കാറിൽ അനധികൃത വിദേശമദ്യ വിൽപ്പന: മലപ്പുറം സ്വദേശി അറസ്റ്റില്‍, കാറിലെത്തിച്ച് വില്‍പ്പന നടത്തി!
പാലക്കാട്: കാറിൽ അനധികൃതമായി വിദേശമദ്യം വിൽപ്പന നടത്തുന്നതിനിടെ മലപ്പുറം സ്വദേശിയെ പാലക്കാട് ടൗൺ നോർത്ത് പോലീസ് അറസ്റ്റു ചെയ്തു. പെരിന്തൽമണ്ണ കൊളത്തൂർ സ്വദേശി അബ്ദുൾ കരീം (43) നെയാണ് ടൗൺ നോർത്ത് എസ് ഐ. എസ്. ഷമീറും സംഘവും ഒലവക്കോട് താണാവിൽ വെച്ച് അറസ്റ്റു ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് 7.5 ലിറ്റർ വിദേശമദ്യവും, വിൽപ്പനക്ക് ഉപയോഗിച്ച കാറും, പോലീസ് കസ്റ്റഡിയിലെടുത്തു.
പോണ്ടിച്ചേരിയിൽ മാത്രം വിൽപ്പന നടത്താൻ അനുവാദമുള്ള TOP 10 എന്ന കമ്പനിയുടെ 500 ML അളവിലുള്ള 15 മദ്യ കുപ്പികളാണ് കാറിന്റെ ഡിക്കിയിൽ നിന്ന് കണ്ടെടുത്തത്. 100 രൂപയുള്ള മദ്യം 400 രൂപക്കാണ് ചില്ലറ വിൽപ്പന നടത്തുന്നത്. കഴിഞ്ഞയാഴ്ച 6 ലിറ്റർ വിദേശ മദ്യവുമായി മാട്ടു മന്ത സ്വദേശി മുരളി യെ നോർത്ത് പോലീസ് അറസ്റ്റു ചെയ്തിരുന്നു. അയാൾക്ക് പോണ്ടിച്ചേരിയിൽ നിന്നും മദ്യം എത്തിച്ചു കൊടുക്കുന്നത് കരീമാണ്.
പോണ്ടിച്ചേരിയിൽ നിന്നും വരുന്ന ആഡംബര ബസ്സുകളിലാണ് മദ്യം കടത്തുന്നതെന്ന് പോലീസിന് വിവരം ലഭിച്ചു. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കാനാണ് തീരുമാനം. പ്രതിക്കെതിരെ അബ്കാരി നിയമ പ്രകാരം കേസ്സെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കെ. നന്ദകുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ആർ. കിഷോർ, എം. സുനിൽ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ്, എസ്.സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.