രണ്ട് സാക്ഷികളെ പ്രതിഭാഗവും കോടതി മുമ്പാകെ വിസ്തരിച്ചു. 50 രേഖകളും 12 തൊണ്ടി മുതലുകളും പ്രോസിക്യൂഷന് ഹാജരാക്കിയപ്പോള്‍ അഞ്ച് രേഖകള്‍ പ്രതിഭാഗവും ഹാജരാക്കി.