നിലമ്പൂർ മാര്‍ക്കറ്റിലെ കോഴിക്കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പന; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
മലപ്പുറം: നിലമ്പൂരിലെ മാര്‍ക്കറ്റില്‍ കോഴിക്കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പന നടത്തിവരുന്ന രണ്ട് യുവാകള്‍ 2.100 കിലോ കഞ്ചാവുമായി എക്‌സൈസ് സംഘത്തിന്റെ പിടിയില്‍. നിലമ്പൂര്‍ പാടിക്കുന്ന് പൊന്നേഴത്ത് വീട്ടില്‍ സനഫ് (28), കോട്ടയം ഇരാറ്റുപേട്ട എളക്കയം സ്വദേശി ചെഴലില്‍ വീട്ടില്‍ സുല്‍ഫിക്കര്‍ (30) എന്നിവരാണ് പിടിയിലായത്.
ബൈക്കില്‍ വില്‍പനക്കുള്ള കഞ്ചാവുമായി ചുങ്കത്തറ ഭാഗത്തേക്ക് വരുന്നുണ്ടെന്ന എക്‌സൈസ് ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ കരിമ്പുഴ പാലത്തിന് സമീപം വെച്ചാണ് പിടിയിലായത്. പോളിത്തീന്‍ കവറുകളിലായി വില്‍പ്പനക്കായി ഒരുക്കിയ കഞ്ചാവാണ് പിടിച്ചെടുത്തത്.

കഞ്ചാവ് വില്‍പന നടത്തിയതിന് സനഫ് ആറ് മാസം മുമ്പ് പിടിയിലായി ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി വില്‍പ്പനയിലേര്‍പ്പെടുകയായിരുന്നു. അടിമാലിയില്‍ വലിയ അളവില്‍ കഞ്ചാവുമായി പിടിയിലായി ജാമ്യത്തിലിറങ്ങിയ സുല്‍ഫിക്കറും നിലമ്പൂര്‍ മാര്‍ക്കറ്റില്‍ സനഫുവുമായി ചേര്‍ന്ന് കഞ്ചാവ് വില്‍പനയില്‍ സജീവമാകുകയായിരുന്നു.
പിടിയിലായ ദിവസം 150 ഓളം പാക്കറ്റു കഞ്ചാവ് വില്‍പന നടത്തിയതായി ഇവര്‍ മൊഴി നല്‍കി. വാടകക്ക് എടുക്കുന്ന കാറുകളില്‍ തമിഴ്‌നാട് കമ്പത്ത് നിന്നാണ് ഇവര്‍ കഞ്ചാവ് വില്‍പനക്കെത്തിക്കുന്നത്. നിലമ്പൂര്‍ മണലൊടിയില്‍ സനഫു വാടകക്കെടുത്ത കെട്ടിടത്തില്‍ വെച്ചു പാക്ക് ചെയ്യുന്ന കഞ്ചാവ് സുല്‍ഫിക്കര്‍ ആവശ്യാനുസരണം വില്‍പന നടത്തി വരികയായിരുന്നു.
മമ്പാട് ബീമ്പുങ്ങല്‍ സ്വദേശി യൂനുസിനെ ഒന്നരക്കിലോ കഞ്ചാവുമായി പിടികൂടി ഒരാഴ്ചക്കകമാണ് നിലമ്പൂരില്‍ എക്‌സൈസ് സംഘം വീണ്ടും കഞ്ചാവ് പിടികൂടുന്നത്. മേഖലയില്‍ കഞ്ചാവ് മാഫിയക്കെതിരെ നടപടികള്‍ ശക്തമാക്കുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.മനോജ് കുമാര്‍ പറഞ്ഞു.
നിലമ്പൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് .മനോജ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്റലിജന്‍സ് വിഭാഗം പ്രിവന്റീവ് ഓഫീസര്‍ ടി. ഷിജുമോന്‍, കെ.സുധാകരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.സുഭാഷ്, ബാബു ജെയിംസ്, ടി.വി.റിജു, പ്രദീപ് കുമാര്‍, സി.കെ.റംഷുദ്ദിന്‍, കെ.അഭിലാഷ്, ഇ.ഷീന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.












Click it and Unblock the Notifications