'ലീഗ് പ്രവർത്തകന്റെ കൊല കീഴാറ്റൂരിലെ ദയനീയ തോൽവിയുടെ പ്രതികാരം', സിപിഎമ്മിനെതിരെ പികെ ഫിറോസ്
മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ മുസ്ലീം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎമ്മിനെതിരെ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. തദ്ദേശ തിരഞ്ഞെടുപ്പിൽ കീഴാറ്റൂരിൽ തോറ്റതിന്റെ പ്രതികാരമാണ് ഷമീറിന്റെ കൊലപാതകം എന്ന് പികെ ഫിറോസ് ആരോപിച്ചു.
തിരഞ്ഞെടുപ്പിന് മുൻപ് തന്നെ സിപിഎം പ്രദേശത്ത് പ്രകോപനം ആരംഭിച്ചിരുന്നുവെന്നും തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ഭീഷണിയിലേക്ക് കടന്നുവെന്നും ഫിറോസ് ആരോപിക്കുന്നു. കൊല്ലപ്പെട്ട ഷമീറിന്റെ കുടുംബത്തെ പികെ ഫിറോസ് സന്ദർശിക്കുകയുണ്ടായി.

ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന്
പികെ ഫിറോസിന്റെ പ്രതികരണം പൂർണരൂപം: '' സിപിഎം ക്രിമിനലുകൾ കൊന്നുതള്ളിയ മഞ്ചേരിയിലെ ഒറവമ്പുറം ഷമീറിന്റെ വീട്ടിൽ പോയിരുന്നു. മയ്യത്ത് നമസ്കാരത്തിലും ശേഷം നടന്ന പ്രതിഷേധ യോഗത്തിലും പങ്കെടുത്താണ് മടങ്ങിയത്. നാട്ടുകാരുമായും പാർട്ടി നേതാക്കളുമായും സംസാരിച്ചപ്പോഴാണ് എത്രമാത്രം ക്രൂരമായ കൊലപാതകമാണ് സി.പി.എം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് മനസ്സിലായത്.

പരാജയപ്പെട്ടതിന്റെ പ്രതികാരം
ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കീഴാറ്റൂരിൽ ദയനീയമായി പരാജയപ്പെട്ടതിന്റെ പ്രതികാരമായിരുന്നു സി.പി.എമ്മിന്. പഞ്ചായത്തിലെ 19 സീറ്റിൽ 17ഉം ജയിച്ചത് യു.ഡി.എഫാണ്. യു.ഡി.എഫ് പിടിച്ചെടുത്ത സീറ്റുകളിൽ ഒറവമ്പുറത്തെ 1,2 വാർഡുകളുമുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വലിയ രീതിയിൽ പ്രകോപനമുണ്ടാക്കാൻ സി.പി.എം ശ്രമിച്ചിരുന്നു. യുഡിഎഫ് പൊതുയോഗ വേദിയുടെ മുന്നിൽ അനൗൺസ്മെന്റ് വാഹനം നിർത്തിയിട്ട് തടസ്സമുണ്ടാക്കുക, പ്രകടനത്തിനിടയിലേക്ക് ചെങ്കൊടിയുമേന്തി കടന്നു വരിക. ഇതൊക്കെയായിരുന്നു സി.പി.എമ്മിന്റെ രീതി.

കൊല നടത്തിയതിനു ശേഷം കള്ളക്കഥ
എന്നാൽ സമാധാനപരമായി തെരഞ്ഞെടുപ്പിനെ നേരിട്ട യു.ഡി.എഫിന് ഉജ്ജ്വല വിജയമുണ്ടായി. തെരഞ്ഞെടുപ്പിന് ശേഷവും സി.പി.എം ഭീഷണി തുടർന്നു. വിജയാഹ്ളാദ പ്രകടനം നടത്താൻ അനുവദിക്കില്ലെന്നായിരുന്നു തിട്ടൂരം. ഭീഷണി വകവെക്കാതെ പ്രവർത്തകർ പ്രകടനം നടത്തി. അതാണിപ്പോൾ ഒരാളുടെ ജീവനെടുക്കാൻ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്. കൊല നടത്തിയതിനു ശേഷം കള്ളക്കഥയുണ്ടാക്കുകയാണ് സി.പി.എം. കൊന്നതിനു ശേഷം കുടുംബ വഴക്കാണെന്ന് പ്രചരിപ്പിക്കണമെന്നത് പാർട്ടി തീരുമാനമാണ്.

ലഘൂകരിക്കാൻ ശ്രമിക്കുന്നു
ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊന്നതിനു ശേഷം കൊല നടത്തിയത് മുസ്‌ലിം തീവ്രവാദികളാണെന്ന് പ്രചരിപ്പിച്ചത് പോലെ, തലശ്ശേരി ഫസലിനെ കൊന്നിട്ട് രക്തത്തുള്ളികൾ ടവ്വലിലാക്കി ആർ.എസ്.എസ്സുകാരന്റെ വീട്ടുപടിക്കൽ കൊണ്ടിട്ടതു പോലെ, അരിയിൽ ശുക്കൂറിനെയും, ശുഹൈബിനെയും, കൃപേഷിനെയും ശരത് ലാലിനെയുമൊക്കെ കൊന്നു തള്ളിയിട്ട് പാർട്ടിക്ക് പങ്കില്ലെന്നും വ്യക്തി വൈരാഗ്യമാണെന്നും പ്രചരിപ്പിച്ചതു പോലെ ഇപ്പോഴിതാ കുടുംബപ്രശ്നമാക്കി ഈ കൊലപാതകത്തെയും ലഘൂകരിക്കാൻ ശ്രമിക്കുകയാണ്.

രണ്ടുകൂട്ടരെയും ഒറ്റപ്പെടുത്തണം
കൊലപാതകികളെ മാത്രമല്ല സി.പി.എമ്മിന്റെ ഇത്തരം സൈബർ ക്രിമിനലുകളെയും ഭയപ്പെടേണ്ടിയിരിക്കുന്നു. കാരണം ഇത്തരം സൈബർ ക്രിമിനലുകൾ കൊലയാളികൾക്കുള്ള ഊർജ്ജമാണ്. ഈ രണ്ടുകൂട്ടരെയും ഒറ്റപ്പെടുത്തേണ്ടത് സി.പി.എമ്മിന്റെ കഠാര രാഷ്ട്രീയം അവസാനിപ്പിക്കാൻ അനിവാര്യമാണ്. മൂന്നാമതൊരു കൂട്ടർ കൂടിയുണ്ട്. പാർട്ടി ഓഫീസിൽ നിന്ന് പറയുന്നതിനനുസരിച്ച് പ്രവർത്തിക്കുന്ന പോലീസുദ്യോഗസ്ഥരാണവർ. അവരെ നിയമപരമായ മാർഗ്ഗത്തിലൂടെ നേരിടണം. അത്തരക്കാർ സർവീസിൽ തുടരാതിരിക്കാൻ നടപടികളുണ്ടാവണം. എങ്കിലേ ഇതിനൊരു അറുതിയുണ്ടാകൂ...''












Click it and Unblock the Notifications