വന്യമൃഗങ്ങൾ കാടിറങ്ങുന്നു; പാലക്കാട് മലയോര മേഖലകളിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്
പാലക്കാട്: മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ചിന്റെ പരിധിയില്‍ കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നതും ചൂടുകൂടിയ സാഹചര്യത്തില്‍ വന്യജീവികള്‍ കാടിറങ്ങാന്‍ സാധ്യതയുള്ളതുമായ മേഖലകളിലും ഡ്രോൺ നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്. കോട്ടോപ്പാടം, അലനല്ലൂര്‍, തെങ്കര, കരിമ്പ, തച്ചമ്പാറ പഞ്ചായത്തുകളിലും അട്ടപ്പാടി, അഗളി വനം റെയ്ഞ്ചുകളുടെ പരിധിയിലുമാണ് നിരീക്ഷണം ശക്തമാക്കിയത്.
വന്യജീവികളുടെ സാന്നിധ്യവും വനത്തിനകത്ത് അനധികൃതമായി കടന്നുകയറി കാട്ടുതീ ഇടുന്ന സംഭവങ്ങളും പെട്ടെന്ന് കണ്ടെത്തി നിയന്ത്രിക്കാന്‍ ഡ്രോണ്‍ നിരീക്ഷണത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. അഞ്ച് കിലോമീറ്ററിലധികം ദൂര പരിധിയിലുള്ള ഒന്നിലധികം ഡ്രോണുകള്‍ ഉപയോഗിച്ചാണ് നിരീക്ഷണം നടത്തുന്നത്. ഡ്രോണ്‍ സാങ്കേതിക സഹായത്തോടു കൂടി നടത്തുന്ന ഡ്രോണ്‍ നിരീക്ഷണം മാര്‍ച്ച് അവസാനം വരെ തുടരുമെന്ന് മണ്ണാര്‍ക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍. സുബൈര്‍ അറിയിച്ചു.

ചൂട് കനത്തതോടെ ഒന്നര മാസത്തിനിടെ ഇരുപത് ഹെക്ടറിലേറെ വനമാണ് ജില്ലയിൽ കത്തിയമർന്നത്. വരും ദിവസങ്ങളിലും ചൂട് കനത്തേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ 38 ഡിഗ്രി വരെയാണ് പാലക്കാട് ചൂട്. കഴിഞ്ഞ ദിവസം മലമ്പുഴയിൽ ചൊവ്വാഴ്ച 36.7 ഡിഗ്രിയും പട്ടാമ്പിയിൽ 37 ഡിഗ്രി ചൂടുമാണ് രേഖപ്പെടുത്തിയത്.
അതേസമയം വേനൽ കടുത്തതോടെ ഈ സമയത്തെ രോഗങ്ങൾക്കെതിരെ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. പാലക്കാട് നിലവിൽ ഡെങ്കി കേസുകൾ വർധിക്കുന്നുണ്ട്. ഇതുകൂടാതെ പകർച്ചപ്പനികൾ, ഇൻഫ്ലുവൻസ, സൂര്യാതപം, വയറിളക്ക രോഗങ്ങൾ, ചിക്കൻപോക്സ്, ഭക്ഷ്യവിഷബാധ, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയിഡ് ഉൾപ്പെടെയുള്ളവ ശ്രദ്ധിക്കണം. ഡെങ്കിപ്പനിയ്ക്കെതിരെ നിതാന്ത ജാഗ്രതയുണ്ടാകണം. എലിപ്പനിയും മഞ്ഞപ്പിത്തവും പ്രത്യേകം ശ്രദ്ധിക്കണം.
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. ഡെങ്കി ഹോട്ട് സ്പോട്ടുകൾ പ്രസിദ്ധീകരിക്കാൻ നിർദേശം നൽകി. മഴയുണ്ടായാൽ ഡെങ്കിപ്പനി കേസുകൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ മഴക്കാല പൂർവ ശുചീകരണം കൃത്യമായി നടത്തണമെന്നും മന്ത്രി പറഞ്ഞു.
വേനൽക്കാല രോഗങ്ങളുടെ പ്രതിരോധത്തിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ ശക്തമാക്കി കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകി. ജ്യൂസ് കടകളിൽ ഉപയോഗിക്കുന്ന ഐസ് പ്രത്യേകം പരിശോധിക്കും. ഹെപ്പറ്റൈറ്റിസ് എ കേസുകളുടെ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് ശക്തമായ ഇടപെടൽ നടത്തി വരുന്നു. കൃത്യമായ നിരീക്ഷണം നടത്താൻ നിർദേശം നൽകി. മലപ്പുറം പോത്തുകല്ലിലെ ഹെപ്പറ്റൈറ്റിസ് എ കേസുകൾ പ്രത്യേകം ചർച്ച ചെയ്തു.












Click it and Unblock the Notifications