ബൈക്കിലിടിച്ച ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തില്‍ഇടിച്ചു നിന്നു, ബസിന്റെ മുന്‍സീറ്റിലിരുന്ന രണ്ടുപേര്‍ അടക്കം മൂന്നുപേര്‍ മരിച്ചു, 26 പേര്‍ക്ക് പരുക്ക്, സംഭവം മഞ്ചേരിയിൽ!
മഞ്ചേരി: ബൈക്കിലിടിച്ച ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തില്‍ഇടിച്ചു നിന്നു, ബസിന്റെ മുന്‍സീറ്റിലിരുന്ന രണ്ടുപേര്‍ അടക്കം മൂന്നുപേര്‍ മരിച്ചു, 26 പേര്‍ക്ക് പരുക്ക്. എടവണ്ണ കുണ്ടുതോടില്‍ ഉച്ചക്കുണ്ടായ ബസ്സപകടത്തില്‍ ബൈക്ക് യാത്രികനടക്കം മൂന്നു പേര്‍ മരിച്ചു.
ബൈക്ക് യാത്രികനായ എടവണ്ണ പോത്തുവെട്ടി നീരോല്‍പ്പന്‍ ഉണ്ണിക്കമ്മദ് മകന്‍ ഫര്‍ഷാദ് (18), ബസ് യാത്രികരായ ഗുഡല്ലൂര്‍ സീഫോര്‍ത്ത് വവ്വാലി പരേതനായ വി യു ഖാദറിന്റെ ഭാര്യ വാകയില്‍ ഫാത്തിമ (67), മകളും ഗൂഡല്ലൂര്‍ ബാറോഡ് ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ അദ്ധ്യാപകന്‍ ജമാല്‍ മുസ്‌ലിയാരുടെ ഭാര്യയുമായ സുബൈറ (40) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചക്ക് ഒരുമണിയോടെയാണ് അപകടം.

കോഴിക്കോട് നിന്ന് മഞ്ചേരി വഴി വഴിക്കടവിലേക്ക് പോകുകയായിരുന്ന സന ബസ്സാണ് അപകടത്തില്‍പെട്ടത്. നിലമ്പൂരില്‍ നിന്ന് ബൈക്കില്‍ എടവണ്ണയിലേക്ക് വരികയായിരുന്നു ഫര്‍ഷാദ്. ബൈക്കില്‍ ഇടിച്ചതോടെ നിയന്ത്രണം വിട്ട ബസ് റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. ബസ്സിന്റെ മുന്‍വശത്തെ സീറ്റില്‍ ഇരിക്കുകയായിരുന്നു ഫാത്തിമയും സുബൈറയും. അപകടത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മമ്പാട് സ്വദേശിനി ആമിന(49)യെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, എടവണ്ണ രാജഗിരി ഹോസ്പിറ്റല്‍, മഞ്ചേരി മാനു ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.
മരണപ്പെട്ട ഫാത്തിമയുടെ മകന്‍ ഷാജഹാന്‍ (39), ഭാര്യ സലീന (35), മകന്‍ അന്‍സിദ് (മൂന്ന്), ഷാജഹാന്റെ സഹോദര ഭാര്യ മൈമൂന (40), മംഗലാപുരം ഉള്ളാടംപള്ളി സ്വദേശി മുസ്തഫ (48), മാതാവ് ആമിനുമ്മ (76), നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി സൈനബ (48), തമിഴ്‌നാട് മാര്‍ത്താണ്ടം സ്വദേശി റിഫാഈ (50), എടക്കര നാരേക്കാവ് സ്വദേശി സക്കീര്‍ (38), ഭാര്യ സൗജത്ത് (28), മകള്‍ സനിയ തസ്‌നി (14), മന്യ (18), നിലമ്പൂര്‍ മുദീരി സുഹ്‌റാബി (62), ഷമീറ (24), മകള്‍ ഫിദ (6), മൈമൂന (19), കൗസല്യ (77), ഖദീജ (65), ശ്രീദേവി (36), ഗൂഡല്ലൂര്‍ വവ്വാലി സ്വദേശിനി സൈനബ (68) എന്നിവരാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ളത്.
തിരൂരിലെ തറവാട് വീട് സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു ഫാത്തിമയും കുടുംബവും. യൂനുസ്, അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ റഷീദ്, സിറാജ്, ഹസീന, ഹഫ്‌സ, സീനത്ത്, ഖമറുന്നീസ എന്നിവരാണ് ഫാത്തിമയുടെ മറ്റു മക്കള്‍. അജ്മല തെസ്‌നി, അജ്മല്‍, മുസമ്മില്‍, മുജമ്മില തെസ്‌നി എന്നിവരാണ് മരിച്ച സുബൈറയുടെ മക്കള്‍.
അജ്മല തെസ്‌നിയുടെ വിവാഹം മാര്‍ച്ച് 17ന് നടത്താന്‍ നിശ്ചയിച്ചിരുന്നു. ഈ വിവാഹത്തിലേക്ക് ബന്ധുക്കളെ ക്ഷണിക്കുന്നതിനും ഫാത്തിമയുടെ മരുമകള്‍ പ്രസവിച്ച കുഞ്ഞിനെ കാണുന്നതിനുമാണ് സംഘം തിരൂരിലേക്ക് പോയത്. നിലമ്പൂര്‍ പീവീസ് പബ്ലിക് സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് മരിച്ച ഫര്‍ഷാദ്. മാതാവ്: റംല. സഹോദരങ്ങള്‍: ഫവാസ്, ഫിയാസ്, ഫാരിഷ. എടവണ്ണ എസ് ഐ പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി.












Click it and Unblock the Notifications