യുവാവ് മലയിടുക്കിൽ കുടിങ്ങയ സംഭവം; രക്ഷാ ദൗത്യം ദുഷ്കരം..സൈന്യത്തിന്റെ സഹായം തേടി
പാലക്കാട്; മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടിയതായി മുഖ്യമന്ത്രി അറിയിച്ചു.
ബാംഗ്ലൂരില്‍ നിന്ന് പാരാ റെജിമെന്റൽ സെന്ററിൽ നിന്നുള്ള കമാണ്ടോകള്‍ ഉടൻ പുറപ്പെടും. അവരെ വ്യോമസേനയുടെ AN 32 വിമാനത്തിൽ സുലൂരില്‍ എത്തിക്കും. അവിടെ നിന്ന് റോഡ് മാര്‍ഗം മലമ്പുഴയിലെത്തും.
കരസേനയുടെ മദ്രാസ് റെജിമെന്റിൽ നിന്നുള്ള 7 പേരടങ്ങുന്ന മറ്റൊരു യൂണിറ്റ് ഊട്ടി വെല്ലിംഗ്ടണിൽ നിന്ന് വൈകിട്ട് 7. 30ന് മലമ്പുഴയിലേക്ക് പുറപ്പെടും.
ഇന്ന് രാത്രിയോടെ യുവാവിനെ രക്ഷപ്പെടുത്താൻ സാധിച്ചില്ലെങ്കിൽ നാളെ പകൽ വ്യോമസേനയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകും.

എവറസ്റ്റ് കൊടുമുടി കീഴടക്കിയവർ ഉൾപ്പെടെയുള്ള സംഘമാണ് സംഭവസ്ഥലത്തേക്ക് തിരിക്കുന്നത്. കരസേനയുടെ ദക്ഷിൺ ഭാരത് GOC അരുണിന്റെ നേത്രത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. .
അതേസമയം യുവാവിനെ രക്ഷിക്കാൻ എൻ.ഡി.ആർ.എഫ് സംഘം മലകയറ്റം തുടരുകയാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിൽനിന്ന് മിലിറ്ററിയുടെ മല കയറ്റവിഭാഗത്തെ ജില്ലാ ഭരണകൂടം അധികൃതർ അറിയിച്ചിട്ടുണ്ട്. ആയിരം മീറ്ററോളം ഉയരം ആണ് മലയ്ക്ക് ഉള്ളത്.
കഴിഞ്ഞദിവസം വൈകിട്ടാണ് യുവാവ് മല കയറ്റത്തിനിടെ മലയുടെ ഉയർന്ന ഭാഗത്ത് കുടുങ്ങിയത്. ഇന്നലെ രാത്രി മുതൽ പോലീസ്, ഫോറസ്റ്റ്, ഫയർഫോഴ്സ് വിഭാഗം രക്ഷാപ്രവർത്തനം നടത്തി വരുന്നതായി ജില്ലാ കലക്ടർ അറിയിച്ചു. ഹെലികോപ്റ്റർ രക്ഷാപ്രവർത്തനം മലയിടുക്കിൽ തങ്ങിയ യുവാവിനടുത്തേയ്ക്ക് എത്താൻ സാധിക്കാത്തതിനാൽ പിന്തിരിയുകയായിരുന്നു. ജില്ലാ കലക്ടർ മ്യൺമയി ജോഷി, ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥൻ, എ.ഡി.എം കെ.മണികണ്Oൻ, മറ്റ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തുണ്ട്.
തിങ്കളാഴ്ചയാണ് മലമ്പുഴ ചെറാട് സ്വദേശി ആർ ബാബു (23) വും മറ്റ് രണ്ട് സുഹൃത്തുക്കളും ചേർന്ന് സാഹസിക വിനേദസഞ്ചാര മേഖലയായ മലമ്പുഴ ചെറാട് മലയുടെ ചെങ്കുത്തായ കുറുമ്പാച്ചി മലയിലേക്ക് കയറിയത്. പകുതിയെത്തിയപ്പോൾ മറ്റ് സുഹൃത്തുകൾ തിരികെ പോയി. എന്നാൽ ബാബു മുകളിലേക്ക് കയറുകയായിരുന്നു. ഇതിനിടയിൽ കാൽ വഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ഫോണിൽ ഇയാൾ സുഹൃത്തുക്കളെ വിവരം അറിയിച്ചു. ഇവർ എത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നീക്കം പരാജയപ്പെടുകയായിരുന്നു. തുടർന്ന് ഇവർ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.












Click it and Unblock the Notifications