പുതിയ ശിവസേന വരും? പ്രഖ്യാപിക്കാന്‍ ഷിന്‍ഡെ, പുറത്തിറങ്ങി നടത്തില്ലെന്ന് ഉദ്ധവ് പക്ഷം
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയിലുണ്ടായ കലാപം അവസാനിക്കുന്നില്ല. ഏക്‌നാഥ് ഷിന്‍ഡെ ഡെപ്യൂട്ടി സ്പീക്കറെ അയോഗ്യനാക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. അതേസമയം ഉദ്ധവ് പ്രവര്‍ത്തകരെ കണ്ടു. ഷിന്‍ഡെയെ തെരുവില്‍ നേരിടാനുള്ള ഒരുക്കത്തിലാണ് ഉദ്ധവും സഞ്ജയ് റാവത്തും. എന്നാല്‍ ഈ വിമതര്‍ എന്തുകൊണ്ട് മഹാരാഷ്ട്ര സര്‍ക്കാരിനുള്ള പിന്തുണ ഇതുവരെ പിന്‍വലിച്ചില്ല എന്നാണ് ചോദ്യം.
ഷിന്‍ഡെ പറഞ്ഞ പിന്നിലുള്ള ശക്തി ആരാണ്? ഉദ്ധവിനെ വീഴ്ത്തിയത് ഗുജറാത്തില്‍ നിന്നുള്ള ആ നേതാവ്
ഇവര്‍ എന്‍സിപിയെയും കോണ്‍ഗ്രസിനെയും എതിര്‍ത്തിട്ടും എന്തുകൊണ്ടാണ് സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതെന്ന് ശിവസേന നേതാക്കള്‍ തന്നെ ചോദിക്കുന്നു. എന്നാല്‍ വലിയ പ്ലാന്‍ ഷിന്‍ഡെ മുന്നില്‍ കണ്ടിട്ടുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....
ഇന്ന് ഉച്ചയ്ക്ക് ശേഷം ഏക്‌നാഥ് ഷിന്‍ഡെ നിര്‍ണായക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. പുതിയ ശിവസേന എന്ന പാര്‍ട്ടിയാണ് രൂപീകരിക്കാന്‍ പോകുന്നതെന്നാണ് ഷിന്‍ഡെ ക്യാമ്പില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ബാലാസാഹേബ് താക്കറെ വിഭാഗം എന്നായിരിക്കും ഇത് അറിയപ്പെടുക. അതേസമയം ഷിന്‍ഡെയുടെ സ്വന്തം ഗ്രാമത്തില്‍ നിന്നും അദ്ദേഹത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. സതാര ജില്ലയിലെ ദാരെ ഗ്രാമത്തില്‍ നിന്നാണ് ഷിന്‍ഡെ വളര്‍ന്നത്. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നയാളാണ് ഷിന്‍ഡെ എന്ന് ഇവര്‍ പറയുന്നു.
മുമ്പ് ഷിന്‍ഡെ എടുത്ത പല തീരുമാനങ്ങളും ശരിയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. എണ്‍പതോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇവര്‍ ഷിന്‍ഡെയെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നവരാണ്. ഷിന്‍ഡെ എന്ത് തീരുമാനിച്ചാലും അതിനൊപ്പം നില്‍ക്കുമെന്ന് ശിവസേനയുടെ ദാദര്‍ എംഎല്‍എ സദ സര്‍വന്‍കര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സര്‍വന്‍കര്‍ ഗുവാഹത്തിയിലെത്തിയത്. ഇയാള്‍ക്കെതിരെ മണ്ഡലത്തില്‍ പ്രതിഷേധം കത്തുകയാണ്. ഇയാളുടെ പോസ്റ്ററുകള്‍ ഒക്കെ വലിച്ച് കീറിയിട്ടുണ്ട്. നിരവധി പോസ്റ്ററുകളില്‍ രാജ്യദ്രോഹി എന്നെല്ലാം കുറിച്ചിട്ടുണ്ട്.
ഉദ്ധവ് പക്ഷത്തില്‍ നിന്ന് വലിയ മുന്നറിയിപ്പും ഇതിനോടകം വിമതര്‍ക്ക് ലഭിച്ചിട്ടുണ്ട്. പൂനെയിലെ എംഎല്‍എ ഓഫീസ് കഴിഞ്ഞ ദിവസം ശിവസേന പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തിരുന്നു. ഇത് തുടക്കം മാത്രമാണെന്ന് ഉദ്ധവ് പക്ഷം പറയുന്നു. ബാലാസാഹേബ് പൂനെയിലാണ് ജനിച്ചത്. അവിടെ നിന്നാണ് തുടങ്ങിയത്. ഈ എംഎല്‍എമാര്‍ക്കൊന്നും പുറത്തിറങ്ങി നടക്കാനാവില്ല. വിമതര്‍ക്ക് സുരക്ഷ വേണമെങ്കില്‍ കേന്ദ്രത്തില്‍ നിന്ന് സ്വീകരിച്ചോണം, മഹാരാഷ്ട്രയില്‍ നിന്ന് നടക്കില്ല. ഇവിടെയുള്ള ശിവസേനയുടെ സര്‍ക്കാരാണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
വിമത എംഎല്‍എ താനാജി സാവന്തിന്റെ ഓഫീസാണ് ശിവസേനക്കാര്‍ അടിച്ച് തകര്‍ത്തത്. ഖാര്‍ഗറില്‍ വിമതര്‍ക്കെതിരെ പ്രതിഷേധം അഴിച്ചുവിട്ടിരിക്കുകയാണ് ശിവസേന പ്രവര്‍ത്തകര്‍. പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. താനെയിലെ ഷിന്‍ഡെയുടെ വീടിനും സുരക്ഷ ശക്തിപ്പെടുത്തിയിരിക്കുകയാണ്. മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ തനിക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തെ ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹാരി സിര്‍വാല്‍ തള്ളി. ഏതോ അജ്ഞാത ഇമെയിലില്‍ നിന്നാണ് പരാതി അയച്ചിരിക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
തന്റെ ഓഫീസില്‍ അല്ല എംഎല്‍എമാര്‍ ഈ പരാതി നല്‍കിയത്. ഒറിജിനല്‍ ഒപ്പും ആ കത്തില്‍ ഇല്ല. അതുകൊണ്ട് തള്ളിക്കളയാനേ വഴിയുള്ളൂ എന്നും നര്‍ഹാരി സിര്‍വാള്‍ വ്യക്തമാക്കി. ഗുവാഹത്തിയിലെ ഹോട്ടലില്‍ ശിവസേന-എന്‍സിപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്. ഇവരെ ഇവിടെ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ക്രമസമാധാന നില പാലിക്കേണ്ട ചുമതല മുഖ്യമന്ത്രിയുടേതാണെന്ന് വിമത എംഎല്‍എ ദീപക് കേസര്‍ക്കര്‍ പറഞ്ഞു. ഉദ്ധവ് കര്‍ശക്കാരനായ ഭരണാധികാരിയാണ്. അദ്ദേഹത്തിന് തെരുവില്‍ നടക്കുന്ന അക്രമങ്ങളെ നിയന്ത്രിക്കാന്‍ അറിയാമെന്നും കേസര്‍ക്കര്‍ പറഞ്ഞു.
അതേസമയം ഉദ്ധവ് ഒരു സഹതാപ നീക്കത്തിനാണ് ശ്രമിക്കുന്നത്. ബിഎംസിയിലെ കോര്‍പ്പറേറ്റര്‍മാരെ കണ്ട് ഒപ്പം നിര്‍ത്തുന്നതില്‍ ഉദ്ധവ് വിജയിച്ചിരിക്കുകയാണ്. തനിക്കൊപ്പം പ്രവര്‍ത്തകരും പാര്‍ട്ടിയുമുണ്ടെങ്കില്‍ പുതുതായി ശിവസേനയെ കെട്ടിപ്പൊക്കാമെന്ന് ഉദ്ധവ് പ്രവര്‍ത്തകരെ അറിയിച്ചു. ഷിന്‍ഡെയുമായി ഇനി ഒരു ചര്‍ച്ചയില്ലെന്ന നിലപാടിലാണ് ഉദ്ധവ്. ബിജെപിക്കൊപ്പം പോവുകയല്ലാതെ ഈ വിമതര്‍ക്ക് മറ്റ് വഴിയില്ല. ബിജെപിക്കൊപ്പം പോയാല്‍ അവര്‍ മന്ത്രിമാരായി തുടരാം. ബഹുമാനമുള്ള ശിവസൈനികരാണെങ്കില്‍ അവര്‍ പാര്‍ട്ടിയില്‍ തുടരണമെന്ന് ആദിത്യ താക്കറെ പറഞ്ഞു. ബിഎംസി കൗണ്‍സിലര്‍മാരെല്ലാം ഉദ്ധവിന്റെ സഹതാപ നീക്കത്തില്‍ വീണിരിക്കുകയാണ്. വിമതരുടെ ഹൃദയം കല്ലാണെന്നും പരേല്‍ വാര്‍ഡിലെ കൗണ്‍സിലര്‍ ശാഹത പറഞ്ഞു. ഉദ്ധവിന്റെ നീക്കവും ഇതോടെ വിജയം കണ്ടിരിക്കുകയാണ്.
പവാറും മമതയും കോണ്‍ഗ്രസും വീഴും; രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം പോകാന്‍ പ്രതിപക്ഷം
Recommended Video