നിപ; അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കി തമിഴ്നാട്
വാളയാർ: നിപ ഭീതിയുടെ പശ്ചാത്തലത്തിൽ അതിർത്തികളിൽ പരിശോധന ശക്തമാക്കി തമിഴ്നാട്. കേരളത്തിൽ നിന്ന് പോകുന്ന വാഹനങ്ങൾ മുഴുവനും പരിശോധിച്ച ശേഷം മാത്രമാണ് കടത്തിവിടുന്നത്. ഇന്നലെ ഉച്ചയോടെയാണു പരിശോധന ആരംഭിച്ചത്. പോലീസും തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പും ചേർന്നാണ് പരിശോധന നടത്തുന്നത്.
യാത്രക്കാർക്ക് പനി അടക്കമുള്ള രോഗലക്ഷണങ്ങൾ ഉണ്ടോയെന്നാണ് പരിശോധിക്കുന്നത്. വാഹനങ്ങൾ നിർത്തിച്ചാണ് പരിശോധന. എന്നാൽ ആംബുലൻസുകൾക്ക് പ്രത്യേക പരിശോധന ഇല്ല. ചരക്ക് വാഹനങ്ങളും പരിശോധന ഇല്ലാതെയാണ് കടത്തിവിടുന്നത്. അതേസമയം പരിശോധനയിൾ പനി ലക്ഷണങ്ങൾ കണ്ടെത്തുന്നവരുടെ വിവരങ്ങൾ പ്രത്യേകം എഴുതി സൂക്ഷിക്കുകയും ഇവരുടെ മടക്ക യാത്ര ഉറപ്പാക്കാൻ നിരീക്ഷണ സംവിധാനം ഒരുക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് രോഗം വ്യാപിക്കുന്ന സ്ഥിതി ഉണ്ടായായാൽ 24 മണിക്കൂറും പരിശോധന നടത്തും. ഇതിനായി പ്രത്യേക ചെക്പോസ്റ്റും ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തും.

അതിനിടെ കോഴിക്കോട് ജില്ലയിലും കനത്ത ജാഗ്രത തുടരുകയാണ്. കർശന നിയന്ത്രണങ്ങളാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താല്ക്കാലികമായി നിർത്തിവയ്ക്കുവാൻ ജില്ലാ കലക്ടർ എ ഗീത ഉത്തരവിട്ടിട്ടുണ്ട്.
ഉത്സവങ്ങൾ, പള്ളിപ്പെരുന്നാളുകൾ അതുപോലുള്ള മറ്റ് പരിപാടികൾ എന്നിവയിൽ ജനങ്ങൾ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടപ്പിലാക്കണം. വിവാഹം, റിസപ്ഷൻ തുടങ്ങിയ മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ പൊതുജനപങ്കാളിത്തം പരമാവധി കുറച്ച് പ്രോട്ടോകോൾ അനുസരിച്ച് മാത്രം ചുരുങ്ങിയ ആളുകളെ ഉൾപ്പെടുത്തി നടത്തണം. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ അറിയിച്ച് മുൻകൂർ അനുമതി വാങ്ങുകയും വേണം.
പൊതുജനങ്ങൾ ഒത്ത് ചേരുന്ന നാടകം, പോലുളള കലാ സാംസ്കാരിക പരിപാടികൾ, കായിക മത്സരങ്ങൾ എന്നിവ മാറ്റി വെക്കേണ്ടതാണ്. നിപ രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ പോലീസിന് നിർദേശം നൽകി. പൊതുയോഗങ്ങൾ, പൊതുജന പങ്കാളിത്തം ഉണ്ടാകുന്ന പൊതു പരിപാടികൾ എന്നിവ മാറ്റിവെക്കണമെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു.
നിലവിൽ സംസ്ഥാനത്ത് 3 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതിൽ ഒരാൾ ആരോഗ്യപ്രവർത്തകനാണ്. നിപ ബാധിച്ച് ആദ്യ ംമരിച്ച മുഹമ്മദലിയുടെ 9 വയസ്സുകാരനായ മകൻ്റെ നില ഗുരുതരമായി തുടരുകയാണ്. കുട്ടി ഇപ്പോഴും വെന്റിലേറ്ററിലാണ്.












Click it and Unblock the Notifications