മലപ്പുറത്ത് ഞെട്ടിക്കും; താനൂര്‍ പിടിക്കുമെന്ന് ബിജെപി; 'മുട്ടന്‍ കോമഡി'യെന്ന് യുഡിഎഫും എല്‍ഡിഎഫും
മലപ്പുറം: സംസ്ഥാനത്ത് ബിജെപി ആദ്യമായി അധികാരത്തിലെത്തിയ നഗരസഭ പാലക്കാട് ആണ്. ഇത്തവണ അത് അഞ്ച് നഗരസഭകളിലേക്കെങ്കിലും ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടി പ്രവര്‍ത്തനം. ഭരണപിടിക്കാന്‍ ലക്ഷ്യമിട്ട സ്ഥാപനങ്ങളില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുതല്‍ താനൂര്‍, കൊടുങ്ങല്ലൂര്‍ നഗരസഭകളും അടങ്ങിയിരിക്കുന്നത്. ഇതില്‍ താനൂര്‍ ആണ് ഏറ്റവും ശ്രദ്ധാകേന്ദ്രമാവുന്നത്. മലപ്പുറം ജില്ലയിലെ ഒരു നഗരസഭയില്‍ ബിജെപിക്ക് അധികാരം പിടിക്കാന്‍ സാധിച്ചാല്‍ ദേശീയ തലത്തില്‍ തന്നെ അതിന് ശ്രദ്ധ ലഭിക്കും. എന്നാല്‍ ബിജെപി ഒരു തരത്തിലും ഭീഷണിയല്ലെന്നാണ് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കുന്നത്.
താനൂര്‍ നഗരസഭ
താനൂര്‍ നഗരസഭ ഭരണം പിടിച്ചെടുക്കുകയാണ് തങ്ങളുടെ ആദ്യ ലക്ഷ്യമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് രവി തേലത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ചില പഞ്ചായത്തുകളും ലക്ഷ്യമിട്ടിട്ടുണ്ട്. മൂന്ന് പഞ്ചായത്തുകളില്‍ ഭരണം ലഭിക്കുമെന്നും കോട്ടയ്ക്കല്‍, വള്ളിക്കുന്ന്, കൊണ്ടോട്ടി, തവനൂര്‍, പൊന്നാനി എന്നിവിടങ്ങളിലായി 10 ബ്ലോക്ക് ഡിവിഷനുകള്‍ പിടിച്ചെടുക്കുമെന്നും അദ്ദേഹം അവകാശപ്പെടിരുന്നു.
ജില്ലാ പഞ്ചായത്തില്‍
ഏറ്റവും പ്രധാനപ്പെട്ട മുന്നേറ്റം ഉണ്ടാവുക ജില്ലാ പഞ്ചായത്തിലാണ്. ജില്ലാ പഞ്ചായത്തില്‍ ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കും പത്തിലധികം പഞ്ചായത്തുകളില്‍ പ്രതിപക്ഷസ്ഥാനത്തും എന്‍.ഡി.എ. ഉണ്ടാകും. മുപ്പതിലധികം സ്ഥാപനങ്ങളില്‍ നിര്‍ണ്ണായക ശക്തിയാവാന്‍ കഴിയും. നൂറിലധികം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങലില്‍ ബിജെപിക്ക് ജനപ്രതിനിധികള്‍ ഉണ്ടാവുമെന്നും പാര്‍ട്ടി അവകാശപ്പെട്ടിരുന്നു.
കോമഡി
എന്നാല്‍ ബിജെപിയുടെ ഈ അവകാശവാദം യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തത് ആണെന്നാണ് യുഡിഎഫും എല്‍ഡിഎഫും ഒരുപോലെ അവകാശപ്പെടുന്നത്. താനൂരില്‍ അധികാരം പിടിക്കുമെന്നൊക്കേയുള്ളത് കോമഡിയാണെന്നും ലീഗ് നേതാക്കള്‍ അഭിപ്രായപ്പെടുന്നു. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ നഗരസഭിയില്‍ രണ്ടാസ്ഥാനത്ത് എത്താന്‍ കഴിഞ്ഞതാണ് ബിജെപിയുടെ അവകാശവാദത്തിന്‍റെ അടിസ്ഥാനം.
യുഡിഎഫ് അധികാരം പിടിച്ചത്
താനൂര്‍ നഗരസഭയില്‍ ആകെയുള്ള 44 വാര്‍ഡുകളില്‍ 28 ഉം നേടിയായിരുന്നു യുഡിഎഫ് അധികാരം പിടിച്ചത്. ബിജെപി എട്ട് സീറ്റുകളില്‍ വിജയിച്ച് രണ്ടാം സ്ഥാനത്ത്. ഇടതുമുന്നണി ഉള്‍പ്പടേയുള്ള മറ്റുള്ളവര്‍ക്കും എട്ട് സീറ്റുകളും ലഭിച്ചിരുന്നു. ഇതാണ് ഇത്തവണ ഒറ്റയടിക്ക് 22 സീറ്റിന് മുകളിലേക്ക് ഉയര്‍ത്തുമെന്ന് ബിജെപി അവകാശപ്പെടുന്നത്.
ആത്മവിശ്വാസം
എന്നാല്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇത്തവണയും യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞതവണ പല വാർഡുകളിലും യുഡിഎഫ് സംവിധാനം ഉണ്ടായിരുന്നില്ല. അതാണ് ഏതാനും സീറ്റുകള്‍ നഷ്ടപ്പെടാനും ബിജെപിയുടെ മുന്നേറ്റത്തിനും ഇടയാക്കിയത്. എന്നാല്‍ ഇത്തവണ 44 വാര്‍ഡിലും ഐക്യത്തോടെയാണ് മുന്നണി. ഇത് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു.
എൽഡിഎഫ് സംവിധാനവും
എൽഡിഎഫ് സംവിധാനവും കെട്ടുറപ്പോടെത്തന്നെയാണ് മത്സരത്തിനിറങ്ങിയിട്ടുള്ളത്. അതുകൊണ്ടുതന്നെ വിമതരും അപരരും ഇപ്രാവശ്യം വളരെക്കുറവാണ്. എല്‍ഡിഎഫിനെതിരെ ഒരു വാര്‍ഡില്‍ മാത്രമാണ് അപരന്‍ മത്സരിക്കുന്നത്. ഭവനപദ്ധതികൾ നടപ്പാക്കുന്നതിലെ മികവു ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് പ്രധാനമായും പ്രചാരണം മുന്നോട്ട് കൊണ്ടുപോവുന്നത്.
രാഷ്ട്രീയ കാലാവസ്ഥ
രാഷ്ട്രീയ കാലാവസ്ഥ അനുകൂലമായതിനാല്‍ തങ്ങള്‍ക്ക് വോട്ട് വര്‍ധിക്കുമെന്ന് ബിജെപിയും അവകാശപ്പെടുന്നത്. ഭരണവിരുദ്ധ തരംഗമില്ലാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. ഇത് ഇന്ത്യ ഒന്നാകെയുള്ള തരംഗമാണ്. അത് കേരളത്തിലും മലപ്പുറത്തും അലയടിക്കും. പ്രധാനമന്ത്രി മുദ്രാവായ്പ ഏറ്റവുംകൂടുതല്‍ നല്‍കിയത് ജില്ലാടിസ്ഥാനത്തില്‍ മലപ്പുറത്താണെന്നും ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നു.
ബിജെപിക്ക് ലഭിക്കും
ജമാഅത്തെ ഇസ്ലാമിയുമായുള്ള കോണ്‍ഗ്രസ് ഐക്യം യുഡിഎഫിന് തിരിച്ചടിയാവും. അതിന്‍റെ ഗുണം ബിജെപിക്ക് ലഭിക്കും. മുന്‍കാലങ്ങളില്‍ ന്യൂനപക്ഷപിന്തുണ ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. എന്നാല്‍ അവിടെനിന്നാണ് ധാരാളം മുസ്ലിംസ്ത്രീകള്‍ സ്ഥാനാര്‍ഥിയാകാന്‍ തയ്യാറാണെന്നു നേതൃത്വത്തോട് അറിയിച്ചത്. നരേന്ദ്ര മോദി സര്‍ക്കാരിന് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞതിന്റെ തെളിവാണിതെന്നും ബിജെപി നേതാക്കള്‍ പറയുന്നു.
Recommended Video
മലപ്പുറം ജില്ലയില്‍
എന്നാല്‍ അതേസമയം തന്നെ മലപ്പുറം ജില്ലയില്‍ ബിജെപിക്ക് വലിയ പരിമിതി ഉണ്ടെന്നും ബിജെപി നേതാക്കള്‍ തുറന്നു സമ്മതിക്കുന്നു. മുസ്ലിം ന്യൂനപക്ഷം കൂടുതലുള്ള മേഖലയില്‍ സംഘടനാസംവിധാനമില്ല എന്നതാണ് ജില്ലയിലെ പ്രധാന പരിമിതി. കോട്ടയ്ക്കലില്‍ പാര്‍ട്ടി സംവിധാനമില്ലാത്ത നിരവധി സ്ഥലങ്ങളുണ്ട്. ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പോലും ആളെ കിട്ടാത്ത അവസ്ഥയുണ്ട്. എന്നാലും കഴിഞ്ഞ തവണത്തേക്കാള്‍ 30-35 ശതമാനം സ്ഥാനാര്‍ത്ഥികള്‍ അധികം ഉണ്ടെന്നും ബിജെപി അവകാശപ്പെടുന്നു.