മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിനെ തുടർന്ന് നവജാത ശിശുക്കൾക്ക് അസ്വസ്ഥത
പാലക്കാട്: ജില്ലാ ആശുപത്രിയിൽ പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിനെ തുടർന്ന് നവജാത ശിശുക്കൾക്ക് അസ്വസ്ഥത. പരാതി പറയാനെത്തിയവരോട് "ഞങ്ങൾ കത്തിക്കും നിന്നെ കൊണ്ട് പറ്റും പൊലെ ചെയ്തോ " എന്ന് ജീവനക്കാരന്റെ പ്രതികരണം.
ജില്ലാ ആശുപത്രിയിൽ ഇന്നു രാവിലെ പത്ത് മണിക്കാണ് ഇൻസിനേറ്റർ റൂമിൽ നിന്ന് കടുത്ത പുക ഉയർന്നത്. പുക നിറഞ്ഞതോടെ പുറകിലുള്ള കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ നവജാത ശിശുക്കളാണ് ശ്വാസം മുട്ടി അസ്വസ്ഥത പ്രകടമാക്കിയത്. സഹികെട്ടപ്പോൾ വാർഡിൽ പ്രസവചികിത്സക്കെത്തിയ മുടപ്പല്ലൂർ സ്വദേശി കണ്ണനും മണ്ണാർക്കാട് സ്വദേശി വിനുവും മറ്റു ശിശുക്കളുടെ രക്ഷിതാക്കളും ചേർന്ന് പുകയുടെ ഉറവിടം അന്വഷിച്ച് ഇൻസിനേറ്റർ റൂമിലെത്തിയത്.
പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്ന ഇൻസിനേറ്റർ റൂമിലെ ജീവനക്കാരനോട് ഈ വിഷയം സൂചിപ്പിച്ചപ്പോൾ " ഞങ്ങൾ കത്തിക്കും നിന്നെ കൊണ്ട് പറ്റും പൊലെ ചെയ്തോ " എന്നായിരുന്നു ജീവനക്കാരന്റെ പ്രതികരണം എന്ന് കണ്ണൻ പറഞ്ഞു. സുപ്രണ്ടിനോട് പരാതി പറയാൻ ഓഫീസിലെത്തിയപ്പോൾ സുപ്രണ്ട് അവിടെ ഉണ്ടായിരുന്നില്ലെന്നും കണ്ണൻ പറഞ്ഞു. വിഷയം അറിഞ്ഞ് പൊതു പ്രവർത്തകരായ എം.എം.കബീർ, ബോബൻ മാട്ടുമന്ത, റാഫി ജൈനിമേട്, പി.സുജിത് എന്നിവർ സ്ഥലത്തെത്തിയപ്പോൾ ജീവനക്കാരൻ ഇൻസിനേറ്റർ മുറിയടച്ച് സ്ഥലം വിട്ടു.
ബിജെപി സ്ഥാനാർത്ഥിയായി മോഹൻലാൽ? തിരുവനന്തപുരത്ത് ശശി തരൂരിന് എതിരെ മത്സരിച്ചേക്കും
പ്ലാസ്റ്റിക് മാലിന്യം കത്തിക്കരുതെന്നാണ് നിയമമെങ്കിലും ജില്ലാ ആശുപത്രിയിൽ വർഷങ്ങളായി ലംഘിക്കപ്പെടുകയാണ്. മുൻ കാലങ്ങളിൽ പഴയ ടി.ബി.വാർഡിനോട് ചേർന്നാണ് കത്തിച്ചിരുന്നത്. യുവജന സംഘടനകളുടെ സമരങ്ങളെ തുടർന്നാണ് ഇൻസിനേറ്റർ റൂമിലാക്കിയത്.ഈ റൂമിന് പുറത്തും പ്ലാസ്റ്റിക്, സിറിഞ്ച്, എന്നിവ കത്തിക്കരുതെന്ന് എഴുതി വച്ചിട്ടുണ്ട്. നിലവിൽ ഇൻസിനേറ്റർ തകരാറിലാണ്. തകരാറിലായ ഇൻസിനേറ്ററിനെ മറയാക്കിയാണ് പ്ലാസ്റ്റിക് കത്തിക്കുന്നത്.