മലപ്പുറത്തെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; പ്രതിഷേധം ശക്തമാക്കി വിദ്യാർത്ഥി സംഘടനകൾ
മലപ്പുറം: പരപ്പനങ്ങാടിയിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ പ്രതിഷേധം കൂടുതൽ ശക്തമാവുന്നു. പത്താം ക്ലാസ് പാസായ പെൺകുട്ടിക്ക് പ്ലസ് വൺ സീറ്റ് കിട്ടാത്തതിന്റെ നിരാശയിലാണ് ആത്മഹത്യയെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇതിന് പിന്നാലെ വിദ്യാർത്ഥി സംഘടനകൾ വലിയ തോതിൽ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.
ചൊവ്വാഴ്‌ച വൈകീട്ടാണ് 15കാരിയായ ഹാദി റുഷ്‌ദിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പത്താം ക്ലാസ് പരീക്ഷയിൽ അഞ്ച് വിഷയങ്ങളിൽ എ പ്ലസ് നേടിയ പെൺകുട്ടിയാണ് ജീവനൊടുക്കിയത്. രണ്ടാംഘട്ട അലോട്ട്മെന്റ് വന്നപ്പോഴും പെൺകുട്ടിക്ക് സീറ്റ് ലഭിച്ചിരുന്നില്ല. ഇതിന്റെ നിരാശയെ തുടർന്നാണ് ആത്‌മഹത്യയെന്നാണ് കുടുംബം ആരോപിക്കുന്നത്.

ഇത് ഏറ്റെടുത്ത വിദ്യാർത്ഥി സംഘടനകൾ ഇന്ന് പ്രതിഷേധം കടുപ്പിച്ചിരുന്നു. വിവിധ വിദ്യാർത്ഥി സംഘടനകൾ ഇന്ന് വിഷയം ചൂണ്ടിക്കാട്ടി പരപ്പനങ്ങാടി ഡിഇഒ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. പ്രതിഷേധം ഒടുവിൽ സംഘർഷത്തിന് കാരണമായിരുന്നു.
വിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പുകേടുകൊണ്ടാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തതെന്നാണ് യൂത്ത് ലീഗ് കുറ്റപ്പെടുത്തിയത്. ഡിഇഒ ഓഫീസിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കുകയായിരുന്നു.
അതേസമയം, കുട്ടിക്ക് കൗൺസിലിംഗ് ഉൾപ്പെടെ നടത്തി വരികയാണെന്നും മാനസിക സംഘർഷം അനുഭവിച്ചിരുന്നുവെന്നുമാണ് പോലീസ് നൽകുന്ന വിശദീകരണം. കുട്ടിയുടെ മൃതദേഹം പോസ്‌റ്റ് മോർട്ടത്തിന് ശേഷം കബറടക്കി.
അതിനിടെ കുട്ടിയുടെ മരണത്തിലും മലബാറിലെ സീറ്റ് വിതരണത്തിലെ വീഴ്‌ചയിലും പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആഹ്വാനം ചെയ്‌തു. വിദ്യാർത്ഥിനിയുടെ ആത്മഹത്യക്ക് ഉത്തരവാദി വിദ്യഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുമാണെന്ന് ഫ്രറ്റേണിറ്റി ആരോപിച്ചു.
നേരത്തെ തിരൂരങ്ങാടി ഡിഇഒ ഓഫീസിന് നേരെ കെഎസ്‍യു-എംഎസ്എഫ് പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. ആദ്യം കെഎസ്‍യു പ്രവർത്തകരാണ് സംഭവ സ്ഥലത്തേക്ക് എത്തിയത്. തൊട്ടുപിറകെ എംഎസ്എഫ് പ്രവർത്തകരും ഇവിടേക്ക് വരികയായിരുന്നു. എന്നാൽ ഓഫീസിലേക്ക് കടക്കുന്നതിന് മുൻപ് പോലീസ് പ്രവർത്തകരെ തടഞ്ഞു.
യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ശരീഫ് വടക്കയിൽ, കെഎസ്‍യു സംസ്ഥാന സെക്രട്ടറി കണ്ണൻ നമ്പ്യാർ, കെബി ആദിൽ, ശമീർ ഖാസിം, റാഷിദ് പൊന്നാനി, ശരത് മോനാക്കി, റിനോ കുര്യൻ, എംഎസ്എഫ് നേതാക്കളായ അർഷദ് ചെട്ടിപ്പടി, സലാഹുദ്ദീൻ തെന്നല, പികെ അസറുദ്ദീൻ, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് യുഎ റസാഖ് തുടങ്ങിയവർ സംസാരിച്ചു.












Click it and Unblock the Notifications