'ഉദ്ധവ് താക്കറെയ്ക്ക് കഴിഞ്ഞ വർഷം തന്നെ ബിജെപി സഖ്യത്തിന് താൽപര്യമുണ്ടായിരുന്നു': വിമത എംപി
ദില്ലി: ഉദ്ധവ് താക്കറെയ്ക്ക് കഴിഞ്ഞ വര്‍ഷം തന്നെ എന്‍ഡിഎയിലേക്ക് തിരികെ പോകണമെന്നുണ്ടായിരുന്നുവെന്ന് ശിവസേന വിമത വിഭാഗത്തിലെ എംപിയായ രാഹുല്‍ ഷെവാലേ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും ശിവസേന വിമത വിഭാഗത്തിലെ നേതാക്കളും അടക്കം പങ്കെടുത്ത പത്രസമ്മേളനത്തിലാണ് രാഹുല്‍ ഷെവാലെയുടെ ആരോപണം. കഴിഞ്ഞ വര്‍ഷം ജൂണില്‍ തന്നെ അന്ന് മുഖ്യമന്ത്രി ആയിരുന്ന ഉദ്ധവ് താക്കറെയ്ക്ക് എന്‍ഡിഎയിലേക്ക് തിരികെ പോകണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും എന്നാല്‍ പിന്നീട് അതില്‍ നിന്ന് പിന്നോട്ട് പോവുകയായിരുന്നുവെന്നും രാഹുല്‍ ഷെവാലെ പറഞ്ഞു.
''ശിവസേന ഒരിക്കലും ഔദ്യോഗികമായി എന്‍ഡിഎ വിട്ടിരുന്നില്ല. തങ്ങള്‍ ഇപ്പോഴും എന്‍ഡിഎയുടെ ഭാഗമാണ്. ഉദ്ധവ് ജിയും ബിജെപിയുമായി സഖ്യത്തിന് തയ്യാറായിരുന്നു. എന്നാല്‍ 12 എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് ആ പ്ലാന്‍ നടന്നില്ല. ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് തങ്ങള്‍ പറഞ്ഞപ്പോള്‍ ഉദ്ധവ് ജി നല്‍കിയ മറുപടി താന്‍ ശ്രമിച്ചിരുന്നു എന്നാണ്''. അതുപോലെ ഇപ്പോള്‍ സഖ്യത്തിന് ശ്രമിച്ചാല്‍ എന്താണ് എന്നും രാഹുല്‍ ഷെവാലെ പറഞ്ഞു.
104 സീറ്റുകൾ വരെ ലഭിക്കും; കർണാടകത്തിൽ ബിജെപിക്ക് ആശ്വാസമായി സർവ്വേ
തങ്ങളാണ് ബാലാസാഹിബ് താക്കറെയുടെ ആദര്‍ശം പിന്തുടരുന്ന യഥാര്‍ത്ഥ ശിവസേന എന്നാണ് ഷിന്‍ഡെ വിഭാഗം അവകാശപ്പെടുന്നത്. ഉദ്ധവ് താക്കറെ വിഭാഗവുമായി ഒത്തുതീര്‍പ്പിലെത്താനുളള മുന്‍കൈ എടുക്കാന്‍ അതുകൊണ്ട് തന്നെ ഷിന്‍ഡെ തയ്യാറുമല്ല. വിമത നീക്കത്തിലൂടെ താക്കറെ സര്‍ക്കാരിനെ വീഴ്ത്തി ബിജെപിയുമായി ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുകയാണ് ഷിന്‍ഡെ വിഭാഗം. ഭാവിയില്‍ ആരൊക്കെ തങ്ങള്‍ക്കൊപ്പം ചേരുമെന്ന് കാണാമെന്ന് ഏകനാഥ് ഷിന്‍ഡെ പ്രതികരിച്ചു.
നാച്വറൽ ബ്യൂട്ടി... മഞ്ഞ അനാർക്കലിയിൽ സിപിംൾ ലുക്കിൽ മലർ മിസ്
മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് ഏക്‌നാഥ് ഷിന്‍ഡെ ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. ഉദ്ധവ് സര്‍ക്കാരിനെ അട്ടിമറിച്ച് രൂപീകരിച്ച നിലവിലെ സര്‍ക്കാരില്‍ മുഖ്യമന്ത്രിയായി ഷിന്‍ഡെയും ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും മാത്രമാണ് ഉളളത്. മറ്റുളള മന്ത്രിമാരെ തീരുമാനിക്കുന്നതിന് ബിജെപി ദേശീയ നേതൃത്വുമായി ചര്‍ച്ച നടത്താനാണ് ഷിന്‍ഡെയുടെ ഡല്‍ഹി യാത്ര. ബിജെപി മുഖ്യമന്ത്രി സ്ഥാനം നിരസിച്ചതിനെ തുടര്‍ന്നാണ് ഉദ്ധവ് താക്കറെ കോണ്‍ഗ്രസിനേയും എന്‍സിപിയേയും കൂടെ നിര്‍ത്തി മഹാ വികാസ് അഖാഡി സര്‍ക്കാരിന് രൂപം നല്‍കിയത്. എന്നാല്‍ പാര്‍ട്ടിക്കുളളില്‍ ഷിന്‍ഡെ പിളര്‍പ്പുണ്ടാക്കിയത് സര്‍ക്കാരിന് തിരിച്ചടിയായി.