ഒരു സീറ്റും വിട്ടുകൊടുക്കില്ല, ലക്ഷ്യം മുപ്പത് സീറ്റും; വന്‍ വിജയം തുടരുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍
പാലക്കാട്: എല്‍ഡിഎഫും യുഡിഎഫും ഒരു പോലെ പ്രതീക്ഷവെക്കുന്ന ജില്ലയാണ് പാലക്കാട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും നേടിയ വന്‍ വിജയങ്ങളാണ് ഇടതുമുന്നണിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ അട്ടിമറി വിജയമാണ് യുഡിഎഫിന്‍റെ അവകാശ വാദങ്ങള്‍ക്ക് ശക്തി പകരുന്നത്. ബിജെപിയാവട്ടെ പാലക്കാട് നഗരസഭയിലടക്കം കഴിഞ്ഞ തവണ നേടിയ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് പോരാട്ടത്തിന് ഇറങ്ങുന്നത്. മൂന്ന് മുന്നണികളും രണ്ടും കല്‍പ്പിച്ച് പോരിനിറങ്ങുമ്പോള്‍ ശക്തമായ ത്രികോണ മത്സരമാണ് ജില്ലയിലുടനീളം നടക്കുന്നത്.

ഇടത് തേരോട്ടം
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തും ഭൂരിപക്ഷം ഗ്രാമപഞ്ചായത്തുകളും ഇടതിനൊപ്പമായിരുന്നു. ആകെ 30 സീറ്റാണ് ജില്ലാ പഞ്ചായത്തിലുള്ളത്. ഇതില്‍ 27 ഉം സ്വന്തമാക്കിയായിരുന്നു കഴിഞ്ഞ തവണ ഇടതുമുന്നണി അധികാരത്തിലേറിയത്. ഇത്തവണ മുപ്പതും സ്വന്തമാക്കാന്‍ കഴിയുമെന്നാണ് ഇടത് നേതാക്കളുടെ പ്രതീക്ഷ. സിപിഎം 20, സിപിഐ 4, ജനതാദള്‍ എസ് 2, എന്‍സിപി 1 എന്നിങ്ങനെയായിരുന്നു ഇടതുമുന്നണിയിലെ കക്ഷി നില. യുഡിഎഫിലാവട്ടെ കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ ലഭിക്കുകയും ചെയ്തു.

പുതുമുഖങ്ങള്‍
ഇത്തവണയും കഴിഞ്ഞ തവണത്തേതിന് സമാനമായ വിജയം നേടാമെന്ന പ്രതീക്ഷയിലാണ് സിപിഎം. സിപിഎം 21, സിപിഐ 5, ജനതാദൾ (എസ്) 2, എൻസിപി 1, കേരള കോൺഗ്രസ് (എം) ജോസ് വിഭാഗം 1 എന്നിങ്ങനെയാണ് സീറ്റുകളുടെ വിഭജനം. സ്വന്തമായി ജലവൈദ്യുതി പദ്ധതിയുളള ജില്ലാ പഞ്ചായത്തിന്റെ ഭരണം നിലനിര്‍ത്താന്‍ കൂടുതല്‍ പുതുമുഖങ്ങളെയാണ് എല്‍ഡിഎഫ് ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്.

അധികാരത്തിലെത്തിയാല്‍
മുന്നണി അധികാരത്തിലെത്തിയാല്‍ പ്രസിഡന്‍റാകാന്‍ സാധ്യതയുള്ള കെ ബിനുമോള്‍ മലമ്പുഴ ഡിവിഷനില്‍ നിന്നാണ് മത്സരിക്കുന്നത്. കഴിഞ്ഞ ഭരണസമിതിയില്‍ ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായിരുന്നു ബിനുമോള്‍. 1991 ല്‍ ജില്ലാ കൗണ്‍സില്‍ രൂപൂകൃതമായതിന് ശേഷം ഇടതുമുന്നണിക്കൊപ്പം തന്നെയാണ് ജില്ലാ പഞ്ചായത്ത്. ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിൽ ഒൻപതിടത്തും ഇടത് എംഎൽഎമാരാണ്.

യുഡിഎഫ് പ്രതീക്ഷ
അതേസമയം, കഴിഞ്ഞ തവണത്തെ തിരിച്ചടികള്‍ക്ക് ഇത്തവണ മറുപടി നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എല്‍ഡിഎഫിലെ അനൈക്യവും തങ്ങള്‍ക്ക് ഗുണകരമാവുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. സിപിഎം- സിപിഐ തർക്കം ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളെ ബാധിക്കുമോ എന്ന സംശയവുമുണ്ട്. ജില്ലയിലെ 33 വാര്‍ഡുകളിലാണ് സിപിഎമ്മും യുഡിഎഫും പരസ്പരം മത്സരിക്കുന്നത്.

ചരിത്രവിജയം
ചിലയിടങ്ങളില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ റിബലുകള്‍ രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇത് ഒരു പരിധിവരെ പരഹരിക്കാന്‍ സാധിച്ചിട്ടുണ്ട്. കിഴക്കന്‍ മേഖലയിലെ ജനതാദള്‍ എസിന്‍റെ ശക്തി പ്രതീക്ഷയാണെങ്കിലും അവര്‍ക്കും കേരള കോണ്‍ഗ്രസിനും ചെറിയ പരിഭവങ്ങള്‍ ഉണ്ട്. എന്നാല്‍ തര്‍ക്കങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നും ജില്ലയില്‍ ഇത്തവണയും ഇടതുമുന്നണി ചരിത്രവിജയം നേടുമെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്.

യുഡിഎഫിലും പ്രശ്നങ്ങള്‍
യുഡിഎഫിലും പ്രശ്നങ്ങള്‍ ശക്തമാണ്. പലയിടത്തും വിമതര്‍ തന്നെയാണ് ഭീഷണി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്‍റെ പേരില്‍ പലയിടത്തും വിള്ളലുകളുണ്ടായി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ധാരണ എങ്ങനെ പ്രതിഫലിക്കുമെന്നതില്‍ മുന്നണിക്കുള്ളില്‍ ആശങ്കയുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റത്തിൽ വിറളിപൂണ്ട യുഡിഎഫ് വെൽഫെയർ പാർടിയും എസ്‌ഡിപിഐയുമായും സഖ്യമുണ്ടാക്കിയെന്നാണ് സിപിഎം ആരോപിക്കുന്നത്.

അണികളിൽ ആശങ്ക
ജില്ലയിലെ 20 പഞ്ചായത്തുകളിലെ പകുതിയോളം വാർഡുകളിൽ ഈ സഖ്യം മത്സരിക്കുന്നു. ഇതിനുപുറമേ 395 വാർഡുകളിൽ ബിജെപി സ്ഥാനാർഥികളെ നിർത്താതെ കോൺഗ്രസിനെയും സഹായിക്കുന്നു. മതനിരപേക്ഷതയും സമുദായ മൈത്രിയും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന യുഡിഎഫ് അണികളിൽ പുതിയ സഖ്യം വലിയ ആശങ്ക സൃഷ്ടിച്ചവെന്നാണ് എല്‍ഡിഎഫിന്‍റെ ആരോപണം.

ബ്ലോക്ക് പഞ്ചായത്തുകളില്‍
ജില്ലയില്‍ ആകെ 13 ബ്ലോക്ക് പഞ്ചായത്തുകളാണ് ഉള്ളത്. ഇതില്‍ വലിയ മേധാവിത്വമാണ് ഇടമുന്നണിക്കുള്ളത്. 13 ല്‍ 11 ഇടത്തും ഇടതിനാണ് ഭരണം. കേവലം രണ്ടിടത്ത് മാത്രമാണ് യുഡിഎഫിന് ഭരണം ഉള്ളത് 2. അതേസമയം നഗരസഭകളില്‍ യുഡിഎഫിനാണ് മേധാവിത്വം. യുഡിഎഫ് 4 ഇടത്ത് ഭരണം നടത്തുമ്പോള്‍ എല്‍ഡിഎഫിന് 2 ഇടത്താണ് ഭരണം ഉള്ളത്. പാലക്കാട് നഗരസഭയില്‍ ബിജെപിയാണ് കഴിഞ്ഞ തവണ അധികാരം പിടിച്ചത്.

ഗ്രാമപഞ്ചായത്തുകള്‍
ഗ്രാമപഞ്ചായത്തുകളുടെ കണക്ക് നോക്കുമ്പോള്‍ ഇടതിന് വല്‍ മേല്‍ക്കൈ ആണ് ഉള്ളത്. 88 ഗ്രാമപഞ്ചായത്തുകളാണ് പാലക്കാട് ജില്ലയിലുള്ളത്. ഇതില്‍ 71 ഇടത്തും ഇടതുമുന്നണി കഴിഞ്ഞ തവണ അധികാരം പിടിച്ചു. യുഡിഎഫിന് 17 ഇടത്താണ് ഭരണമുള്ളത്. ഇത്തവണ പഞ്ചായത്തുകളുടെ എണ്ണം 80 ന് മുകളിലേക്ക് ഉയര്‍ത്താന്‍ നോക്കുമ്പോള്‍ പകുതിയോളം പഞ്ചായത്തുകളില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.












Click it and Unblock the Notifications