പിഴച്ചത് മോദി - ഷാ സഖ്യത്തിന്റെ ന്യൂ ജെന്‍ തന്ത്രം?
ദില്ലി: തിരഞ്ഞെടുപ്പിന് 19 ദിവസം മാത്രം ബാക്കിനില്‍ക്കെ പാര്‍ട്ടിയിലെത്തിയ കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയാണ് ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. മറുവശത്ത് ആം ആദ്മി പാര്‍ട്ടിയാകട്ടെ യാഥാസ്തിക രാഷ്ട്രീയത്തിന്റെ ക്ലാസിക് ഉദാഹരണമാണ് ദില്ലിയില്‍ കാഴ്ച വെച്ചത്. ഒരു വര്‍ഷത്തോളമായി ദില്ലി അസംബ്ലി തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ചിട്ടയായ പ്രവര്‍ത്തനത്തിലായിരുന്നു കെജ്രിവാളും കൂട്ടരും.
അരവിന്ദ് കെജ്രിവാളിന് സ്വന്തം തട്ടകത്തില്‍ നിന്നും ഒരു എതിരാളി. കിരണ്‍ ബേദിയെ ക്യാംപിലെത്തിച്ചപ്പോള്‍ ബി ജെ പിയുടെ മനസിലുണ്ടായിരുന്നത് ഇതാണ്, അഴിമതി വിരുദ്ധ സമരത്തില്‍ അണ്ണാ ഹസാരെയുടെ കൂടെയുണ്ടായിരുന്ന കിരണ്‍ ബേദിയുടെ പേര് ഉപയോഗിക്കാമെന്ന് ബി ജെ പി കണക്കുകൂട്ടി. ഐ പി എസ് ഓഫീസറെന്ന നിലയില്‍ ബേദിയുടെ സ്വീകാര്യതയും പാര്‍ട്ടിക്ക് പക്ഷേ അനുകൂലമായില്ല.
ബി ജെ പി പ്രാദേശിക നേതൃത്വത്തിനും കിരണ്‍ ബേദിയുടെ വരവ് ഇഷ്ടമായില്ല എന്ന് അന്ന് തന്നെ റിപ്പോര്‍ട്ടുകള്‍ വന്നു. കേന്ദ്രമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കില്‍ ഒരു പക്ഷേ തിരഞ്ഞെടുപ്പ് ഫലം മറ്റൊന്നായേനെ. പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ പോലും കനത്ത തിരിച്ചടിയും വോട്ട് ചോര്‍ച്ചയുമാണ് ബി ജെ പിക്ക് നേരിടേണ്ടി വന്നത്.
അതേസമയം കൃത്യമായ നേതൃത്വവും പ്ലാനിങും ആം ആദ്മി പാര്‍ട്ടിയെ വിജയത്തിലെത്തിച്ചു. അരവിന്ദ് കെജ്രിവാളാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് ഓരോ ആം ആദ്മി പ്രവര്‍ത്തകനും അറിയാവുന്ന കാര്യമായിരുന്നു. അവരും അത് തന്നെ ആഗ്രഹിച്ചു. മതേതര മുഖം സൂക്ഷിക്കാന്‍ കഴിഞ്ഞതും അഴിമതിക്കെതിരായ പോരാട്ടവും കെജ്രിവാളിനെ ജനങ്ങള്‍ക്കും പ്രിയങ്കരനാക്കി. ബി ജെ പി വ്യക്തികളെ ആശ്രയിച്ചപ്പോള്‍ കെജ്രിവാള്‍ എന്ന മുഖത്തിനൊപ്പം വിഷയങ്ങളെയും പരിഗണിച്ചായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം.