Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ചേരി മെഡിക്കല്‍ കോളജില്‍ മൂക്കിന് പകരം വയറിന് ശസ്ത്രക്രിയ, പോലീസ് കേസെടുത്തു, ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു, മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസ്സെടുത്തു

മലപ്പുറം: മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മൂക്കിന് പകരം വയറിന് ശസ്ത്രക്രിയ സംഭവത്തില്‍ മഞ്ചേരി പോലീസ് കേസെടുത്തു. കുറ്റക്കാരനായ ജനറല്‍ സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. എ. സുരേഷ് കുമാറിനെ അച്ചടക്ക നടപടികളുടെ ഭാഗമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത്ആരോഗ്യവകുപ്പ് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

കുട്ടിയെ സ്ഥാനം മാറി ഓപ്പറേഷന്‍ ചെയ്ത സംഭവത്തില്‍ പിതാവിന്റെ പരാതിയിലാണ് മഞ്ചേരി പോലീസ് കേസ്സെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 338 പ്രകാരം അശ്രദ്ധമൂലം ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നതിന് കേസ്സെടുത്തിട്ടുള്ളത്. അതേ സമയം സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസ്സെടുത്തു.

Surgery

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള ജീവനക്കാരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുള്ളതായി കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഇടക്കാല ഉത്തരവില്‍ നിരീക്ഷിച്ചു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ തീയേറ്ററില്‍ ജോലിയിലുണ്ടായിരുന്ന എല്ലാ ജീവനക്കാരുടെയും വിശദീകരണം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഉടന്‍ ഹാജരാക്കണമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത് വിശദമായ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായും അച്ചടക്ക നടപടികളുടെ തീര്‍പ്പിന് വിധേയമായും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

ജീവനക്കാരുടെ അശ്രദ്ധ മൂലം രോഗിക്ക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരരുതെന്ന് മന്ത്രി പറഞ്ഞു. രോഗിയുടെ ജീവന്‍ വച്ച് പന്താടുന്ന ഒരവസ്ഥയും അംഗീകരിക്കാന്‍ കഴിയില്ല. അതിനാല്‍ തന്നെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ഇനിയൊരാള്‍ക്കും ഇങ്ങനെയൊരവസ്ഥ ഉണ്ടാകരുത്. ശസ്ത്രക്രിയ മാറി നടത്തിയ ഏഴുവയസുകാരന് സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഏഴുവയസ്സുള്ള ആണ്‍കുട്ടിയുടെ മൂക്കിന് ചെയ്യേണ്ട ശസ്ത്രക്രിയ ഹെര്‍ണിയക്ക് ചെയ്ത് ഡോക്ടര്‍ ശസ്ത്രക്രിയയില്‍ പിഴവ് വരുത്തിയതായാണ് പരാതി. മഞ്ചേരി മെഡിക്കല്‍ കോളജ് ആസ്പത്രിയിലെ സീനിയര്‍ സര്‍ജന്‍ ഡോ.സുരേഷിനെതിരെ രക്ഷിതാവ് ആരോഗ്യ വകുപ്പിന് പരാതി നല്‍കി. കരുവാരക്കുണ്ട് കേരളഎസ്‌റ്റേറ്റ് മഞ്ഞളപ്പാറയിലെ തയ്യില്‍ മജീദിന്റെ മകന്‍ ഡാനിഷ്(7)ന്റെ ശസ്ത്രക്രിയയാണ് മാറി ചെയ്തത്. മൂക്കില്‍ ദശവന്നതിനെ തുടര്‍ന്നാണ് സീനിയര്‍ സര്‍ജനായ ഡോ.സുരേഷിനെ കാണിച്ചത്.

തിങ്കളാഴ്ചയാണ് ഡാനിഷിനെ ശസ്ത്രക്രിയക്കായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ദശഒഴിവാക്കാന്‍ മൂക്കിനായിരുന്നു ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്നത്. ശസ്ത്രക്രിയ ചെയ്ത ശേഷമാണ് ഹെര്‍ണിയക്കാണ് ശസ്ത്രക്രിയ ചെയ്തതെന്ന കാര്യം രക്ഷിതാവ് അറിയുന്നത്. വയറിന് താഴെ സ്റ്റിച്ച് കണ്ടപ്പോഴാണ് രക്ഷിതാവ് ശസ്ത്രക്രിയ മാറിയിട്ടുണ്ടെന്ന കാര്യം അറിയുന്നത്. മണ്ണാര്‍ക്കാട് സ്വദേശിയായ ആറര വയസ്സുകാരന്‍ ധനൂഷിന് ചെയ്യേണ്ടിയിരുന്ന ശസ്ത്രക്രിയയാണ് ഡോക്ടറുടെയും, തിയേറ്റര്‍ ജീവനക്കാരുടെയും അശ്രദ്ധമൂലം ഡാനിഷിന് മാറി ചെയ്തത്.

ധനൂഷിന് ഹെര്‍ണിയക്കായിരുന്നു ശസ്ത്രക്രിയ വേണ്ടിയിരുന്നത്. ധനൂഷെന്നുകരുതി ഡാനിഷിനെ ഹെര്‍ണിയയുടെ ശസ്ത്രക്രിയക്ക് വിധേയമാക്കുയായിരന്നുവെന്നാണ് സൂചന. ഈ സമയം ഡാനിഷിനെ ശസ്ത്രക്രിയക്കായി ഇ.എന്‍.ടി വിഭാഗം അന്വേഷിച്ചികൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേകകും ഡാനിഷിന് ഹെര്‍ണിയ ശസ്ര്ത്രക്രിയ ചെയ്ത് കഴിഞ്ഞിരുന്നു. അശ്രദ്ധയോടെ കുട്ടികളുടെ റെക്കോര്‍ഡ് കൈകാര്യം ചെയ്ത ഡോക്ടറും, ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാണ് കുറ്റക്കാരെന്ന് ബന്ധുക്കള്‍ പറയുന്നു. അനസ്‌തേഷ്യ നല്‍കി കുട്ടികളെ തിയേറ്ററില്‍ പ്രവേശിപ്പിച്ചാല്‍ കൃത്യമായി പരിചരിക്കേണ്ട ഡോക്ടറും മറ്റു ജീവനക്കാരും വീഴ്ച വരുത്തിയതായി ആക്ഷേപമുണ്ട്.

പിഴവ് വന്നതോടെ ഡാനിഷിനെ വീണ്ടും ശരിയായ ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. ഡോക്ടര്‍ക്കെതിരെ രക്ഷിതാവ് ആരോഗ്യ വകുപ്പിന് പരാതി നല്‍കി. സംഭവം പുറത്തറിഞ്ഞതോടെ മുസ്‌ലിം ലിഗ് മുനിസിപ്പല്‍ ഭാരവാഹികളായ വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, കെ.കെ.ബി മുഹമ്മദലി എന്നിവരുടെ നേതൃത്വത്തില്‍ ആസ്പത്രി സൂപ്രണ്ടിനെ പ്രതിഷേധമറിയിച്ചു. തുടര്‍ന്ന് കുട്ടിയെ വീണ്ടും ശസ്ത്രക്രിയക്ക് വിധേയമാക്കിയത്.

ഡോ.സുരേഷിന് മഞ്ചേരിയില്‍ നിന്നും പാലക്കാട്ടേക്ക് മാറ്റം ലഭിച്ചതാണ്. ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നും മാറിപോകുവാന്‍ തീരുമാനിച്ചിരിക്കെയാണ് ശസ്ത്രക്രിയയില്‍ പിഴവ് പറ്റിയത്. ഡോക്ടര്‍ക്കെതിരെയും, നഴ്‌സുമാര്‍ക്കെതിരെയും സ്‌കതമായ ശിക്ഷാ നാടപടികള്‍ സ്വീകരിക്കണമെന്ന് മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+