മഹാരാഷ്ട്രയില്‍ കരുത്ത് തെളിയിച്ച് കോണ്‍ഗ്രസ്; നാഗ്പൂരില്‍ ബിജെപിയെ നിലംപരിശാക്കി
മുംബൈ: രാജ്യം സുപ്രധാനമായ അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്ക് കടക്കുകയാണ്. അതിന് മുമ്പാണ് മഹാരാഷ്ട്രയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിന് ആശ്വാസത്തിനപ്പുറം ആത്മവിശ്വാസം പകരുന്ന വിജയമാണ് ഈ ഉപതിരഞ്ഞെടുപ്പുകളില്‍ നേടാനായത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ചേര്‍ന്നുള്ള മഹാ വികാസ് അഖാഡി മികച്ച വിജയം ആണ് ഉപതിരഞ്ഞെടുപ്പുകളില്‍ നേടിയത്. അതേസമയം തന്നെ ബിജെപിയ്ക്കും ആശ്വാസിക്കാനുള്ള വക നല്‍കുന്നതാണ് തിരഞ്ഞെടുപ്പ് വിജയം എന്നും വിലയിരുത്തലുകളുണ്ട്. കണക്കുകള്‍ നോക്കാം...

85 ജില്ലാ പരിഷത്തുകളിലേക്കും 144 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കും ആയിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. അതിന്റെ ഫലമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. നാഗ്പുര്‍, അകോല, വാസിം, ലാത്തൂര്‍, ധുലേ, പല്‍ഗാര്‍ എന്നീ ജില്ലാ പരിഷത്തുകളില്‍ ആകെ 367 സ്ഥാനാര്‍ത്ഥികളായിരുന്നു രംഗത്തുണ്ടായിരുന്നത്. പഞ്ചായത്ത് സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 555 സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ടായിരുന്നു.
സുന്ദരീ... റെഡിൽ അതീവ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ, ഏറ്റെടുത്ത് ആരാധകർ

85 ജില്ലാ പരിഷത്ത് സീറ്റുകളിലേക്കുള്ള മത്സരത്തില്‍ 46 ഇടത്തും വിജയിച്ചത് മഹാ വികാസ് അഖാഡി സ്ഥാനാര്‍ത്ഥികളായിരുന്നു. സഖ്യത്തെ മൊത്തില്‍ എടുത്ത് നോക്കിയാല്‍ വന്‍ വിജയം എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്. എന്നാല്‍ ഏറ്റവും അധികം സീറ്റുകളില്‍ വിജയിച്ച പാര്‍ട്ടി ഏതെന്ന ചോദ്യത്തിന് ഉത്തരം ബിജെപി എന്നായിരിക്കും. 23 സീറ്റുകളില്‍ ആണ് ബിജെപി ഒറ്റയ്ക്ക് ജയിച്ചത്.

കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവിനാണ് ഈ ഉപതിരഞ്ഞെടുപ്പ് വഴിവച്ചത് എന്നും വിലയിരുത്താവുന്നതാണ്. 17 ജില്ലാ പരിഷത്ത് സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. മഹാ വികാസ് അഖാഡിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയും കോണ്‍ഗ്രസ് ആണ്. പഞ്ചായത്ത് സമിതി ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും അധികം സീറ്റുകളില്‍ വിജയിച്ച പാര്‍ട്ടിയും കോണ്‍ഗ്രസ് തന്നെയാണ്. 35 സീറ്റുകളിലാണ് വിജയം. ഇക്കാര്യത്തില്‍ ബിജെപിയേയും കോണ്‍ഗ്രസ് പിറകിലാക്കി.

144 പഞ്ചായത്ത് സമിതി സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മഹാ വികാസ് അഖാഡി വിജയിച്ചത് 73 സീറ്റുകളില്‍ ആണ്. ശിവസേന 22 ഇടത്തും എന്‍സിപി 16 ഇടത്തും വിജയിച്ചു. ജില്ലാ പരിഷത് തിരഞ്ഞെടുപ്പില്‍ ശിവസേനയ്ക്ക് 12 ഇടത്തും എന്‍സിപിയ്ക്ക് 17 ഇടത്തും ജയിക്കാന്‍ ആയിരുന്നു. പഞ്ചായത്ത് സമിതി തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ജയിക്കാന്‍ ആയത് 33 സീറ്റുകളില്‍ ആയിരുന്നു. കോണ്‍ഗ്രസിന് തൊട്ടുപിറികെ തന്നെ ബിജെപിയുണ്ട് എന്നും വിലയിരുത്താം.

ആര്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂര്‍ ജില്ലാ പരിഷത്തില്‍ കോണ്‍ഗ്രസ് നേടിയ മിന്നും ജയമാണ് ബിജെപിയെ ശരിക്കും ഞെട്ടിച്ചത്. കോണ്‍ഗ്രസിനെ സംബന്ധിച്ച്, വിദര്‍ഭ മേഖല ഇപ്പോഴും തങ്ങള്‍ക്കുള്ള പിന്തുണ കൈവിട്ടിട്ടില്ല എന്ന് തെളിയിക്കുന്ന ഒരു തിരഞ്ഞെടുപ്പ് ഫലം കൂടിയാണ് . നാഗ്പൂര്‍ ജില്ലാ പരിഷത്തിലെ 16 സീറ്റുകളില്‍ 9 എണ്ണത്തിലും വമ്പന്‍ വിജയമാണ് കോണ്‍ഗ്രസ് നേടിയത്. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായ ആശിഷ് ദേശ്മുഖ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി രംഗത്തിറങ്ങിയ മേഖല കൂടിയായിരുന്നു ഇത്. മഹാരാഷ്ട്ര മന്ത്രിസഭയിലെ അംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആയ സുനില്‍ കേദര്‍ ആയിരുന്നു ഇവിടെ കോണ്‍ഗ്രസിനെ നയിച്ചത്.

തദ്ദേശ ഉപതിരഞ്ഞെടുപ്പായിരുന്നെങ്കിലും മഹാരാഷ്ട്രയിലെ പല മന്ത്രിമാരേയും എംഎല്‍എമാരേയും എംപിമാരേയും സംബന്ധിച്ച് പ്രസ്റ്റീജ് പോരാട്ടമായിരുന്നു ഇത്തവണ നടന്നത്. പല്‍ഗാര്‍ ജില്ലാ പഞ്ചായത്തില്‍ ശിവസേന എംപി രാജേന്ദ്ര ഗവിത്തിന്റെ മകന്‍ രോഹിത് ഗവിത്തിന് ഏറ്റ പരാജയം ആണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. നന്ദുര്‍ബാര്‍ ജില്ലാ പരിഷത്തില്‍ ബിജെപി എംഎല്‍ വിജയകുമാര്‍ ഗവിത്തിന്റെ മകള്‍ സുപ്രിയ വിജയം നേടി. അതേയമം ഗവിത്തിന്റെ മരുമകന്‍ പങ്കജ് പരാജയപ്പെടുകയും ചെയ്തു. ഗുജറാത്തിലെ ബിജെപി അധ്യക്ഷനായ സിആര്‍ പട്ടീലിന്റെ മകള്‍ ധര്‍ത്തി ദേവ്‌റ ധുലേ ജില്ലാ പരിഷത്തില്‍ വിജയിച്ചു.

അടുത്ത വര്‍ഷമാണ് മഹാരാഷ്ട്രയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച് ശക്തിപ്രകടനം നടത്തണം എന്ന വാദഗതിക്കാരനാണ് മഹാരാഷ്ട്ര പിസിസി അധ്യക്ഷന്‍ നാന പത്തോള്‍. ആ ലക്ഷ്യത്തിലേക്കുള്ള പാതയിലാണ് പാര്‍ട്ടി എന്നാണ് ഉപതിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത് എന്നാണ് നാന പത്തോള്‍ പ്രതികരിച്ചത്. ബിജെപിയ്ക്ക് ബദലായി കോണ്‍ഗ്രസ് ആണുള്ളത് എന്ന് തെളിയിച്ച ആറ് ജില്ലകളിലെ ജനങ്ങളോട് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലെ സംഘടനാ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ച് സുശക്തമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിക്കും എന്നതില്‍ ഉറപ്പില്ലെന്നും കൂടി അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ അവകാശവാദങ്ങള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു ബിജെപിയുടെ പ്രതികരണം. ബിജെപിയെ അട്ടിമറിക്കുക എന്നത് മഹാ വികാസ് അഖാഡിയിലെ ഒരു ഘടകകക്ഷിയ്ക്കും സാധ്യമായ ഒന്നല്ല എന്നായിരുന്നു പ്രതിപക്ഷ നേതാവ് പ്രവീണ്‍ ദരേക്കര്‍ പറഞ്ഞത്. തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരുപക്ഷേ, കുറച്ച് സീറ്റുകള്‍ അധികം ലഭിച്ചിട്ടുണ്ടാകാം, എന്നാല്‍ ബിജെപിയെ തുരത്തുക എന്നത് അവരെ സംബന്ധിച്ച് അസാധ്യമാണെന്നും പ്രവീണ്‍ ദരേക്കര്‍ പറഞ്ഞു. മുന്‍ സഖ്യകക്ഷിയായിരുന്ന ശിവസേനയെ കൊള്ളിച്ചുകൊണ്ടും ദരേക്കര്‍ ചില കാര്യങ്ങള്‍ പറഞ്ഞു. എന്‍സിപിയും കോണ്‍ഗ്രസ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവപ്പോള്‍, ശിവസേനയുടെ സ്ഥിതി ദയനീയമാണെന്നായിരുന്നു പ്രതികരണം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ ആയിരുന്നു മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും തമ്മിലുള്ള സഖ്യം പിരിഞ്ഞത്. അതിന് ശേഷമാണ് കോണ്‍ഗ്രസിനേയും എന്‍സിപിയേയും ചേര്‍ത്ത് മഹാ വികാസ് അഖാഡി രൂപീകരിക്കുകയും സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തത്. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ആയിരുന്നു മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. 105 സീറ്റുകളാണ് അവര്‍ ഒറ്റയ്ക്ക് നേടിയത്. ശിവസേന 56 സീറ്റുകളിലും എന്‍സിപി 54 സീറ്റുകളിലും കോണ്‍ഗ്രസ് 44 സീറ്റുകളിലും വിജയിച്ചിരുന്നു. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 48 ല്‍ 23 സീറ്റിലും വിജയിച്ചത് ബിജെപി ആയിരുന്നു. 18 സീറ്റുകളില്‍ ശിവസേനയും വിജയിച്ചിരുന്നു.












Click it and Unblock the Notifications