മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക വന്നേക്കും; തീരുമാനം ഉടന്‍ വേണമെന്ന് ജിതിന്‍ പ്രസാദ
ദില്ലി: നിയമസഭയിലെ കണക്ക് പരിശോധിക്കുമ്പോള്‍ നിലവില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് അത്ര വലിയ സ്വാധീനമൊന്നും ഉള്ളതായി അവകാശപ്പെടാന്‍ സാധിക്കില്ല. സംസ്ഥാനത്ത് ആകെയുള്ള 403 സീറ്റുകളില്‍ 7 എണ്ണത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് പ്രതിനിധികളുള്ളത്.
309 അംഗങ്ങളുടെ പിന്തുണയോടെ ബിജെപി സംസ്ഥാന ഭരിക്കുമ്പോള്‍ 48 സീറ്റുള്ള എസ്പി, 18 സീറ്റുള്ള ബിഎസ്പി എന്നിവരാണ് പ്രതിപക്ഷത്തെ പ്രബല കക്ഷികള്‍. എന്നാല്‍ ഈ കണക്കുകള്‍ക്ക് അപ്പുറം യുപിയിലെ ജനങ്ങള്‍ക്കിടിയില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നുവെന്ന് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

പ്രിയങ്ക ഗാന്ധി എത്തിയതോടെ
ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി ചുമതലയേറ്റെടുത്തതോടെയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് വലിയ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളിലും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെല്ലാം മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ മറികടുന്നുള്ള പ്രവര്‍ത്തനം കാഴ്ചവെക്കാന‍് കോണ്‍ഗ്രസിന് സാധിച്ചു.

ബിജെപി സര്‍ക്കാറിനെതിരെ
ബിജെപി സര്‍ക്കാറിനെ പല ഘട്ടത്തിലും പ്രതിസന്ധിയിലാക്കിയത് പ്രിയങ്ക ഗാന്ധിയുടെ നീക്കങ്ങളായിരുന്നു. പ്രിയങ്ക ഗാന്ധി കളം നിറഞ്ഞ് കളിച്ചപ്പോള്‍ ബിഎസ്പി നേതാവായ മായാവതിക്കും എസ്പി നേതാവ് അഖിലേഷ് യാദവിനും പലപ്പോഴും കാഴ്ച്ചക്കാരുടെ റോളുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

2022 ല്‍
2022 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പ്രിയങ്ക ഗാന്ധിയുടെ സജീവ പ്രവര്‍ത്തനം ഉത്തര്‍പ്രദേശില്‍ വേണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ശക്തമാണ്.

കോണ്‍ഗ്രസിന്‍റെ മുഖം
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ മുഖം പ്രിയങ്കയുടേത് ആയിരിക്കണമെന്നത് സാധാരണ പ്രവര്‍ത്തകരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും പ്രിയങ്ക ഗാന്ധിയും ഉടന്‍ തന്നെ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറയുന്നു.

സഖ്യമില്ല
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സഖ്യത്തിന്‍റേയും ഭാഗമായി മത്സരിക്കാന്‍ നിലവില്‍ പാര്‍ട്ടി ആലോചിക്കുന്നില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവായ ജിതിന്‍ പ്രസാദ വ്യക്തമാക്കി. പ്രിയങ്കയെ രംഗത്തിറിക്കുന്നത് കോണ്‍ഗ്രസിന് കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാക്കുമെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഒറ്റയ്ക്ക് പോരാടും
ഇതോടെ 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് പോരാടി പാര്‍ട്ടി നില ഭദ്രമാക്കുകയെന്നതാണ് കോണ്‍ഗ്രസിന്‍റെ തന്ത്രം. അടുത്ത തവണ അധികാരത്തില്‍ എത്തുകയെന്നത് കോണ്‍ഗ്രസിന്‍റെ ലക്ഷ്യമല്ല. മറിച്ച് ഒറ്റയ്ക്ക് പോരാടി പാര്‍ട്ടിയുടെ സംഘടനാ സംവിധാനം ശക്തമാക്കുകയെന്നതിനാണ് പ്രത്യേക മുന്‍തൂക്കം നല്‍കുന്നത്.

കണക്ക് കൂട്ടല്‍
പ്രിയങ്ക കൂടി കളത്തില്‍ ഇറങ്ങുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുട ഊര്‍ജ്ജം വര്‍ധിപ്പിക്കുമെന്നതാണ് കണക്ക് കൂട്ടല്‍. പ്രിയങ്കയല്ലാതെ അവര്‍ക്ക് മുന്നില്‍ നിര്‍ത്താന്‍ മറ്റൊരു നേതാവില്ല. ഉത്തര്‍പ്പദേശിലെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കണമെങ്കില്‍ നെഹ്റു- ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെയുള്ള ഒരും അഗം ആവശ്യമാണെന്ന് പാര്‍ട്ടി നേതൃത്വവും കരുതുന്നു.

ലഖ്‌നൗവിലേക്ക്
സംഘടനയെ ശക്തിപ്പെടുത്തുന്നതിനായി ദേശീയ തലസ്ഥാനത്ത് നിന്ന് ലഖ്‌നൗവിലേക്ക് താവളം മാറ്റണമെന്ന ആവശ്യം പ്രിയങ്ക ഗാന്ധിക്ക് മുന്നില്‍ ശക്തമാക്കിയിരിക്കുകയാണ് ഉത്തർപ്രദേശിൽ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍. ദില്ലിയിലെ സര്‍ക്കാര്‍ വസതി ഒഴിയണമെന്ന ആവശ്യത്തിന് പിന്നാലെയായിരുന്നു ഇത്തരമൊരു ആവശ്യം ശക്തമാക്കിയ്ത.

ശക്തമായ പ്രതിരോധം
സംസ്ഥാനത്തെ പ്രിയങ്കയുടെ സാന്നിധ്യം പാർട്ടിയെ ശക്തിപ്പെടുത്താൻ സഹായിക്കുക മാത്രമല്ല, ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ഉതകുമെന്നുമാണ് ഉത്തര്‍പ്രദേശിലെ മുന്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് പ്രദീപ് മാത്തൂര്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നത്.

അശ്രാന്തമായി
യുപിയിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിനായി അവർ അശ്രാന്തമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് യുപിയിൽ നിന്നുള്ള പാർട്ടി നേതാവ് ഗൗരവ് കപൂർ അവകാശപ്പെടുന്നത്. ജനങ്ങള്‍ പ്രിയങ്കയെ ആവശ്യപ്പെടുന്നുണ്ട്. കുടിയേറ്റ തൊഴിലാളികളെ അവരുടെ ജന്മദേശങ്ങളിലേക്ക് തിരികെ കൊണ്ടുപോകാൻ ബസുകൾ ക്രമീകരിക്കാന്‍ മുന്നിട്ടിറങ്ങിയത് പ്രിയങ്ക ഗാന്ധിയാണ്. ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവര്‍ പ്രവര്‍ത്തിക്കുകയാണെന്നും കപൂര്‍ പറഞ്ഞു.

ഒരുക്കം ശക്തം
2019 യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക സംസ്ഥാനത്ത് തന്നെ താമസിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ക്ക് നേതൃത്വം നല്‍കണമെന്നാണ് പിസിസി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിന്‍റെയും അഭിപ്രായം. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം ഇപ്പോള്‍ തന്നെ ശക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications