എംപിയാണ് മോശമായി സംസാരിച്ചത്; ഭീഷണിപ്പെടുത്തിയെന്ന രമ്യയുടെ വാദം തെറ്റെന്ന് ഹരിതസേന അംഗങ്ങൾ
നജീബ് എംപിയോട് ഒന്നും പറഞ്ഞിട്ടില്ല. ഈ പറയുന്ന വാക്കുകളൊന്നും ഉപയോഗിച്ചിട്ടില്ല
തിരുവനന്തപുരം: പാലക്കാട് സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന രമ്യ ഹരിദാസ് എംപിയുടെ വാദം തള്ളി സിപിഎം. സൈബർ ലോകത്താണ് ഇത് സംബന്ധിച്ച ഹരിതസേന അംഗങ്ങളുടെ പ്രതികരണമുൾപ്പടുന്ന വീഡിയോ സിപിഎം അനുഭാവികൾ വിശദീകരണത്തിനായി ഉപയോഗിക്കുന്നത്. രമ്യ ഹരിദാസാണ് മോശമായി സംസാരിച്ചതെന്നാണ് ഇവർ പറയുന്നത്. നേരത്തെ, ഭീഷണി മുഴക്കിയെന്ന രമ്യയുടെ പരാമര്‍ശം അടിസ്ഥാനരഹിതമാണെന്ന് ആരോപിച്ച് സിപിഎം നേതാക്കളും രംഗത്തെത്തിയിരുന്നു.
സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഹരിതസേന അംഗങ്ങളുടെ പ്രതികരണം ഇങ്ങനെ, "എംപിയാണ് മോശമായി സംസാരിച്ചത്. അല്ലാതെ നജീബ് എംപിയോട് ഒന്നും പറഞ്ഞിട്ടില്ല. ഈ പറയുന്ന വാക്കുകളൊന്നും ഉപയോഗിച്ചിട്ടില്ല." ഇതടങ്ങുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിപ്പിക്കുകയാണ് സിപിഎം അനുഭാവികൾ.
ടൗണിലുളള തന്റെ ഓഫിസിലേക്കു പോകുകയായിരുന്നു എംപി. വഴിയിൽ ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെട്ടിരുന്ന ഹരിതകർമ സേനാംഗങ്ങൾക്ക് സമീപം വാഹനം നിർത്തി അവരുമായി സംസാരിച്ച് മടങ്ങുമ്പോൾ സിപിഎം പ്രവർത്തകർ തന്നെ ഭീഷണിപ്പെടുത്തിയെന്നാണു രമ്യ ഹരിദാസിന്റെ പരാതി. കാറിൽ കയറാൻ തുടങ്ങുമ്പോൾ പഞ്ചായത്ത് അംഗം നജീബ്, 'പട്ടി ഷോ നിർത്താറായില്ലേ' എന്നു ചോദിച്ച് പരിഹസിച്ചെന്നും തങ്ങളുടെ സ്ഥലത്തെ കാര്യം തങ്ങൾ നോക്കിക്കൊളാമെന്നും എംപി ഇടപെടേണ്ട കാര്യമില്ലെന്നും പറഞ്ഞ് ആക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു.
Recommended Video
എന്നാൽ രമ്യയുടെ പരാമർശം അടിസ്ഥാന രഹിതമാണെന്നാണ് ഇടത് നേതാക്കളും പ്രവർത്തകരും പറയുന്നത്. സാമൂഹികഅകലം പാലിച്ച് ഫോട്ടോയെടുക്കണമെന്ന് പറഞ്ഞപ്പോള്‍ പ്രകോപിതയായ രമ്യ അസഭ്യം പറയുകയായിരുന്നെന്നാണ് സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവർത്തകർ പറഞ്ഞതായി റിപ്പോർട്ടർ ടി.വി റിപ്പോർട്ട് ചെയ്യുന്നു. പ്രശസ്തിക്കുവേണ്ടി എംപി ചീപ് ഷോ കാണിക്കുകയാണെന്നും സിപിഎം പ്രവർത്തകർ. രമ്യ സ്വന്തമായി പ്രശ്നങ്ങളാക്കും. പിന്നെ ഇരവാദം ഉന്നയിച്ച് മറ്റുള്ളവരെ വേട്ടക്കാരാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും എം.എ നാസർ പറഞ്ഞു.