ആക്രിക്കടയില്‍ മദ്യ വില്‍പന, കട നടത്തിപ്പുകാരന്‍ പിടിയില്‍
മലപ്പുറം: ആക്രി കടയില്‍ നിന്നും വില്‍പ്പനക്കായി എത്തിച്ച ആറേമുക്കാല്‍ ലിറ്റര്‍ വിദേശ മദ്യം പോലീസ് പിടിച്ചെടുത്തു. പൂക്കോട്ടുംപാടം അഞ്ചാംമൈലില്‍ പ്രവര്‍ത്തിക്കുന്ന കട നടത്തിപ്പുകാരന്‍ അമരമ്പലം പുതിയക്കോട് സ്വദേശി നറുക്കില്‍ ഉണ്ണികൃഷ്ണനെ(66) പോലീസ് അറസ്റ്റ് ചെയ്തു. ആക്രി കടയുടെ മറവില്‍ മദ്യവില്‍പ്പന നടത്തുന്നു എന്ന് പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പൂക്കോട്ടുംപാടം പോലീസ് അഡീഷണല്‍ എസ് ഐ ജോര്‍ജ് ചെറിയാനും സംഘവും നടത്തിയ പരിശോധനയിലാണ് വിദേശ മദ്യം കണ്ടെത്തിയത്.
ആക്രി സാമഗ്രികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ വിവിധ ബ്രാന്റുകളിലുള്ള മദ്യക്കുപ്പികൾ കണ്ടെത്തുകയായിരുന്നു. മുമ്പ് പ്രതിയില്‍ നിന്ന് അഞ്ച് ലിറ്റര്‍ മദ്യം പിടികൂടിയ കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കെയാണ് വീണ്ടും മദ്യവുമായി പിടിയിലായിട്ടുള്ളത്. പൂക്കോട്ടുംപാടം അഡീഷന്‍ എസ് ഐ ജോര്‍ജ് ചെറിയാന്‍, എ എസ്ഐ മാരായ എം കെ നാസര്‍, സികെ രവികുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ എ പി അന്‍സാര്‍, ടി വിനീഷ് എന്നിവരടങ്ങുന്ന സംഘത്തിന്റെ ഇടപെടല്‍ കാരണമാണ് പ്രതിയെ പിടികൂടാനായത്.
അരിയല്ലൂരിലെ റോഡേരത്ത് പരന്നുകിടക്കുന്ന ഒഴിഞ്ഞ മദ്യക്കുപ്പികള്‍. അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍.
മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന റോഡോരത്തെ പരസ്യമദ്യപാനം നാട്ടുകാര്‍ക്ക് ശല്യമാകുന്നു. അക്രമം ഭയന്ന് മദ്യപസംഘത്തിനെതിരെ പരാതിപ്പെടാന്‍ നാട്ടുകാര്‍ ഭയക്കുകയാണ്. മലപ്പുറം ബൈപാസ് റോഡില്‍ അടക്കം വിവിധ ഭാഗങ്ങളിലാണ് ഇത്തരത്തില്‍ റോഡോരത്ത് പൊതുജനങ്ങള്‍ക്ക് ശല്യമായി മദ്യപാനം നടക്കുന്നത്.
അരിയല്ലൂര്‍ ജംഗ്ഷനില്‍ ശാന്തി സിനിമ തീയേറ്ററിന് എതിര്‍വശത്ത് പരസ്യ മദ്യപാനത്തിന് പുറമെ മിനി ബാര്‍വരെ പ്രവര്‍ത്തിക്കുന്നതായാണ് പരാതി. ബിവറേജസില്‍ നിന്ന് മദ്യം വാങ്ങി പെഗ് റേറ്റിന് കച്ചവടം നടത്തുന്നതായും പ്രദേശത്തെ സ്‌കൂളിലെ അധ്യാപകന്‍ പറയുന്നു. കടകളുടെ പിറകില്‍ കാടുമൂടിയ സ്ഥലത്താണ് മദ്യകച്ചവടവും നിരോധിത പുകയില വ്യാപാരവും നടക്കുന്നത്.
ഗവ. യു പി സ്‌കൂളും, അരിയല്ലൂര്‍ ഹൈസ്‌കൂളും സ്ഥിരി ചെയ്യുന്നതിന്റെ 500മീറ്റര്‍ പരിധിയില്‍വരെ ഇത്തരം മദ്യപാനം നടക്കുന്നതായാണ് പരാതി. കടപ്പുറം പ്രദേശത്തു നിന്നും ഇത്തരത്തില്‍ നിരവധിപേര്‍ സ്ഥലത്തെത്തുന്നുണ്ടെന്നാണു പരാതി. ഇവിടുത്തെ റോഡോരങ്ങളില്‍തന്നെ 100 കണക്കിന് ഒഴിഞ്ഞമദ്യക്കുപ്പികള്‍ പരന്നുകിടക്കുകയാണ്.
ഇതിനുപുറമ പോലീസ് സ്‌റ്റേഷനിലെ ഹോം ഗാര്‍ഡുകളാണ് മദ്യ കച്ചവടക്കാരുശട സഹായികളെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പോലീസ് വരുന്ന വിവരം മുന്‍കൂട്ടിപറയുമെത്രെ, ഇതിന് പുറമെ വള്ളിക്കുന്നില്‍ മദ്യപിക്കുവാനായി റൂം വാടകക്ക് എടുത്തതായും പരാതിയുണ്ട്. ഇതിന് പുറത്ത് അഡ്വക്കറ്റ് എന്ന ബോര്‍ഡ് വെച്ചാണ് മദ്യപാനമെന്നും പരാതികളുണ്ട്.