ഞാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവി; ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്ന് ജെയ്‌സല്‍, നിയമനടപടി ആലോചിക്കുന്നു
പരപ്പനങ്ങാടി: പ്രളയ കാലത്ത് ദുരന്ത നിവാരണത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താനൂര്‍ സ്വദേശി ജെയ്‌സല്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന് വ്യാജ പ്രചാരണം. ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം കാവി ഷാള്‍ അണിഞ്ഞ് നില്‍ക്കുന്ന ജെയ്‌സലിന്റെ ചിത്രവും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. തിരൂരങ്ങാടിയിലെ ബിജെപി സ്ഥാനാര്‍ഥി സത്താര്‍ ഹാജിയും സംഘവുമാണ് ജെയ്‌സലിനൊപ്പം ചിത്രത്തിലുള്ളത്. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ തന്റെ മുതുക് ചവിട്ടുപടിയാക്കാന്‍ വെള്ളത്തില്‍ മുട്ടുകുത്തി നിന്ന ജെയ്‌സലിന്റെ ചിത്രം അന്തര്‍ദേശീയ മാധ്യമങ്ങളിലും ഇടംപിടിച്ചിരുന്നു.
ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം
ഇടതുപക്ഷ അനുഭാവിയാണ് ജെയ്‌സല്‍. ട്രോമ കെയര്‍ അംഗവുമാണ്. തിരൂരങ്ങാടി മണ്ഡലത്തില്‍ മല്‍സരിക്കുന്ന ഇടതുപക്ഷ സ്ഥാനാര്‍ഥി നിയാസ് പുളിക്കലകത്തിന് കെട്ടിവെക്കാനുള്ള കാശ് കൈമാറിയത് ജെയ്‌സലായിരുന്നു. ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ജെയ്‌സല്‍ ബിജെപിയില്‍ ചേര്‍ന്നു എന്ന പ്രചാരണം വന്നത്. വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ജെയ്‌സല്‍ ബിജെപി നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടെ ജെയ്‌സല്‍ പ്രതികരണവുമായി രംഗത്തുവന്നു. അദ്ദേഹത്തിന്റെതായി ഒരു വീഡിയോ പുറത്തുവന്നു.
Recommended Video
താന്‍ ബിജെപിയില്‍ ചേര്‍ന്നു എന്ന പ്രചാരണം വ്യാജമാണെന്ന് ജെയ്‌സല്‍ വീഡിയോയില്‍ പറയുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവിയാണ്. ബിജെപി നേതാക്കള്‍ തന്നെ കാണാന്‍ വന്നിരുന്നു. ആദരിക്കണമെന്ന് ആവശ്യപ്പെട്ടു. പല പാര്‍ട്ടികളും തന്നെ ആദരിച്ചിട്ടുണ്ട്. സമാനമായ ഒന്ന് എന്ന നിലയില്‍ നിന്നുകൊടുത്തു. എന്നാല്‍ പിന്നീട് ഈ ചിത്രം മറ്റൊരു രീതിയില്‍ പ്രചരിപ്പിക്കപ്പെടുകയായിരുന്നു. താന്‍ ബിജെപിയില്‍ ചേര്‍ന്നിട്ടില്ല. അങ്ങനെ ഒരു കാര്യം ചിന്തിക്കുന്നേയില്ല. വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ജെയ്‌സല്‍ പറഞ്ഞു.
ഹോട്ട് ലുക്കിൽ നടി മേഘ ഗുപ്ത..ഏറ്റവും പുതിയ ഫോട്ടോസ്