ഇതാണ് കേരളം, ഇതാണ് സ്നേഹത്തിന്റെ മലപ്പുറം മോഡൽ; ഷീനയെ കാണാനെത്തി മുനവ്വറലി തങ്ങൾ
മലപ്പുറം:നബിദിന റാലിക്കിടെ ജാഥാ കാപ്റ്റനായ വിദ്യാർത്ഥിക്ക് നോട്ട് മാലയിട്ട വൈറലായ മലപ്പുറം വലിയാട് സ്വദേശി ഷീന വിനോദിനെ വീട്ടിലെത്തി അഭിനന്ദിച്ച് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. ഷീനക്ക് വലിയൊരു പെട്ടി ചോക്കലേറ്റുകളുമായാണ് അദ്ദേഹം എത്തിയത്. ആ കാഴ്ച കണ്ട് മനസ് നിറഞ്ഞാണ് താൻ ഷീനയെ കാണാൻ നേരിട്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
'ആ കാഴ്ച കണ്ട് മനസ് നിറഞ്ഞാണ് അവരെ കാണാൻ ഇന്നെത്തിയത്. ദൃശ്യങ്ങൾ മനസിന് സന്തോഷവും സമാധാനവും നൽകുന്നതായിരുന്നു. എന്റെ അമ്മയൊക്കെ എന്നെ ഇങ്ങനെയാണ് വളർത്തിയത്. ഞങ്ങളൊന്നും വിവേചനത്തോടെ ആരേയും കണ്ടിട്ടില്ല. ഇതൊക്കെ ആളുകൾ മറന്ന് പോയിരിക്കുന്നു.ഈ കാഴ്ചകൾ ഇന്ന് ആഘോഷിക്കപ്പെടാൻ കാരണം അത്തരം സൗഹൃദങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നുവെന്നാണ്.

ഇതെല്ലാം വീണ്ടെടുക്കാൻ അത്തരത്തിലുള്ള കാഴ്ചകളും പ്രവർത്തനങ്ങളും സമൂഹത്തിനിടയിൽ ഗൗരവത്തോടെ പ്രചരിപ്പിക്കേണ്ടതുണ്ട്. അതിന്റെ പ്രധാന്യം മനസിലാക്കിയാണ് ഇവിടെ വന്നത്.ഇന്ത്യയുടെ പലഭാഗങ്ങളിലും വെറുപ്പും വിദ്വേഷവും പടരുകയാണ്. ഇതിനിടയിൽ മലപ്പുറം മോഡലായി കാണിച്ച് കൊടുക്കാൻ ഒരുപാട് കാര്യങ്ങൾ ഇവിടെ ഉണ്ട്', അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടഫി പികെ ഫിറോസ്, എംഎസ്എഫ് അഖിലേന്ത്യാ പ്രസിഡന്റ് പിവി അഹമ്മദ് സാജു എന്നിവർക്കൊപ്പമായിരുന്നു സന്ദർശനം.
'മലപ്പുറത്ത് ഇങ്ങനെ ഒരുപാട് നൻമകൾ കാണാൻ കഴിയും. ഇപ്പോൾ ഇത് ആഘോഷിക്കപ്പെടാൻ കാരണം കേരളത്തെ കുറിച്ചും മലപ്പുറത്തെ കുറിച്ചുമെല്ലാം തെറ്റായ പ്രചരണം വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്നതിനാലാണ്. ഇതാണ് കേരളം, ഇതാണ് മലപ്പുറം എന്ന് ലോകത്തെ അറിയിക്കാനാണ് ഇത്തരം നൻമകളെ പ്രചരിപ്പിക്കാൻ തീരുമാനിച്ചത്', പികെ ഫിറോസ് പറഞ്ഞു.
കോഡൂർ വലിയാട്ടിലെ തദ്രിസുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളുടെ നബിദിന ജാഥക്കിടെയാണ് ഹൃദയസ്പർശിയായ സംഭവം നടന്നത്.ഹാദി ഷാമിലെന്ന വിദ്യാർഥിയെ ആണ് ഷീന നോട്ടുമാല അണിയിച്ചത്. വീഡിയോ വൈറലായതോടെ ഷീനയ്ക്ക് അഭിനന്ദന പ്രവാഹമായിരുന്നു.എന്നാൽ ഇതൊരു വലിയ സംഭവമായി തോന്നുന്നില്ലെന്നായിരുന്നു ഷീന പ്രതികരിച്ചത്. 'ഞങ്ങൾ അങ്ങനെ വളർന്നതാണ്. ഇതൊരു സംഭവമാണെന്ന് തോന്നുന്നില്ല.നമ്മുടെ നാട്ടിലെ കൂട്ടായ്മയാണ്. അതുകൊണ്ട് നബിദിന പരിപാടിയിലൊക്കെ പങ്കെടുക്കാറുണ്ട്', എന്നും ഷിന പറഞ്ഞു.












Click it and Unblock the Notifications