'രാഹുലിന്റെ മനസിലിരിപ്പ് ജനത്തിന് മനസിലായി, സതീശന് കോൺഗ്രസുകാർ മുട്ടൻ പണി കൊടുക്കും'; പി സരിൻ
പാലക്കാട്: രാഹുലിന്റെ മനസിലിരിപ്പ് ഇപ്പോൾ പാലക്കാട്ടെ ജനങ്ങൾക്ക് മനസിലായിത്തുടങ്ങിയെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി പി സരിൻ. ഒരു വോട്ടർ കൈനീട്ടിയാൽ പണ്ട് നുള്ളിയെന്നും പിച്ചിയെന്നും പറഞ്ഞ് കൈതരാത്ത സ്ഥാനാർത്ഥിയെ ജയിപ്പിച്ച് വിട്ടാലുള്ള ദുരിതം എന്താകുമെന്ന് ജനത്തിനറിയാം.മുൻഗാമി പറയുന്ന കാര്യം മാത്രം ചെയ്യുന്ന പിൻഗാമിയായിട്ടാണ് രാഹുലിനെ ജനം കാണുന്നത്. ചാനൽ ചർച്ചയിൽ പറഞ്ഞ് ജയിക്കുന്നത് പോലെ ജനങ്ങളുടെ മുന്നിൽ പറഞ്ഞ് നിൽക്കാൻ സാധിക്കില്ലെന്നും സരിൻ വൺ ഇന്ത്യമലയാളത്തോട് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങൾക്ക് മുൻപിൽ ഓരോ ദിവസവും തുറന്നുകാട്ടപ്പെടുകയാണ്. ഈ സാഹചര്യങ്ങൾ തങ്ങൾക്ക് അനുകൂലമാകുകയാണ്. ഞാൻ ആരോടും കൈക്ക് വേണ്ടി കരഞ്ഞിട്ടില്ല. കൈ നീട്ടിയതാണ്. ഹസ്തദാനമൊക്കെ മര്യാദയുടെ ഭാഗമാണ്. രാഹുലിന്റെ മുൻഗാമിയായ ഷാഫി പറമ്പിൽ കൃഷ്ണകുമാറിന് വേണ്ടി എത്രതവണ കൈനീട്ടിയിട്ടുണ്ടെന്നും നഗരസഭയെ എങ്ങനെയാണ് ബിജെപിയുടെ കൈയ്യിൽ ഏൽപ്പിച്ചതെന്നുമെല്ലാം അന്വേഷിച്ചാൽ മനസിലാക്കാവുന്നതേ ഉള്ളൂ. രാത്രി ഒളിവിൽ പോയും മറവിൽ പോയും കൈകൊടുക്കുന്നതല്ല എന്റെ രാഷ്ട്രീയം. എന്റെ രാഷ്ട്രീയം സൗഹൃദത്തിന്റെ രാഷ്ട്രീയമാണ്. ബിജെപിക്ക് കൈകൊടുക്കുന്നതിൽ കുഴപ്പമില്ലാത്ത കോൺഗ്രസുകാരന് ഇടതുസ്ഥാനാർത്ഥിക്ക് കൈകൊടുക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് അറിഞ്ഞത് ജനം വിലയിരുത്തും.

രാാഹുൽ പാലക്കാടിനെ മനസിലാക്കാൻ ആദ്യം ശ്രമിക്കണം. മുൻഗാമി പറയുന്ന കാര്യങ്ങൾ ചെയ്യുന്ന പിൻഗാമി മാത്രമാണ് രാഹുൽ എന്ന് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. അത് ഞങ്ങൾക്കും ഗുണകരമാകുന്നുണ്ട്. പാലക്കാട്ടുകാർക്ക് വേണ്ടത് അഭിനയിക്കുന്ന സ്ഥാനാർത്ഥിയെ അല്ല. ആത്മാർത്ഥതയോട് കൂടി കാര്യങ്ങൾ പറയുന്ന മനസിലാക്കുന്ന ഒരു നേതാവിനെയാണ്. ചാനൽ ചർച്ചയിൽ പറഞ്ഞ് ജയിക്കുന്നത് പോലെ ചജനങ്ങളുടെ മുന്നിൽ പിടിച്ച് നിൽക്കാൻ സാധിക്കില്ല. അത് പെട്ടെന്ന് തുറന്നുകാട്ടപ്പെടും. കൈകൊടുക്കാത്തത് ആത്മാർത്ഥയാണ്, നിഷ്കളങ്കതയാണ് എന്നൊക്കെ പറയുമ്പോൾ രാഹുലിന് ഏതെങ്കിലും വോട്ടർമാർ ധൈര്യത്തിൽ പോയി വോട്ട് കൊടുക്കുമോ', സരിൻ ചോദിച്ചു.
ബിജെപിക്ക് അനുകൂലമായ ജനവികാരം ഉണ്ടാക്കിയെടുക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമായാണ് 20 ദിവസങ്ങൾക്ക് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് തീയതി മാറ്റിവെച്ചത്. ഇതൊക്കെ ജനത്തിന് മനസിലാകും. അതിനാൽ കാര്യമായി ചിന്തിച്ച് തീരുമാനം എടുക്കാനുള്ള ഒരു സമയം കൂടിയാണ് ഇപ്പോൾ ജനത്തിന് ലഭിച്ചിരിക്കുന്നതെന്നും സരിൻ പറഞ്ഞു.
കൊടകര വിഷയത്തെക്കാൾ ചർച്ചയാകുന്ന വിഷയങ്ങൾ പാലക്കാട് ഉണ്ട്. ഇവിടെ ജനങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ ഉണ്ട്. കൊടകരയെക്കാൾ കൂടുതൽ കുഴൽപ്പണം ഇവിടെ എത്തുകയും വിതരണം ചെയ്യാനായി കോൺഗ്രസും ബിജെപിയും ഡീലും ഉണ്ടായിട്ടുണ്ട്. ഇതിന്‌റെ വിവരങ്ങളെല്ലാം ഞങ്ങൾ പുറത്തുകൊണ്ടുവരും. ഇത്രയും തവണ മത്സരിച്ചിട്ടും ജയിക്കാത്ത ബിജെപി സ്ഥാനാർത്ഥി വീണ്ടും വീണ്ടും മത്സരിക്കുന്നതിന്റെ ഉദ്ദേശമൊക്കെ എല്ലാവർക്കും വ്യക്തമാണ്', സരിൻ പറഞ്ഞു.

ബിജെപി വിട്ടാൽ സന്ദീപ് വാര്യരെ സ്വീകരിക്കുമോയെന്ന ചോദ്യത്തിന് സന്ദീപ് ഇതുവരേയും തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ലല്ലോയെന്നായിരുന്നു സരിന്റെ മറുപടി. 'പല കാര്യങ്ങളിലും സന്ദീപിന് കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടാകും. അതിലൊക്കെ കൃത്യത വന്നാലായിരിക്കും ഏത് പാർട്ടിക്കൊപ്പം പ്രവർത്തിക്കണമെന്ന കാര്യത്തിൽ അദ്ദേഹം തീരുമാനത്തിലെത്തുകയുള്ളൂ. അതുവരെ വരുന്നതൊക്കെ വെറും അഭ്യഹങ്ങൾ മാത്രമാണ്. അതിനാൽ അദ്ദേഹത്തിന്റെ സ്ഥിരീകരണത്തിനായി കാത്തുനിൽക്കുകയാണ് വേണ്ടത്.
പാലക്കാടും ചേലക്കരയിലും സിപിഎം ബിജെപി ഡീൽ ഉണ്ടെന്ന വിഡി സതീശന്റെ ആരോപണത്തിന് മറുപടി ഇങ്ങനെ-' രണ്ട് മണ്ഡലത്തിലും പരാജയപ്പെടുമെന്ന ഭീതി വിഡി സതീശന് ഉണ്ട്. അതിന് മുൻകൂർ ജാമ്യം എടുക്കുകയാണ്. പ്രതിപക്ഷ നേതൃസ്ഥാനം രക്ഷിച്ചെടുക്കാൻ നടത്തുന്ന കളിക്ക് കോൺഗ്രസുകാർ തന്നെ മുട്ടൻ പണി കൊടുക്കുക തന്നെ ചെയ്യും. അവനവന്റെ തോൽവിക്ക് ഉത്തരവാദി അവനവന്റെ രാഷ്ട്രീയ നയത്തിലെ അപകടം പിടിച്ച വ്യതിയാനങ്ങളാണ് എന്ന് മനസിലാക്കാതെ അത് മറ്റുള്ളവരുടെ തലയിലേക്ക് ഇടുന്ന സ്ഥിരം ഏർപ്പാടിന്റെ അവസാനത്തെ ഉദാഹരണമായിരിക്കും വിഡി സതീശൻ. ആ രാഷ്ട്രീയക്കാരനും രാഷ്ട്രീയവും ഈ ഉപതിരഞ്ഞെടുപ്പോടെ കേരള രാഷ്ട്രീയത്തിൽ അപ്രസക്തമാകും', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications