'പാലക്കാട് തിരിച്ചുപിടിച്ചിരിക്കും, ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ജനം മറുപടി നൽകും'; എ വിജയരാഘവൻ
പാലക്കാട്: ലോക്സഭ തിരഞ്ഞെടുപ്പിൽ ഇത്തവണ പാലക്കാട് തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസം പങ്കിട്ട് എൽ ഡി എഫ് സ്ഥാനാർത്ഥി എ വിജയരാഘവൻ. നിയമസഭ തിരഞ്ഞെടുപ്പിലെ മണ്ഡലത്തിലെ കണക്കുകൾ പാർട്ടിക്ക് ആത്മവിശ്വാസം നൽകുന്നുണ്ടെന്നും ബി ജെ പിയുടെ ജനവിരുദ്ധ നയങ്ങൾക്ക് ജനങ്ങൾ മറുപടി നൽകുമെന്നും എ വിജയരാഘവൻ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'പാലക്കാട് ഇടതുപക്ഷത്തിന് വലിയ അടിത്തറയുണ്ട്. മണ്ഡലത്തിലെ സ്ഥാനാർത്ഥിയെന്ന നിലയിൽ ഇത് വലിയ ആത്മവിശ്വാസം നൽകുന്നതാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടിങ് നില ഇടതുകോട്ട ഭദ്രമെന്ന് വ്യക്തമാക്കുന്നതാണ്', വിജയരാഘവൻ പറഞ്ഞു.

പാർട്ടി ചിഹ്നം സംരക്ഷിക്കാനല്ല, ബി ജെ പി ഭരണം മൂലം തകർന്ന രാജ്യം സംരക്ഷിക്കാനാണു സിപിഎം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മോദിയല്ല, കോൺഗ്രസിന്റെ ശത്രു പിണറായി വിജയനാണ്. ഇടതുപക്ഷം ഉണ്ടെങ്കിലേ വ്യക്തതയുള്ള നിലപാട് ഉണ്ടാവുകയുള്ളൂ. മതനിരപേക്ഷ പാർട്ടികളെ ഒന്നിപ്പിക്കാനുള്ള കരുത്ത് ഇടതുപക്ഷത്തിനാണുള്ളതെന്നും വിജയരാഘവൻ പറഞ്ഞു. ബി ജെ പിക്കെതിരെ വ്യക്തമായ നിലപാടുമായി തുടർച്ചയായി പോരാടുന്നത് ഇടതുപക്ഷമാണ്. കാലുമാറ്റക്കാരായ കോൺഗ്രസിനെ നമ്പാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
1996 ന് ശേഷം തുടർച്ചയായി സി പി എം വിജയിച്ച് വരുന്ന മണ്ഡലമായ പാലക്കാട് 2019 ൽ അട്ടിമറി വിജയമായിരുന്നു വികെ ശ്രീകണ്ഠൻ നേടിയത്.3,99,274 വോട്ടുകളായിരുന്നു ശ്രീകണ്ഠൻ നേടിയത്. സി പി എമ്മിനായി ഇറങ്ങി എംബി രാജേഷിന് 3,87,637 വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ തവണ രാഹുൽ ഗാന്ധി ഇഫക്ടിലാണ് മണ്ഡലം കൈവിട്ടതെന്നും ഇത്തവണ എന്ത് വിലകൊടുത്തും പാലക്കാട് തിരിച്ച് പിടിക്കുമെന്നുമാണ് സി പി എം അവകാശപ്പെടുന്നത്.
പട്ടാമ്പി, ഷൊർണ്ണൂർ, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാർക്കാർ, മലമ്പുഴ, പാലക്കാട് എന്നിങ്ങനെ ഏഴ് നിയോജക മണ്ഡലങ്ങളാണ് പാലക്കാട് ലോക്സഭ സീറ്റിന് കീഴില്‍ വരുന്നത്. ഇതില്‍ പാലക്കാടും മണ്ണാർക്കാടും ഒഴികേയുള്ള അഞ്ച് മണ്ഡലങ്ങളും എല്‍ ഡി എഫിന്റെ കൈവശമാണുള്ളത്. ഇതും സി പി എമ്മിന്റെ ആത്മവിശ്വാസമുയർത്തുന്നു. സിറ്റിംഗ് എംപി വികെ ശ്രീകണ്ഠൻ തന്നെയാണ് ഇത്തവണയും കോൺഗ്രസിന് വേണ്ടി മത്സരിക്കുന്നത്. മണ്ഡലത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്നും വിജയം ആവർത്തിക്കുമെന്നുമാണ് ഇവിടെ യു ഡി എഫ് നേതൃത്വം അവകാശപ്പെടുന്നത്.












Click it and Unblock the Notifications