ചെർപ്പുളശേരിയിൽ ക്വാറന്റീനിൽ ഉള്ളത് 18 പ്രവാസികൾ!! നോമ്പ് തുറക്കാനും പ്രത്യേക സൗകര്യം
പാലക്കാട്; മടങ്ങിയെത്തിയ 8 പ്രവാസികൾക്ക് കൂടി ചെർപ്പുളശ്ശേരിയിൽ ക്വാറന്റീൻ ഒരുക്കി.വെള്ളിയാഴ്ച രാത്രി മടങ്ങിയെത്തിയ പ്രവാസികളേയാണ് ചെര്‍പ്പുളശ്ശേരിയിലെ കോവിഡ് കെയര്‍ സെന്ററായ ശങ്കര്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയത്. റിയാദ്, ബഹറിന്‍ എന്നിവിടങ്ങളില്‍ നിന്നും മെയ് എട്ടിന് രാത്രി 8.03 നും 11.30 നും രണ്ട് വിമാനങ്ങളിലായി കരിപ്പൂര്‍, നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ വന്നിറങ്ങിയ പാലക്കാട്ടുകാരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
റിയാദില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാലക്കാട് നിന്നുള്ള ആറുപേരും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബഹറിനില്‍ നിന്നും 14 പേരും അടക്കം 20 പാലക്കാട്ടുകാരാണ് തിരിച്ചെത്തിയത്. എല്ലാവരെയും എയര്‍പോര്‍ട്ടില്‍ സ്‌ക്രീനിങിന് വിധേയരാക്കി.നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ എട്ട് പേരെയാണ് ശങ്കര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരില്‍ പരിശോധനയ്ക്കുശേഷം ഗര്‍ഭിണികള്‍, രോഗലക്ഷണം ഇല്ലാത്ത പ്രായമായവര്‍ എന്നിവരെ അവരുടെ സ്വന്തം വീടുകളില്‍ നിരീക്ഷണത്തിലാക്കി.
നെടുമ്പാശ്ശേരിയില്‍ നിന്നും വന്നവരില്‍ രണ്ടുപേര്‍ ഗര്‍ഭിണികളും മൂന്നുപേര്‍ അടിയന്തിര ചികിത്സയ്ക്കായി വന്നവരും തൊഴില്‍ നഷ്ടപ്പെട്ട അഞ്ചുപേരും വിസ കാലാവധി കഴിഞ്ഞ ഒരാളും മറ്റ് മൂന്നുപേരുമാണ് ഉള്ളത്.കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയവരില്‍ മൂന്ന് ഗര്‍ഭിണികളും പ്രായമായ ഒരു സ്ത്രീയും വിസിറ്റിംഗ് വിസയില്‍ പോയി വിസ കാലാവധി കഴിഞ്ഞ് രണ്ടുപേരും ആണ് ഉള്ളത്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവരെ സ്വന്തം വീടുകളില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.ഇതോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി (മെയ് എഴ്, എട്ട്) വിദേശത്ത് നിന്നുമെത്തിയ 18 പേരാണ് ശങ്കര്‍ ഹോസ്പിറ്റലില്‍ നിരീക്ഷണത്തിലുള്ളത്.
ഹോസ്പിറ്റലിൽ 29 മുറികളാണ് കൊവിഡ് കെയറിനായി സജ്ജീകരിച്ചിരിക്കുന്നത്. ഡോക്ടർമാർ, പോലീസ്, റെവന്യൂ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെയുള്ളവരുടെ സേവനം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. മുൻപ് സമൂഹ അടുക്കള പ്രവർത്തിച്ച സ്ഥലത്താണ് ഇവർക്കായി ഭക്ഷണവും സജ്ജമാക്കിയിരിക്കുന്നത്. റംസാൻ നോമ്പ് അനുഷ്ഠിക്കുന്നവർക്ക് നോമ്പ് തുറക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.