കൊണ്ടും കൊടുത്തും സ്ഥാനാർത്ഥികൾ; പാലക്കാട് പ്രചരണം കൊഴുക്കുന്നു
പാലക്കാട് : പാലക്കാട് തിരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുകയാണ്. പരസ്പരം കടന്നാക്രമിച്ചും വാഗ്ദാനങ്ങൾ നിരത്തിയും വോട്ട് തേടുകയാണ് സ്ഥാനാർത്ഥികൾ. യു ഡി എഫിനായി സിറ്റിംഗ് എം പി വികെ ശ്രീകണ്ഠൻ നായർ തന്നെ ഇക്കുറിയും ഇറങ്ങുന്നത്. മോദിയേയും ബി ജെ പിയേയും അതിരൂക്ഷമായി വിമർശിച്ചാണ് അദ്ദേഹത്തിന്റെ പ്രചരണം. ബി ജെ പി നൽകിയ പല വാഗ്ദാനങ്ങളും പാലിക്കപ്പെട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് എത്തിയപ്പോൾ അദ്ദേഹത്തിന് മൈക്ക് കൊടുക്കാതിരുന്നത് അതുകൊണ്ടാണെന്നും ശ്രീകണ്ഠൻ പരിഹസിച്ചു. ഗവ.വിക്ടോറിയ കോളജിൽ വിദ്യാർഥികളോടു വോട്ടഭ്യർഥിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
ഇന്ധന വില കുറയ്ക്കൽ, പാചക വാതക വില നിയന്ത്രണം, കോച്ച് ഫാക്ടറി, തൊഴിലില്ലായ്മ പരിഹരിക്കൽ ഉൾപ്പെടെ ഒരു വിഷയത്തിലും പ്രധാനമന്ത്രി ഉറപ്പു പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ പാലക്കാട് സന്ദർശനം തിരഞ്ഞെടുപ്പിൽ ഓളം സൃഷ്ടിക്കില്ലെന്നും ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യാസഖ്യം അധികാരത്തിലെത്തണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തിരഞ്ഞെടുപ്പ് ജയിച്ചാൽ വൻ പദ്ധതികൾ ജില്ലയിൽ നടപ്പാക്കുമെന്നാണ് എൻ ഡി എ സ്ഥാനാർഥി സി കൃഷ്ണകുമാറിന്റെ വാഗ്ദാനം. ജയിച്ചാൽ പാലക്കാട് എയിംസും വ്യവസായ സ്ഥാപനവും യാഥാർഥ്യമാക്കും. വലിയ വിജയ പ്രതീക്ഷയുണ്ടെന്നും മണ്ണാർക്കാട് നിയോജക മണ്ഡലത്തിലെ റോഡ് ഷോയിൽ പങ്കെടുത്ത് സംസാരിക്കവെ കൃഷ്ണകുമാർ പറഞ്ഞു.
കോങ്ങാട് മേഖലയിലായിരുന്നു കഴിഞ്ഞ ദിവസം ഇടത് സ്ഥാനാർത്ഥി എ വിജയരാഘവൻ പ്രചരണം നടത്തിയത്. വിജയരാഘവനിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്നുള്ള പ്രതീക്ഷയിലാണ് സി പി എം.
ഇടത് കോട്ടയായ പാലക്കാട് കഴിഞ്ഞ തവണ അട്ടിമറി വിജയമായിരുന്നു വികെ ശ്രീകണ്ഠൻ നേടിയത്. ന്യൂനപക്ഷ ഭൂരിപക്ഷ വ്യത്യാസമില്ലാതെ വോട്ടുകൾ ശ്രീകണ്ഠിനലേക്ക് ഒഴുകുന്നതായിരുന്നു കാഴ്ച. 3,99,274 വോട്ടുകളായിരുന്നു ശ്രീകണ്ഠൻ നേടിയത്. സി പി എം സ്ഥാനാർത്ഥിയായിരുന്നു എംബി രാജേഷിന് 3,87,637 വോട്ടുകളായിരുന്നു ലഭിച്ചത്.












Click it and Unblock the Notifications