Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴക്കെടുതി: മലപ്പുറത്ത് മാറ്റിപ്പാര്‍പ്പിച്ചത് 191 കുടുംബങ്ങളെ, ജില്ലയില്‍ 1743പേര്‍ ക്യാമ്പുകളില്‍

മലപ്പുറം: മലപ്പുറം ജില്ലയില്‍ മഴക്കെടുതി മൂലം മാറ്റിപ്പാര്‍പ്പിച്ചത് 191കുടുംബങ്ങളെ. നാശം വിതച്ച മേഖലകളില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 1743പേര്‍. ജില്ലയില്‍ ആകെ 19 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. നിലമ്പൂര്‍ താലൂക്കില്‍ 14ഉം കൊണ്ടോട്ടി താലൂക്കില്‍ മൂന്നും ഏറനാട്, പൊന്നാനി താലൂക്കുകളില്‍ ഓരോ ദുരിതാശ്വാസ ക്യാമ്പുകള്‍ വീതവുമാണ് പ്രവര്‍ത്തിക്കുന്നത്.

പ്രകൃതിക്ഷോഭത്തെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ അഞ്ച് താലൂക്കുകളില്‍ മാറ്റിപ്പാര്‍പ്പിച്ചത് 191 കുടുംബങ്ങളെ. കാലവര്‍ഷക്കെടുതി രൂക്ഷമായ നിലമ്പൂര്‍ താലൂക്കിലെ കണക്കിന് പുറമെയാണിത്. തിരൂരങ്ങാടി താലൂക്കില്‍ മാത്രമാണ് മഴക്കെടുതി അധികം ബാധിക്കാതിരുന്നത്. കൊണ്ടോട്ടി താലൂക്കില്‍ 90 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. മൂന്ന് ദുരിതാശ്വാസ ക്യാംപുകളാണ് ഇവിടെ തുറന്നിട്ടുള്ളത്. കൊണ്ടോട്ടിയിലെ ഒട്ടുമിക്ക വില്ലേജുകളിലും മഴക്കെടുതി ബാധിച്ചിട്ടുണ്ട്.

വാഴക്കാട് വില്ലേജിലെ പുല്‍പ്പറമ്പ്, കോലോത്തും കടവ്, കണ്ടാം തൊടി, വാഴയൂര്‍ വില്ലേജിലെ അഴിഞ്ഞിലം മേഖലകളില്‍ നിന്നുള്ള 90 കുടുംബങ്ങളിലെ 493 പേരെയാണ് വാഴക്കാട് ജി.എംയുപി, പണിക്കാര്‍പുറായ സി.എച്ച് സ്‌കൂള്‍, അഴിഞ്ഞിലം എ.യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്. പൊന്നാനി താലൂക്കിലെ ഈഴവതുരത്തി ,കാലടി, തവനൂര്‍ വില്ലേജുകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ഈഴവതുരത്തിയില്‍ നിന്നുള്ള 16 കുടൂംബങ്ങളെ ചമ്രവട്ടം ഇറിഗേഷന്‍ പ്രൊജക്ട് ഓഫീസില്‍് മാറ്റിത്താമസിപ്പിച്ചു .16 കുടൂംബങ്ങളില്‍ നിന്നായി 20 പുരുഷന്‍മ്മാരും 25 സ്ത്രീകളും 19 കുട്ടികളുമാണുള്ളത്. ഇവര്‍ക്കായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരീയര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച്് സെന്ററിലെ (ഐ.സി.എസ്.ആര്‍) കാന്റീനില്‍ നിന്ന് സൗജന്യ ഭക്ഷണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍

ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍

കുറുമ്പലങ്ങോട് ജി.എല്‍.പി സ്‌കൂള്‍ (128 പേര്‍), ചെലശ്ശേരിക്കുന്ന് ചര്‍ച്ച് (42 പേര്‍), നമ്പൂരിപ്പൊട്ടി മസ്ജിദ് (66 പേര്‍), അകമ്പാടം ഇടിവണ്ണ എല്‍.പി.എസ് (73 പേര്‍), മമ്പാട് മുനവ്വറുല്‍ മദ്രസ (72 പേര്‍), മമ്പാട് പീസ് പബ്ലിക് സ്‌കൂള്‍ (24 പേര്‍), പുള്ളിപ്പാടം പൊങ്ങല്ലൂര്‍ ജി.എല്‍.പി.എസ് (10 പേര്‍), കുറുമ്പലങ്ങോട് നിര്‍മല എച്ച്.എസ്.എസ് (132 പേര്‍), വണ്ടൂര്‍ എലിപ്പാട്ട (128 പേര്‍), കരുവാരക്കുണ്ട് നളന്ദ കോളേജ്(47 പേര്‍), കരുവാരക്കുണ്ട് തരിശ് ജി.എല്‍.പി.എസ് (328 പേര്‍), ചോക്കാട് സ്‌കൂള്‍ (15 പേര്‍), അകമ്പാടം നരിപൊയില്‍ (80 പേര്‍), അകമ്പാടം മൂലേപ്പാടം ചര്‍ച്ച് (13 പേര്‍) തുടങ്ങിയവയാണ് നിലമ്പൂര്‍ താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍.
ഏറനാട് താലൂക്കില്‍ വെറ്റിലപ്പാറ ഓടക്കയം ജി.യു.പി.എസ് (34 പേര്‍), കൊണ്ടോട്ടി താലൂക്കില്‍ വാഴക്കാട് ജി.എം.യു.പി.എസ് (230 പേര്‍), പണിക്കരപ്പുറായ സി.എച്ച് സ്‌കൂള്‍ (242 പേര്‍), വാഴയൂര്‍ അഴിഞ്ഞിലം എ.യു.പി സ്‌കൂള്‍(15 പേര്‍) എന്നിവിടങ്ങളിലും പൊന്നാനി താലൂക്കില്‍ ഈഴവതുരുത്തി ചമ്രവട്ടം പ്രൊജക്ട് ഓഫീസ് ബില്‍ഡിംഗിലും (64 പേര്‍) ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു.

 ക്യാമ്പുകളിലുള്ളവര്‍ക്ക് സഹായം

ക്യാമ്പുകളിലുള്ളവര്‍ക്ക് സഹായം

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ അമിത് മീണ അറിയിച്ചു. ജില്ലയില്‍ മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന മുഴുവന്‍ പേര്‍ക്കും പരമാവധി സഹായം ലഭ്യമാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. കലക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ദുരിതമനുഭവിക്കുന്നത് നിലമ്പൂര്‍ മേഖലയിലാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിന് സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ക്യാമ്പുകളിലേക്ക് ആവശ്യമായ എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ക്യാംപുകളോട് ചേര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആംബുലന്‍സുകളുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ക്യാംപുകളില്‍ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കും. തിളപ്പിച്ചാറിയ വെള്ളം മാത്രമാണ് വിതരണം ചെയ്യുന്നത്. ജല അതോറിറ്റിയെ ഇതിനായി പ്രത്യേകം ചുമതല പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ചികിത്സ ആവശ്യമുള്ളവര്‍ക്കായി സമീപത്തെ ആശുപത്രികളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.

കോടികളുടെ നഷ്ടം

കോടികളുടെ നഷ്ടം


ജില്ലയില്‍ 43 കോടിയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത്. സൈന്യത്തിന്റെ സേവനം ഇതിനകം തന്നെ ലഭ്യമായിട്ടുണ്ട്. വണ്ടൂര്‍ നടുവത്ത് തകര്‍ന്ന റോഡ് സൈന്യത്തിന്റെ സഹായത്തോടെ പുനര്‍നിര്‍മിക്കും. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായി സൈന്യം സ്ഥലം സന്ദര്‍ശിക്കുകയും ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെയും മറ്റു വകുപ്പുകളുടെയും നിലവിലുള്ള പ്രവര്‍ത്തനത്തില്‍ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ പൊലീസ് സൂപ്രണ്ട് പ്രതീഷ് കുമാര്‍, എ.ഡി.എം. വി രാമചന്ദ്രന്‍, ആര്‍ഡിഒ കെ അജേഷ്, ഡെപ്യൂട്ടി കലക്ടര്‍ സി അബ്ദുല്‍ റഷീദ്, ഡിഎംഒ ഡോ. കെ സക്കീന, ഡിവൈഎസ്പി മോഹനചന്ദ്രന്‍, ബംഗളൂരു മിലിട്ടറി എഞ്ചിനിയറിങ് ഗ്രൂപ് ക്യാപ്റ്റന്‍ ഗുല്‍ദീപ് സിങ് റാവത്ത്, കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ സമീര്‍ അറോറ, ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുതുവല്ലൂര്‍ വില്ലേജിലെ ഒറ്റപ്പെട്ട പ്രദേശമായ ചെങ്ങരാലിയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട ഒന്‍പത് കുടുംബങ്ങള്‍ സുരക്ഷിതരാണെന്നും ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ടെന്നും കൊണ്ടോട്ടി തഹസില്‍ദാര്‍ കെ ദേവകി പറഞ്ഞു. പ്രദേശം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് സ്ഥിഗതികള്‍ വിലയിരുത്തിയതായും തഹസില്‍ദാര്‍ അറിയിച്ചു.

ഭാരതപ്പുഴ കരകവിഞ്ഞൊഴുകി

ഭാരതപ്പുഴ കരകവിഞ്ഞൊഴുകി

ഭാരതപ്പുഴ കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് തിരൂര്‍ താലൂക്കിലെ പുറത്തൂര്‍, തൃപ്രങ്ങോട്, മംഗലം, തിരുന്നാവായ പഞ്ചായത്തുകളിലെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. തൃപ്രങ്ങോട്ടെ പുറമ്പോക്ക് പ്രദേശമായ നദീനഗര്‍ കോളനിയിലെ 17 കുടുംബങ്ങളെയും പുറത്തൂര്‍ പഞ്ചായത്തില്‍ ഭാരതപ്പുഴയുടെ സമീപത്തായി താമസിക്കുന്ന രണ്ട് കുടുംബങ്ങളെയുമാണ് ബന്ധുവീടുകളിലേക്ക് മാറ്റിപാര്‍പ്പിച്ചത്. മംഗലം പഞ്ചായത്തിലെ പത്ത് കുടുംബങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വെള്ളപ്പൊക്കം കണക്കിലെടുത്ത് തിരുന്നാവായയില്‍ രണ്ട് കുടുംബങ്ങളെയാണ് ബന്ധുവീടുകളിലേക്ക് മാറ്റിയത്. തൂതപ്പുഴ കരകവിഞ്ഞൊഴുകിയതിനാല്‍ ഇരിമ്പിളിയം പഞ്ചായത്തില്‍ 29 കുടുംബങ്ങളെയും മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. തഹസില്‍ദാര്‍ പി രാജേന്ദ്രന്‍പിള്ളയുടെ നേത്യത്വത്തിലാണ് പുറത്തൂര്‍, തൃപ്രങ്ങോട് പഞ്ചായത്തുകളില്‍ ദുരിതാശ്വാസ നടപടികള്‍ സ്വീകരിച്ചത്.

 ദുരിത ബാധിത പ്രദേശങ്ങള്‍

ദുരിത ബാധിത പ്രദേശങ്ങള്‍

പ്രകൃതിക്ഷോഭത്തെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെരിന്തല്‍മണ്ണ- ഏറനാട് താലൂക്കുകളിലായി 25 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പിലേക്കുമായി മാറ്റിപാര്‍പ്പിച്ചു.
ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളതിനാല്‍ ഏറനാട് താലൂക്കിലെ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പരിധിയില്‍ വരുന്ന വെറ്റിലപ്പാറ വില്ലേജ് ഓഫീസിന് കീഴിലെ ഓടക്കയത്ത് 15 പട്ടികവര്‍ണ്മ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മലമ്പ്രദേശത്ത് താമസിക്കുന്ന 15 പട്ടികവര്‍ണ്മ കുടുംബങ്ങളിലെ 53 പേരെയാണ് ഓടക്കയം ജി.യു.പി സ്‌കൂളില്‍ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപാര്‍പ്പിച്ചത്. ഇതിന് പുറമെ അരീക്കോട് പൂങ്കുടി മേഖലയിലേക്കുള്ള റോഡില്‍ വെള്ളം കയറി ഒറ്റപ്പെട്ട 150 കുടുംബങ്ങള്‍ക്കായി തോണി സര്‍വ്വീസ് ഏര്‍പ്പെടുത്തി. വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് എടവണ്ണയിലെ 10 കുടുംബങ്ങളെയും ബന്ധുവീടുകളിലേക്ക് മാറ്റിപാര്‍പ്പിച്ചതായി ഏറനാട് തഹസില്‍ദാര്‍ പി സുരേഷ് പറഞ്ഞു. പ്രകൃതിക്ഷോഭ സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങള്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം നല്‍കിയതായും തഹസില്‍ദാര്‍ അറിയിച്ചു. പെരിന്തല്‍മണ്ണ താലൂക്കിലെ പുലാമന്തോള്‍ വില്ലേജ് പരിധിയില്‍ വരുന്ന കട്ടുപാറ മേഖലയില്‍ നിന്ന് ആറ് 25 പേരടങ്ങുന്ന ആറ് കുടുംബങ്ങളെയും തിരുത്ത് പ്രദേശത്തെ മൂന്ന് കുടുംബങ്ങളെയും ബന്ധുവീടുകളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. പുലാമന്തോള്‍ പുഴ കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് കണക്കിലെടുത്തായിരുന്നു ദുരിതാശ്വാസ പ്രവര്‍ത്തനം. അതേസമയം നിലമ്പൂര്‍ താലൂക്കിലേതു പോലുള്ള പ്രശ്‌നങ്ങള്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ ഇല്ലെന്ന് തഹസില്‍ദാര്‍ എന്‍.എം മെഹറലി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+