അട്ടപ്പാടി മധു കേസ്; സാക്ഷി വിസ്താരം ഈ മാസം പൂർത്തിയാകും, ഇനി വിസ്തരിക്കാനുള്ളത് 5 പേരെ
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ സാക്ഷി വിസ്താരം ഈ മാസം പൂർത്തിയാകും. ഇതുവരെ 118 പേരെയാണ് വിസ്തരിച്ചത്. ഇനി 5 പേരുടെ വിസ്താരം കൂടി പൂർത്തിയാക്കേണ്ടതുണ്ട്. കേസിൽ 122 സാക്ഷികളാണ് ഉള്ളത്. കഴിഞ്ഞ ദിവസം വിസ്തരിച്ച രണ്ട് പേരും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി.
മുൻ അഗളി സിഐയും നിലവിൽ കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുമായ എസ് എസ് സലീഷ്, വോഡഫോൺ നോഡൽ ഓഫിസറായിരുന്ന പി രാജ്കുമാറിന് പകരം എത്തിയ സൂര്യ എന്നിവരാണ് അനുകൂല മൊഴി നൽകിയത്. അതേസമയം സൂര്യ സാക്ഷി ലിസ്റ്റിൽ ഇല്ലാത്തയാളാണെന്നും വിസ്തരിക്കണമെങ്കിൽ കോടതിയിൽ അപേക്ഷ നൽകണമെന്നും പ്രതിഭാഗം വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അപേക്ഷ നൽകിയ ശേഷമായിരുന്നു ഇവരെ വിസ്തരിച്ചത്.
ജീപ്പിൽ പോലീസുകാർ ഉള്ള സമയത്താണ് മധു മരിച്ചതെന്നായിരുന്നു സലീഷ് കോടതിയിൽ പറഞ്ഞത്. മധു പൊലീസ് കസ്റ്റഡിയിൽ ജീപ്പിൽ നിന്ന് ചാടിപ്പോയിട്ടില്ലെന്നും കസ്റ്റഡിയിൽ എടുക്കുന്ന സമയത്ത് മധുവിന് ജീവൻ ഉണ്ടായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. അറസ്റ്റ് ചെയ്യാതെ പ്രതികളെ കസ്റ്റഡിയിലെടുക്കാൻ പോലീസിന് അവകാശമുണ്ടോ എന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന് പ്രത്യേക സാഹചര്യത്തില്‍ ഇങ്ങനെ ചെയ്യാറുണ്ടെന്നായിരുന്നു സലീഷ് കോടതിയിൽ നൽകിയ മറുപടി.
അതിനിടെ കേസുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ മജിസ്റ്റീരിയൽ റിപ്പോർട്ടും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് റിപ്പോർട്ടും കോടതിയിൽ ഹാജരാക്കാൻ കോടതി പബ്ലിക് പ്രോസിക്യൂട്ടറോട് നിർദ്ദേശിച്ചു.
ശബരിമല തീർത്ഥാടനം: നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുളള ഹോട്ടലുകളില്‍ മാംസാഹാരത്തിന് വിലക്ക്
വലിയ ഉത്തരവാദിത്തം ഒഴിയുകയാണ്... ആശ്വാസം തോന്നുന്നു; ഖാര്‍ഗെയെ അഭിനന്ദിച്ച് സോണിയ